അഹമ്മദാബാദ്: ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി ക്വാറന്റൈനില്‍ പ്രവേശിച്ചു. കൊറോണ സ്ഥിരീകരിച്ച ഗുജറാത്ത് കോണ്‍ഗ്രസ് എംഎല്‍എ ഇമ്രാന് ഖെദവാലയുമായി കൂടിക്കാഴ്ച നടത്തിയതിന്റെ പശ്ചാത്തലത്തില്‍ മുന്‍കരുതല്‍ നടപടിയായാണു രൂപാനി സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
ബുധനാഴ്ച കൊറോണ പരിശോധനയ്ക്കു ശേഷമാണു മുഖ്യമന്ത്രി ക്വാറന്റൈനില്‍ പ്രവേശിച്ചത്. രൂപാനിയുടെ ആരോഗ്യനില തൃപ്തികരമാണെന്നു ഡോക്ടര്‍മാര്‍ പറഞ്ഞു.
നിലവില്‍ മുഖ്യമന്ത്രിക്ക് യാതൊരു ആരോഗ്യപ്രശ്നങ്ങളുമില്ലെന്നും വീട്ടിലിരിന്നുകൊണ്ടുതന്നെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപാനി നേതൃത്വം നല്‍കുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
രൂപാനിയടക്കമുള്ളവരുമായി കൂടിക്കാഴ്ച നടത്തി മണിക്കൂറുകള്‍ക്കുശേഷമാണു കോണ്‍ഗ്രസ് എംഎല്‍എയായ ഇമ്രാന് ഖെദവാലയ്ക്ക് കൊറോണ സ്ഥിരീകരിച്ചത്. രൂപാനിയെ കൂടാതെ ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍, ആഭ്യന്തര മന്ത്രി പ്രദീപ് സിംഗ് ജഡേജ, നിരവധി മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങിയവരുമായും കോണ്‍ഗ്രസ് എംഎല്‍എ അടുത്തിടപഴകിയതായിട്ടാണ് റിപ്പോർട്ട്.
Discussion about this post