പുതുച്ചേരി: ദക്ഷിണേന്ത്യയിലെ ഏക കോണ്‍ഗ്രസ് സര്‍ക്കാരും വീഴുന്നു. പുതുച്ചേരിയില്‍ ഒരു കോണ്‍ഗ്രസ് എംഎല്‍എ കൂടി രാജി വെച്ചതോടെ വി നാരായണ സ്വാമി സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമായി. ഇതോടെ പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവരാൻ തീരുമാനിക്കുകയായിരുന്നു. ഇതിനായി സ്പീക്കറെ കാണുകയും ചെയ്തു. അതെ സമയം നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന പുതുച്ചേരിയില്‍ കോണ്‍ഗ്രസിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ രാഹുല്‍ ഗാന്ധി നാളെ എത്താനിരിക്കെയാണ് സര്‍ക്കാര്‍ രാജിവെക്കേണ്ട അവസ്ഥയിലേക്കെത്തിയത്.
രാജി വെച്ച് നാലാം എംഎല്‍എ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടടുത്ത് നില്‍ക്കേയാണ് പുതുച്ചേരിയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ വന്‍ പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നത്. കോണ്‍ഗ്രസ് എംഎല്‍എ ആയ എ ജോണ്‍ കുമാര്‍ ആണ് ഏറ്റവും ഒടുവില്‍ പാര്‍ട്ടി വിട്ടിരിക്കുന്നത്. 2019ലെ നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ കാമരാജ് നഗറില്‍ നിന്നാണ് ജോണ്‍ കുമാര്‍ തിരഞ്ഞെടുക്കപ്പെട്ടത്. പുതുച്ചേരിയില്‍ രാജി വെക്കുന്ന നാലാമത്തെ കോണ്‍ഗ്രസ് എംഎല്‍എയാണ് ജോണ്‍.ജോണ്‍ കുമാര്‍ ബിജെപിയില്‍ ചേരും എന്നാണ് റിപ്പോര്‍ട്ടുകള്‍.
ജോണിന്റെ രാജിയോടെ വി നാരായണ സ്വാമി സര്‍ക്കാരിന്റെ കേവല ഭൂരിപക്ഷം നഷ്ടമായി. കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയില്‍ 3 നോമിനേറ്റഡ് അംഗങ്ങളും 30 തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുമാണ് നിയമസഭയില്‍ ഉളളത്. കോണ്‍ഗ്രസിന് മൂന്ന് ഡിഎംകെ അംഗങ്ങളുടേയും ഒരു സ്വതന്ത്രന്റെയും പിന്തുണയുണ്ട്.ജോണ്‍ കുമാറിന്റെ രാജിയോടെ കോണ്‍ഗ്രസിന്റെ തനിച്ചുളള അംഗബലം പത്തായി ചുരുങ്ങി. ഡിഎംകെയുടെ അടക്കം പിന്തുണയില്‍ സര്‍ക്കാരിന് ഇപ്പോഴുളളത് 14 സീറ്റുകളാണ്.
എന്നാല്‍ കേവല ഭൂരിപക്ഷത്തിന് 17 സീറ്റുകള്‍ വേണം. ബിജെപി സഖ്യത്തിനും 14 സീറ്റാണ് ഉളളത്. എന്‍ആര്‍ കോണ്‍ഗ്രസ്, എഐഎഡിഎംകെ എന്നി കക്ഷികളുടെ പിന്തുണയാണ് ബിജെപിക്കുളളത്.അതിനിടെ കേവല ഭൂരിപക്ഷം നഷ്ടമായ സാഹചര്യത്തില്‍ മുഖ്യമന്ത്രി വി നാരായണ സ്വാമി അടിയന്തര മന്ത്രിസഭാ യോഗം വിളിച്ചിരിക്കുകയാണ്. സര്‍ക്കാര്‍ രാജി സമര്‍പ്പിച്ചേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.5 സംസ്ഥാന ജനറല്‍ സെക്രട്ടറിമാരടക്കമുളളവരാണ് പാര്‍ട്ടി വിട്ടത്. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പായി സര്‍ക്കാര്‍ വീഴുന്നത് കോണ്‍ഗ്രസിന് വന്‍ തിരിച്ചടിയായിരിക്കുകയാണ്.
Discussion about this post