ഡൽഹി: വിവിധ സംസ്ഥാനങ്ങള്‍ വാക്സിന് ക്ഷാമം സംബന്ധിച്ച പരാതി ഉന്നയിക്കുന്നതിനിടെ ജൂണില്‍ കോവി ഷീല്‍ഡ് വാക്സിന്റെ ഒന്‍പത് മുതല്‍ 10 കോടി ഡോസുകള്‍വരെ ഉത്പാദിപ്പിച്ച് വിതരണം ചെയ്യാന്‍ കഴിയുമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ അറിയിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് അയച്ച കത്തിലാണ് വാക്സിന് ഉത്പാദനം വര്‍ധിപ്പിക്കുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുള്ളത്.
നിലവിലെ ഉത്പാദനശേഷിയായ 6.5 കോടിയില്‍നിന്ന് ഉത്പാദനം 10 കോടി ഡോസുകളായി വര്‍ധിപ്പിക്കുമെന്നാണ് വാഗ്ദാനം. കോവിഡ് മഹാമാരി ഉയര്‍ത്തുന്ന വെല്ലുവിളികള്‍ക്കിടയിലും ജീവനക്കാര്‍ ദിവസം മുഴുവനും ജോലി ചെയ്യുകയാണെന്നും കമ്പനി കത്തില്‍ അവകാശപ്പെടുന്നു. മെയ് മാസത്തിലെ 6.5 കോടി ഡോസുകള്‍ എന്നതില്‍ നിന്ന് വ്യത്യസ്തമായി ജൂണില്‍ ഒന്‍പത് മുതല്‍ പത്ത് കോടിവരെ ഡോസുകള്‍ ഉത്പാദിപ്പിച്ച് വിതരണം ചെയ്യാന്‍ കഴിയുമെന്ന് അറിയിക്കുന്നുവെന്ന് അമിത് ഷായ്ക്ക് അയച്ച കത്തില്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ (ഗവണ്മെന്റ് ആന്‍ഡ് റെഗുലേറ്ററി അഫയേഴ്സ്) പ്രകാശ് കുമാര്‍ സിങ് അറിയിച്ചു.
വാക്സിന് വിഷയത്തില്‍ ഇന്ത്യയെ സ്വയം പര്യാപ്തമാക്കാനുള്ള ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കിയതിന് അദ്ദേഹം അമിത് ഷായ്ക്ക് നന്ദി പറഞ്ഞു. രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും വാക്സിന് ലഭ്യമാക്കാനുള്ള ശ്രമങ്ങളുടെ വിവിധ ഘട്ടങ്ങളില്‍ വലിയ പിന്തുണയാണ് സര്‍കാരില്‍നിന്ന് ലഭിച്ചതെന്നും അദ്ദേഹം അവകാശപ്പെട്ടു.
കോവിഡ് മഹാമാരിയില്‍ നിന്ന് ഇന്ത്യയിലെയും ലോകത്തെയും മുഴുവന്‍ ജനങ്ങളെയും സംരക്ഷിക്കണം എന്നാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് കരുതുന്നത്. സിഇഒ അഡാര്‍ പൂനവാലയുടെ നേതൃത്വത്തില്‍ സര്‍കാരുമായി തോളോട് തോള് ചേര്‍ന്നുനിന്നാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവര്‍ത്തിക്കുന്നത്. കേന്ദ്ര സര്‍കാരിന്റെ പിന്തുണയും മാര്‍ഗനിര്‍ദേശവും സ്വീകരിച്ചുകൊണ്ട് വരുന്ന മാസത്തില്‍ വാക്സിന് ഉത്പാദനശേഷി ഇനിയും വര്‍ധിപ്പിക്കുമെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
കോവിഷീല്‍ഡ് വാക്സിന്റെ ഉത്പാദനം വര്‍ധിപ്പിക്കുമെന്ന് മെയ് മാസത്തില്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് സര്‍കാരിനെ അറിയിച്ചിരുന്നു. വാക്സിന് ഉത്പാദനം ജൂണില്‍ 6.5 കോടി ഡോസായി വര്‍ധിപ്പിക്കുമെന്നും ജൂലായില്‍ ഏഴ് കോടി ആക്കുമെന്നും ഓഗസ്റ്റ് – സെപ്റ്റംബര്‍ മാസങ്ങളില്‍ ഉത്പാദനം 10 കോടി ആക്കുമെന്നുമാണ് അന്ന് വ്യക്തമാക്കിയിരുന്നത്. എന്നാല്‍ ജൂണില്‍ തന്നെ ഉത്പാദനം 10 കോടി ഡോസുകളാക്കും എന്നാണ് പുതിയ അവകാശവാദം.
നിലവില്‍ രാജ്യത്തുതന്നെ നിര്‍മിക്കുന്ന കോവിഡ് വാക്സിനുകളാണ് ഇന്ത്യയില്‍ കുത്തിവച്ചുകൊണ്ടിരിക്കുന്നത്. സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിക്കുന്ന കോവിഷീല്‍ഡ്, ഭാരത് ബയോടെക്ക് നിര്‍മിക്കുന്ന കോവാക്സിന് എന്നിവയാണ് നിലവില്‍ ഇന്ത്യയിലെ ജനങ്ങള്‍ക്ക് കുത്തിവെക്കുന്നത്.
റഷ്യയുടെ സ്പുട്നിക്ക് V വാക്സിന് ഡ്രഗ് കണ്ട്രോളര് ജനറല്‍ ഓഫ് ഇന്ത്യ അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയിരുന്നു. വളരെ കുറച്ച് സ്വകാര്യ ആശുപത്രികളില്‍ മാത്രമാണ് നിലവില്‍ അത് ഉപയോഗിക്കുന്നത്.
Discussion about this post