തിരുവനന്തപുരം: കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി കേരളത്തിൽ ഏർപ്പെടുത്തിയ ലോക്ഡൗൺ വീണ്ടും നീട്ടി. നിലവിലുള്ള ലോക്ഡൗൺ ജൂൺ 9 ന് തീരാനിരിക്കെയാണ് ജൂൺ 16 വരെ നീട്ടിയത്. ഇപ്പോളുള്ള നിയന്ത്രണങ്ങളെല്ലാം തുടരും. വെള്ളിയാഴ്ച കൂടുതൽ കടകൾ തുറക്കാം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിലാണു തീരുമാനം.
രോഗസ്ഥിരീകരണ നിരക്ക് (ടിപിആർ) 10ൽ താഴെയെത്തിയ ശേഷം ലോക്ഡൗൺ പൂർണമായി പിൻവലിച്ചാൽ മതിയെന്നാണു വിദഗ്ധോപദേശം. എന്നാൽ, രോഗലക്ഷണങ്ങളുള്ളവർ മാത്രം പരിശോധനയ്ക്കു വരുന്നതിനാലാണു ടിപിആർ കൂടുന്നത് എന്നതിനാൽ ലോക്ഡൗണിൽ ഇളവുകൾ നൽകാമെന്ന നിർദേശവുമുയർന്നു. ജനജീവിതം സ്തംഭിച്ചതിനാൽ രോഗവ്യാപനം കൂടുതലുള്ള മേഖലകളിൽ മാത്രം നിയന്ത്രണങ്ങൾ തുടരുക എന്ന അഭിപ്രായവും ഉയർന്നിരുന്നു.
രണ്ടാം തരംഗത്തിൽ ടിപിആർ 30ൽ നിന്ന് 15ലേക്ക് വളരെപ്പെട്ടെന്നു കുറഞ്ഞുവെങ്കിലും അതിനു ശേഷം കാര്യമായ കുറവുണ്ടായില്ല. തുടർന്നാണു നിബന്ധനകൾ കർശനമാക്കിയത്. ഇതിലെ ആശയക്കുഴപ്പം കാരണം പലയിടത്തും പൊലീസും ജനങ്ങളും തമ്മിൽ തർക്കമുണ്ട്. നിയന്ത്രണം കർശനമാക്കിയ ഉത്തരവിലെ അവ്യക്തതയും ആശയക്കുഴപ്പവും നീക്കാൻ കാര്യമായ നടപടികൾ ഉണ്ടായില്ല.
Discussion about this post