ലക്നൗ : സനാതന ധർമ്മത്തെക്കുറിച്ച് ഇടുങ്ങിയ കാഴ്ചപ്പാടുള്ളവരും ജാതിയുടെ അടിസ്ഥാനത്തിൽ വിവവേചനമുണ്ടെന്ന് അവകാശപ്പെടുന്നവരുമുൾപ്പെടുന്ന എല്ലാ മേഖലകളിലുള്ള ആളുകൾ മഹാ കുംഭമേളയ്ക്ക് വരണമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മഹാ കുംഭമേളയ്ക്ക് മുന്നോടിയായി ഓൾ ഇന്ത്യ റേഡിയോ ആകാശവാണിയുടെ കുംഭ്വാണി എന്ന റേഡിയോ ചാനൽ ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മഹാ കുംഭം വെറുമൊരു സംഭവമല്ല. അത് സനാതന അഭിമാനത്തെ, ഒരു വലിയ ഒത്തുചേരലിനെ പ്രതിനിധീകരിക്കുന്നു. സനാതന ധർമ്മത്തിന്റെ മഹത്വം കാണാൻ ആഗ്രഹിക്കുന്ന ഏതൊരാളും കുംഭമേളയ്ക്ക് ഇവിടെ വരണമെന്നാണ് താൻ ആവശ്യപ്പെടുന്നത്. സനാതന ധർമ്മത്തെ ഇടുങ്ങിയ രീതിയിൽ കാണുകയും വിവേചനം നിലനിൽക്കുന്നുണ്ടെന്ന് പറഞ്ഞ് ആളുകളെ വിഭജിക്കുകയും ചെയ്യുന്നവർ, ജാതിയുടെ അടിസ്ഥാനത്തിൽ വിവേചനം ഇല്ലെന്ന് കാണാൻ വരണം. തൊട്ടുകൂടായ്മയുടെ ഒരു ആചാരവുമില്ല. ലിംഗഭേദമില്ലാതെ എല്ലാവരും സംഗമത്തിൽ കുളിക്കാൻ ഒത്തുകൂടുന്നുവെന്നും ചടങ്ങിൽ സംസാരിച്ച് പറഞ്ഞു.
മഹാകുംഭത്തിനായി ഒരു സമ്മർപ്പിത റേഡിയോ ചാനൽ ആരംഭിക്കുന്നതിൽ പ്രസാർ ഭാരതി നടത്തിയ ശ്രമങ്ങളെ യുപി മുഖ്യമന്ത്രി അഭിനന്ദിച്ചു. സാധാരണക്കാരിലേക്ക് എത്തിച്ചേരാനും അവർക്ക് നാടോടി സംസ്കാരവും പാരമ്പര്യവും നൽകാനും ഉണ്ടായിരുന്ന ഒരേയൊരു മാദ്ധ്യമം ആകാശവാണി മാത്രമായിരുന്നു. കുട്ടിക്കാലത്ത് ആകാശവാണി സംപ്രേഷണം ചെയ്തിരുന്ന രാമചരിതമാനസത്തിലെ വരികൾ കേട്ടിരുന്നതായി താൻ ഓർക്കുന്നുവെന്നും യോഗി പറഞ്ഞു.
12 വർഷങ്ങൾക്ക് ശേഷമാണ് മഹാ കുംഭമേള ആഘേഷിക്കുന്നത്. 45 കോടിയിലധികം ഭക്തർ ഈ പരിപാടിയിൽ പങ്കെടുക്കുമെന്നാണ് വിവരം.
Discussion about this post