കൊച്ചി: എംഡിഎംഎ കേസില്‍ മകനെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ എല്ലാവർക്കും മാതൃകയാക്കാവുന്ന തീരുമാനവുമായി വിഎസ്ഡിപി നേതാവും എന്‍ഡിഎ വൈസ് ചെയര്‍മാനുമായ വിഷ്ണുപുരം ചന്ദ്രശേഖരന്.തന്റെ മകനെയും ലഹരിമരുന്നുമായി പിടിച്ചെന്നും സ്വന്തം മകനായാലും തെറ്റ് തെറ്റല്ലാതാകുന്നില്ലെന്നും വിഷ്ണുപുരം ചന്ദ്രശേഖരൻ ഫേസ്ബുക്കിൽ കുറിച്ചു.ഉപ്പു തിന്നവർ വെള്ളം കുടിക്കണം. ഇക്കാര്യത്തിൽ മകനെ സംരക്ഷിക്കാൻ യാതൊരു ശ്രമവും നടത്തില്ലെന്നും കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷ അനുഭവിക്കണമെന്നും കുറിപ്പിൽ പറഞ്ഞു. തെറ്റ് മകൻ തിരിച്ചറിഞ്ഞുവെന്നും വിഷ്ണുപുരം ചന്ദ്രശേഖരൻ പറഞ്ഞു. സംഭവത്തിൽ ദു:ഖമുണ്ട്. ഇന്ന് മകനുമായി രണ്ടു മണിക്കൂറിലേറെ സമയം ഞാൻ സംസാരിച്ചു. അവൻ്റെ കൂട്ടുകാർ ഒരുപാട് പേർ ലഹരിക്ക് അടിമയായിരിക്കുകയാണ്. എൻ്റെ മകനും അതിലുൾപ്പെട്ടു. അത് എൻ്റെ കൂടെ തെറ്റാണെന്നും വിഷ്ണുപുരം ചന്ദ്രശേഖരൻ കൂട്ടിച്ചേർത്തു.ലഹരിക്കേസില്‍ മകനെ അറസ്റ്റ് ചെയ്ത പോലീസിനും ചന്ദ്രശേഖരന് നന്ദി പറഞ്ഞു. അല്ലായിരുന്നെങ്കില്‍ മകന് വലിയ വിപത്തിലേക്ക് പോകാമായിരുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്.
കൂട്ടുകെട്ടുകൾ ശ്രദ്ധിക്കാതെ പോയതാണ് ലഹരി ഉപയോഗത്തിന് കാരണമായതെന്ന് മകൻ ശിവജി പറഞ്ഞു. ഇനി ഒരിക്കലും ലഹരി ഉപയോഗിക്കില്ല. ഇന്ന് രാവിലെ അച്ഛനോട് എല്ലാം തുറന്നുപറഞ്ഞു. എല്ലാ സഹായവും ചെയ്തു തരാമെന്ന് അച്ഛൻ പറഞ്ഞു. എൻ്റെ ഭാഗത്തുനിന്ന് ഇങ്ങനെയൊരു തെറ്റ് സംഭവിക്കില്ലെന്ന് അച്ഛന് വാക്കുകൊടുത്തു. ഇനി ലഹരി ഉപയോഗിക്കില്ലെന്നും ശിവജി പറഞ്ഞു.ചെയ്തതെല്ലാം തെറ്റാണ്. തിരുത്തുമെന്നാണ് മകന് പറഞ്ഞത്. അത് സത്യമെങ്കില്‍ അച്ഛനെന്ന നിലയില്‍ അഭിമാനിക്കുന്നു. അവന് നല്ല ജീവിതത്തിലേക്ക് കൊണ്ടുവരാനുള്ള പരിശ്രമം ആരംഭിക്കും. പൊലീസ് കുടുക്കിയതാണോയെന്ന് ചോദിച്ച് ചിലര്‍ വിളിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ അറസ്റ്റ് ചെയ്തത് നന്നായി. ഇല്ലെങ്കില്‍ വലിയ വിപത്തിലേക്ക് പോകുമായിരുന്നുവെന്നായിരുന്നു ചന്ദ്രശേഖറിന്റെ പ്രതികരണം
ഫേസ്ബുക്ക് കുറിപ്പിൻ്റെ പൂർണരൂപം
എൻ്റെ മകനെയും ലഹരിമരുന്നുമായി പിടിച്ചു…
സ്വന്തം മകനായാലും തെറ്റ് തെറ്റല്ലാതാകുന്നില്ല
കേരളത്തിന്റെ പോക്ക് ഇത് എങ്ങോട്ടാണ്… ലഹരിമരുന്ന് കൊച്ചുകേരളത്തെ വിഴുങ്ങുകയാണ്… നമ്മുടെ കുട്ടികളെ ലക്ഷ്യമിട്ട് ചെകുത്താൻമാർ വല വിരിച്ചിരിക്കുന്നു.
സ്വന്തം കുടുംബത്തിലും ഇന്ന് അത്തരമൊരു അനുഭവമുണ്ടായി. നാളെ ആർക്കും ഉണ്ടാകാവുന്ന ഒന്ന്.
ദീർഘ വർഷങ്ങൾ നീണ്ട പൊതുജീവിതത്തിൽ ആദ്യമായാണ് ഇത്തരമൊരു അനുഭവം. ഒരു ലഹരി പദാർത്ഥവും ഒരിക്കലും ഉപയോഗിക്കില്ല എന്ന് മാത്രമല്ല, അതൊക്കെ എല്ലാവരും പൂർണമായി വർജിക്കേണ്ടതാണ് എന്നാണ് എന്നും അഭിപ്രായം. അതുകൊണ്ടുതന്നെ നടന്ന കാര്യങ്ങൾ തുറന്നുപറയുന്നതിൽ ഒരു മടിയുമില്ല.
എന്റെ മൂത്ത മകനെയും ലഹരിമരുന്ന് കേസിൽ പൂവാർ പൊലീസ് പിടികൂടിയ സംഭവമാണ് അത്. അവന്റെ ഒപ്പമുണ്ടായിരുന്ന സുഹൃത്തിന്റെ
പക്കൽ നിന്നാണ് MDMA എന്ന ലഹരിവസ്തു പൊലീസ് പിടിച്ചത്. കുറഞ്ഞ അളവിൽ ആയിരുന്നതിനാൽ അവരെ എല്ലാവരെയും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. അത് എടുത്തുപറയാൻ കാരണം പിടിച്ച വാർത്ത കൊടുത്ത മാധ്യമങ്ങൾ ആരും ജാമ്യം ലഭിച്ച വാർത്ത കൊടുത്തു കണ്ടില്ല.
എന്തായാലും ഇക്കാര്യത്തിൽ മകനെ സംരക്ഷിക്കാൻ യാതൊരു ശ്രമവും നടത്തില്ല. സ്വന്തം മകൻ തെറ്റ് ചെയ്താലും തെറ്റ് തന്നെയാണല്ലോ.
കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷ അനുഭവിക്കുക തന്നെ വേണം. ഉപ്പു തിന്നവർ വെള്ളം കുടിക്കണം. അതിനാൽ തന്നെ ഒരു ഇടപെടലും ഇക്കാര്യത്തിൽ ഉണ്ടായിട്ടുമില്ല, ഇനി ഉണ്ടാവുകയുമില്ല.
പോലീസ് മന:പ്പൂർവ്വം കുടുക്കിയതാണ് എന്നൊന്നും എനിക്ക് അഭിപ്രായമില്ല. അവർ അവരുടെ ജോലി ചെയ്തു.
തലമുറകളെ പോലും ഇല്ലാതാക്കുന്നതാണ് ലഹരിമരുന്ന്… ഒരുതരത്തിലും ലഹരിമരുന്ന് ഉപയോഗം ന്യായീകരിക്കാനാവില്ല.
അതുകൊണ്ടുതന്നെ പോലീസ് നടപടികൾ അതിന്റെ വഴിക്ക് നീങ്ങട്ടെ.
ചില കാര്യങ്ങൾ പറയാനുള്ളത് കേരളത്തിലെ രക്ഷിതാക്കളോടാണ്. നമ്മുടെ കുട്ടികളെ ശരിക്കും കരുതേണ്ടതുണ്ട്. കൂട്ടുകെട്ടുകൾ അടക്കം നമുക്ക് നിയന്ത്രിക്കാവുന്നതിന് പരിധി ഉണ്ടല്ലോ? പഠിക്കാൻ പോകുന്ന സ്ഥാപനങ്ങളും സാഹചര്യങ്ങളും ഒക്കെയാണ് സുഹൃത്തുക്കളെ സൃഷ്ടിക്കുന്നത്.
കുട്ടികൾ അറിയാതെ പോലും ഇതിൽ കുടുക്കുന്നുണ്ട്. ചിലപ്പോൾ ഐസ്ക്രീമിന്റെ രൂപത്തിലാകാം. അല്ലെങ്കിൽ മിഠായി ആകാം. ലഹരിക്ക് അടിമയായി കഴിഞ്ഞാൽ അവരറിയാതെ തന്നെ നീരാളിപ്പിടുത്തത്തിലാകും.
രാസ ലഹരി സിരകളിൽ പടർന്നു കഴിഞ്ഞാൽ എന്താണ് ചെയ്യുന്നത് എന്ന് പോലും അവർക്ക് അറിയില്ല.
എക്സൈസും പൊലീസുമൊക്കെ ഇക്കാര്യത്തിൽ തികഞ്ഞ ജാഗ്രത പാലിക്കണം.
കറകളഞ്ഞ പൊതുപ്രവർത്തനമാണ് ഞാൻ നടത്തിക്കൊണ്ടിരിക്കുന്നത്. ഒരു കളങ്കവും ഉണ്ടാകാതെയാണ് ഇതുവരെ മുമ്പോട്ട് പോയത്. വ്യക്തിപരമായി ഇനിയും അത് അങ്ങനെ തന്നെയായിരിക്കും.
ലഹരിക്ക് എതിരെ സ്വന്തം നിലയിലും പ്രസ്ഥാനത്തെ ഉപയോഗിച്ചും പോരാട്ടം തുടരും. പ്രിയപ്പെട്ടവരെല്ലാം അതിന് ഒപ്പമുണ്ടാകുമെന്ന് ഉറപ്പാണ്.
ജയ് ഹിന്ദ്
Discussion about this post