കട്ടക്ക്: നോട്ട് അസാധുവാക്കല്‍ നടപ്പാക്കിയ ദിവസം വരെ വിവിധ നടപടികളിലൂടെ 70,000 കോടിയോളം രൂപയുടെ കള്ളപ്പണം കണ്ടെത്തിയതായി ജസ്റ്റിസ്. അരിജിത്ത് പസായത്ത്. കള്ളപ്പണത്തെ കുറിച്ച് അന്വേഷിക്കാന്‍ സുപ്രീംകോടതി നിയോഗിച്ച പ്രത്യേക അന്വേഷണസംഘത്തിന്റെ ഡെപ്യൂട്ടി ചെയര്‍മാനാണ് റിട്ട. ജഡ്ജിയായ അരിജിത് പസായത്ത്. 70,000 കോടിയില്‍ 16,000 കോടിയുടെ കള്ളപ്പണം വിദേശത്താണുള്ളതെന്നും അദ്ദേഹം പറഞ്ഞു. കട്ടക്കില്‍ വിവിധ സര്‍ക്കാര്‍ ഏജന്‍സികളുമായും സാമ്പത്തികധനകാര്യ ഉദ്യോഗസ്ഥരുമായും നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് അരിജിത് പസായത്ത് ഇക്കാര്യം അറിയിച്ചത്. ഇതു സംബന്ധിച്ചുള്ള ആറാംഇടക്കാല റിപ്പോര്‍ട്ട് ഏപ്രില്‍ ആദ്യവാരം സുപ്രീംകോടതിയില്‍ സമര്‍പ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
15 ലക്ഷമോ അതിലധികമോ വെളിപ്പെടുത്താത്ത പണം കൈവശം വെച്ചാല്‍ കള്ളപ്പണമായി കണക്കാക്കണമെന്നായിരുന്നു തങ്ങളുടെ പ്രധാന ശുപാര്‍ശകളിലൊന്ന്. ഇതിന് സര്‍ക്കാര്‍ വലിയ പ്രധാന്യം നല്കി. മൂന്നു ലക്ഷത്തിലധികമുള്ള നോട്ടിടപാടുകള്‍ നിയമവിരുദ്ധവും കുറ്റകരവുമാക്കാന് സര്‍ക്കാര്‍ ഇതിനോടകം തീരുമാനിച്ചിരുന്നു. കള്ളപ്പണ പരിശോധനക്കായി ഇടക്കാല റിപ്പോര്‍ട്ടുകളില്‍ നിരവധി ശുപാര്‍ശകളാണ് നല്‍കിയത്. തങ്ങളുടെ ശുപാര്‍ശകളില്‍ ഭൂരിപക്ഷവും സര്‍ക്കാര്‍ സ്വീകരിച്ചു. ചിലത് സജീവ പരിഗണനയിലാണെന്നും പാസായത്ത് പറഞ്ഞു.
കട്ടക്കില്‍ ചേര്‍ന്ന വിവിധ ഏജന്‍സികളുമായുള്ള കൂടിക്കാഴ്ച്ചയില്‍ കള്ളപ്പണവുമായി ബന്ധപ്പെട്ട നിരവധി കാര്യങ്ങള്‍ പരസ്പരം കൈമാറാനായെന്നും അദ്ദേഹം പറഞ്ഞു. ഒഡീഷയിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ജ്വല്ലറികള്‍, റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ സ്വയം പ്രഖ്യാപിത മാഫിയസംഘങ്ങള്‍ എന്നിവരെ കേന്ദ്രീകരിച്ച് അന്വേഷണം നടത്താനും സ്റ്റേറ്റ് ക്രൈം ബ്രാഞ്ചിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post