ബിന്ദു ടി
ഇന്ന് വനിതാ ദിനമാണ്..നിയമസഭ സമ്മേളനം കേരളത്തിലെ ബലാത്സംഗ വാര്‍ത്തകളാല്‍ സജീവമായ ദിനം. കൊട്ടിയൂരിലെ പള്ളിമേടയിലെ ബലാത്സംഗം, വാളയാറിലെ കുട്ടികളുടെ ദുരൂഹ മരണം, നടുറോഡില്‍ പ്രമുഖയായ നടി ആക്രമിക്കപ്പെട്ട സംഭവം, വയനാട്ടില്‍ അനാഥാലയത്തില്‍ ജീവിച്ചിരുന്ന ഏഴ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ ബലാത്സംഗത്തിനിരയായ സംഭവം. എളുപ്പത്തില്‍ പഴയതെല്ലാം മറക്കുന്ന സ്വഭാവം കേരളത്തിനുള്ളതിനാല് ദിവസങ്ങള്‍ക്കുള്ളില്‍ സംഭവിച്ച കാര്യങ്ങള്‍ നിയമസഭയില്‍ ചര്‍ച്ചയായി..
ഏഴ് കുട്ടികളെ ബലാത്സംഗം ചെയ്ത സംഭവവും, വൈദികന്റെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ ബലാത്സംഗം ചെയ്ത സംഭവവും, ഒന്‍പതും പതിമൂന്നും വയസ്സുള്ള കുട്ടികള്‍ ബലാത്സംഗത്തെ തുടര്‍ന്ന് ദുരൂഹ സഹാചര്യത്തില്‍ മരിച്ച സംഭവവും എന്ത് കൊണ്ടോ നിയമസഭയെ പ്രക്ഷുബദ്ധമാക്കാന് പോന്ന സംഗതികളൊന്നുമല്ല എന്നറിയാം..വായിച്ച് രസിക്കാനുള്ളതും രാഷ്ട്രീയ ആയുധമാക്കാനുള്ളതും ആണ് ഇത്തരം സംഭവങ്ങള്‍ എന്ന് ഭരണ പ്രതിപക്ഷത്തിന് നല്ല ബോധ്യമുണ്ട്. അതിനാല്‍ കെ മുരളീധരന്റെ ഒരു പ്രസംഗം, രമേശ് ചെന്നിത്തലയുടെ പതിവ് രീതി വിമര്‍ശനം, അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിക്കല്‍, എല്ലാം വിധി പോലെ എന്ന മട്ടില്‍ നിസ്സംഗമായ മുഖ്യമന്ത്രിയുടെ മറുപടി. ഇറങ്ങിപ്പോക്ക് എന്നിവയിലൊതുങ്ങി കേരളത്തിന്റെ നിയമനിര്‍മ്മാണ സഭയിലെ വനിതാദിന നാളിലെ നടപടി ക്രമങ്ങള്‍.
‘ എല്ലാം കാര്യക്ഷമമായി നടക്കുന്നു എന്ന മുഖ്യമന്ത്രിയുടെ പതിവ് മറുപടി ഇന്നുമുണ്ടായി. അത് പോലിസിനെ കുറിച്ചല്ല ക്രിമിനലുകളെ കുറിച്ചാണ് എന്ന് ഇന്ന് അരിയാഹാരവും ബീഫും കഴിക്കുന്ന സിപിഎം അണികള്‍ക്ക് പോലും അറിയാം. എന്നാല്‍ ജനപ്രതിഷേധത്തിന് മുന്നില്‍ പതിവ് പോലെ കുറ്റവാളികളെ സംരക്ഷിക്കാന്‍ മുഖ്യന് കഴിയുന്നില്ല എന്ന പരാതി ചിലര്‍ക്കെങ്കിലും ഉണ്ട്. എത്ര ഉന്നതരായാലും വിടില്ല എന്ന് മുഖ്യമന്ത്രി ഇന്നും സഭയില്‍ പറഞ്ഞു. അത് കുറ്റവാളികളെ കുറിച്ചല്ല, പാര്‍ട്ടി പറഞ്ഞത് ചെയ്യാത്ത സെന്‍കുമാറിനെ പോലുള്ള ഉദ്യോഗസ്ഥരെ ഉദ്ദേശിച്ചാണെന്ന് പറയേണ്ട കാര്യമില്ലല്ലോ.
വാളയാറില്‍ പോലിസിന് വീഴ്ച പറ്റി എന്ന് നേരിട്ടല്ലാതെ തുറന്ന് പറയേണ്ടി വന്നതാണ് വനിത ദിനത്തില്‍ ഇരട്ടചങ്കനായ പുരുഷ നേതാവിന് പറ്റിയ ഏക കീഴടങ്ങല്‍. വാളയാറില്‍ 51 ദിവസം മുമ്പ് 13 കാരി മരിച്ചതിനെ തുടര്‍ന്ന് അന്വേഷണം കാര്യക്ഷമമായി നടത്തിയിരുന്നെങ്കില്‍ ഒന്‍പത് കാരിയായ അനിയത്തി മരിക്കില്ലായിരുന്നുവെന്നാണ് ഇപ്പോഴത്തെ കുറ്റസമ്മതം. ആദ്യ മരണത്തിന് ശേഷം പോലിസിനെ തളയ്ക്കാന്‍ ചില രാഷ്ട്രീയ കേസരികള്‍ ഇടപെട്ടത് പ്രതിപക്ഷം മാത്രമല്ല മുഖ്യനും അറിയാതിരിക്കാന്‍ തരമില്ല. ചില ബന്ധുക്കള്‍ പീഢിപ്പിച്ചതായി സംശയം ഉണ്ട് എന്ന വാളയാറിലെ അമ്മയുടെ വാക്കുകള്‍ വിശ്വാസ്യത്തിലെടുത്തില്ലെങ്കിലും ഒന്നന്വേഷിച്ചിരുന്നുവെങ്കില് രണ്ടാമത്തെ മരണം ഒഴിവാക്കാമായിരുന്നു. ഇതെല്ലാമായിട്ടും പോലിസ് വത്സലനായ മുഖ്യമന്ത്രി വീഴ്ച പറ്റിയിട്ടുണ്ടെങ്കില്‍ പോലിസിനെതിരെ നടപടി എന്ന ആശ്വാസവാക്ക് പോലും പറഞ്ഞില്ല സഭയില്‍. പെണ്‍കുട്ടികള്‍ മരിച്ച കേസില്‍ ഒരു പുരുഷകേസരി അത്രത്തോളമൊക്കെ പറയണോ എന്നാവും. മുഖം നോക്കാതെ നടപടി എന്ന് പറഞ്ഞതങ്ങ് വിശ്വസിച്ചാല്‍ പോരെ എന്ന എടോ ഭാവം മുഖത്തുണ്ട്..
വയനാട്ടില്‍ മിഠായിയ്ക്ക് പിറകെ പ്ലസ് വണ്‍ കുട്ടികള്‍ എന്തിന് പോയ് എന്ന് ചോദിക്കാതിരിക്കാനുള്ള ബുദ്ധിയൊക്കെ ഇവര്‍ക്കുണ്ട്. പക്ഷേ മനസ്സിലിരുപ്പ് അതാണെന്ന് ഈ നിസ്സംഗഭാവം കണ്ടാല്‍ ആര്‍ക്കും തോന്നും. കൊട്ടിയൂരിലെ വൈദികനെ വെറുതെ വിടില്ല എന്നൊക്കെ ഒരാശ്വാസത്തിന് പറയുമ്പോള്‍ ഡസ്കിലടിക്കാന് ഭരണപക്ഷ എംഎല്‍എമാര്‍ പോലും മറന്നു പോകുന്നുണ്ട്.
ഇന്ത്യയൊട്ടുക്ക് ചര്‍ച്ചയായ സംഭവമാണ് കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവം. അക്രമത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ട് എന്ന് അന്വേഷണ സംഘം പറഞ്ഞപ്പോള്‍. ഇല്ല പള്‍സര്‍ സുനിയോടെ എല്ലാം തീര്‍ന്നു എന്ന് പരസ്യപ്രസ്താവന നടത്തി അന്വേഷണസംഘത്തേക്കാള്‍ വേഗത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കിയ ജെയിംസ് ബോണ്ടാണ് പിണറായി വിജയനെന്ന ആഭ്യന്തര മന്ത്രി, നിയമസഭയില്‍ അത് തിരുത്തിയെങ്കിലും പോലിസ് യേമാന്മാര്ക്ക് കൃത്യമായ സന്ദേശം നല്കാന് മുഖ്യമന്ത്രിക്കായി. ‘പാര്‍ട്ടി പറയും, പിണറായി ഏറ്റെടുക്കും, പോലിസ് അനുസരിക്കും’ എന്നാണ് സെക്രട്ടറിയേറ്റിന് മുന്നില്‍ എല്ലാം ശരിയാക്കുന്ന സര്‍ക്കാര്‍ എഴുതി വച്ചിരിക്കുന്ന മുദ്രാവാക്യം.
പിങ്ക് പോലിസ് സദാചാര പോലിസ് ആയത് പാര്‍ട്ടി സ്റ്റഡി ക്ലാസ് കേട്ടശേഷമാണ് എന്ന് പറഞ്ഞാല്‍ ലോഡ്ജുകള്‍ തല്ലിതകര്‍ക്കുന്ന ഡിഫിക്കാര് വരെ സമ്മതിക്കും.
വിഷ്ണു പ്രണോയിയുടെ അമ്മ കരയുന്നത് കേട്ടോ എന്നാണ് വനിത ദിനത്തില്‍ ചിലരുടെ ചോദ്യം. ടിപിയുടെ വിധവ ഇതിലും ഉച്ചത്തില്‍ കുലംകുത്തി കരച്ചില് നടത്തിയിട്ടു തളര്‍ന്നോ എന്നാണ് മറുചോദ്യം.
യൂണിവേഴ്സിറ്റി കോളേജില്‍ നിന്ന് ചില പെണ്‍കുട്ടികളുടെ ആക്രോശം കേട്ടോ എന്ന് ചോദിക്കരുത്..യൂണിവേഴ്സിറ്റി കോളേജില്‍ നിന്ന് കൊലവിളി ഉയര്‍ന്നാലും ആര്‍ത്തനാദം ഉയര്‍ന്നാലും നേരത്തെ തന്നെ ആരും കേള്‍ക്കാറില്ല എന്നറിയില്ലേ..?
ലോ അക്കാദമി ഹോസ്റ്റലില്‍ പെണ്‍കുട്ടികളെ ലഷ്മി നായര്‍ അധിക്ഷേപിച്ചത് കേട്ടോ എന്നാണ് ചില പിന്തിരിപ്പരുടെ ചോദ്യം. ലഷ്മി നായരെന്താ വനിതയല്ലെ എന്ന മറുപടിയ്ക്ക് മുന്നില്‍ അവര്‍ നാണംകെട്ട് തലതാഴ്ത്താതെ എന്ത് ചെയ്യും.
ലഗ്ഗീന്‍സ് ഇട്ട വനിത എംഎല്‍എയെ വരെ വരച്ച വരയില്‍ നിര്‍ത്തി വനിത സ്വാതന്ത്ര്യം അരക്കിട്ട് ഉറപ്പിക്കുന്ന പാരമ്പര്യമുള്ള പ്രസ്ഥാനം നയിക്കുന്ന സര്‍ക്കാരാണ്. തെറ്റ് പറ്റില്ല.
പെരുമ്പാവൂരില്‍ ജിഷ വധക്കേസില്‍ ആസാം കാരനെ വേഗത്തില്‍ കുടുക്കി മാനം കാത്ത ബെഹ്റയെ മേധാവിയാക്കിയ സര്‍ക്കാരാണ്..പിന്നെ ഒരു കേസിലും നടപടി ഉണ്ടായില്ലെങ്കിലും അഞ്ച് വര്‍ഷം ജനങ്ങളെ ശരിയാക്കാന്‍ ഇത് മതി എന്ന് എകെജി സെന്ററില്‍ ആര്‍ക്കാണ് അറിയാത്തത്. സൗമ്യയെ കൊന്നത് ഗോവിന്ദചാമിയാണോ എന്ന സുപ്രിം കോടതിയിലെ അഡ്വ. ആളൂരിന്റെ ചോദ്യത്തിന് മുന്നില്‍ മുട്ടിടിച്ച, ചാമിയ്ക്ക് എല്ലാം ശരിയാക്കി കൊടുത്തവരാണ്. കോടതി ഇങ്ങനെ ഒക്കെ പറഞ്ഞാല്‍ ഞങ്ങളെന്ത് ചെയ്യും എന്നാണ് എ.കെ ബാലന് സ്റ്റൈലില്‍ ഡിജിപി ലോകനാഥ് ബെഹ്റെയുടെ ചോദ്യം. ആ ചോദ്യത്തില്‍ തന്നെ എല്ലാ ഉത്തരവും ഉണ്ട്..
എന്നാലും ആശങ്കയുടെ തുരുത്തിലിരുന്നു കേരളത്തിലെ പെണ്‍കുട്ടികള്‍ ചോദിക്കുന്നു ഒന്‍പത് മാസം കൊണ്ട് കേരളത്തെ നിങ്ങളെങ്ങനെ ഈ വിധമാക്കി..ഉത്തരം പറയേണ്ടത് ലോകനാഥ് ബെഹ്റയല്ല..ഒരു ചങ്കുമില്ലാത്ത മുഖ്യമന്ത്രി പിണറായി വിജയനാണ്..ഓടിയൊളിക്കാന്‍ മറ്റൊരിടമില്ലാത്തതിനാല്‍ അതിന് മറുപടി പറഞ്ഞേ പറ്റു…
Discussion about this post