ഡല്‍ഹി: ക്ഷേത്രം പണിയേണ്ടത് രാമജന്മഭൂമിയിലെന്ന് സുബ്രഹ്മണ്യന് സ്വാമി. രാമന്റെ ജന്മസ്ഥലം മാറ്റാന്‍ നമുക്ക് സാധിക്കില്ലെന്നും മുസ്ലിംപള്ളി എവിടെ വേണമെങ്കിലും പണിയാമെന്നും സുബ്രഹ്മണ്യന് സ്വാമി പറഞ്ഞു. അയോധ്യക്കേസില്‍ മധ്യസ്ഥനാകാന്‍ തയാറെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജഗ്ദീഷ് സിങ് കേഹാര്‍ അറിയിച്ചതിനു പിന്നാലെയാണ് സുബ്രഹ്മണ്യന് സ്വാമിയുടെ പ്രതികരണം.
സുപ്രീംകോടതിയുടെ നിരീക്ഷണം സ്വാഗതം ചെയ്യുന്നുവെന്ന് മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ. അഡ്വാനിയും പ്രതികരിച്ചു. ബന്ധപ്പെട്ട എല്ലാവരും ചേര്‍ന്ന് പൊതുവായ ഒരു അഭിപ്രായത്തിലേക്ക് എത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രാമജന്മഭൂമിയില്‍ രാമക്ഷേത്രം തന്നെയാണ് പണിയേണ്ടത്. പള്ളി സരയൂ നദിയുടെ മറുവശത്ത് പണിത് അയോധ്യ പ്രശ്നം പരിഹരിക്കാവുന്നതാണ്. സൗദിയിലും മറ്റു മുസ്ലിം രാജ്യങ്ങളിലും പള്ളികള്‍ നിസ്കരിക്കാനുള്ള സൗകര്യത്തിനാണ് നല്‍കുന്നത്. അത് എവിടെ വേണമെങ്കിലും ആകാമെന്നും സുബ്രഹ്മണ്യന് സ്വാമി പറഞ്ഞു. സരയു നദിയുടെ മറുവശത്ത് പള്ളി പണിയുകയും രാമജന്മഭൂമി രാമക്ഷേത്രം നല്‍കാനായി കൈമാറുകയുമാണ് വേണ്ടത്. രാമന്റെ ജന്മസ്ഥലം മാറ്റാന്‍ നമുക്ക് സാധിക്കില്ലെന്നും സ്വാമി പറഞ്ഞു.
സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജഗ്ദീഷ് സിങ് കേഹാര്‍ അധ്യക്ഷനായ ബെഞ്ചാണ് കേസില്‍ നിര്‍ദേശം വച്ചത്. മതപരമായ കാര്യമായതിനാല്‍ കോടതിക്കു പുറത്തുള്ള ഒത്തുതീര്‍പ്പു സാധ്യമല്ലേയെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. ഇത് കോടതിയുടെ ഉത്തരവല്ലെന്നും നിര്‍ദേശം മാത്രമാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. എത്രയും വേഗം രാമക്ഷേത്ര നിര്‍മ്മാണത്തിന് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് സുബ്രഹ്മണ്യന് സ്വാമി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് കോടതിയുടെ ഭാഗത്ത് നിന്ന് മധ്യസ്ഥത ആയിക്കൂടെ എന്ന് ചോദിച്ചത്.
Discussion about this post