ടി.സുധീര്‍
പെണ്ണിന് മുകളില്‍ ആണിന് മേല്‍ക്കോയ്മയും അധീശത്വവും ലഭിക്കുന്നത് അവളിലെ സ്ത്രീത്വത്തിന്റെ പരിമിതിയാണ്. അടക്കി ഭരിക്കാനും യഥേഷ്ടം ഉപയോഗിക്കാനുമുള്ള ഒരു വസ്തു എന്നതിനപ്പുറത്തേയ്ക്ക് സ്ത്രീയെ സ്വതന്ത്രയാക്കി വിടാന്‍ പുരുഷാധിപത്യം അടിമുടി നിറഞ്ഞുകിടക്കുന്ന സമൂഹത്തിന് അത്ര പെട്ടെന്ന് സാധിക്കില്ല എന്ന് നിരവധി ഉദാഹരണങ്ങളിലൂടെ ചരിത്രം നമ്മളോട് പറയുന്നുണ്ട്.
ബജറ്റ് വിഷയത്തില്‍ നിയമസഭയിലുണ്ടായ സംഘര്‍ഷത്തില്‍ അപമാനിക്കപ്പെട്ട വനിതാ അംഗങ്ങളും നമ്മളോട് പറയുന്ന കഥ മറ്റൊന്നല്ല. ധനമന്ത്രി സീറ്റിലെത്താതെ തടയാന്‍ നിയോഗിക്കപ്പെട്ടിരുന്ന പ്രതിപക്ഷ വനിതാ അംഗങ്ങളുടെ സ്ത്രീത്വം കളങ്കപ്പെടുത്തിയ ഭരണകക്ഷി സാമാജികര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രംഗത്തെത്തി. എന്നാല്‍ ഇത് സംബന്ധിച്ച് നടപടികളിലേയ്ക്ക് പോകാന്‍ സ്പീക്കര്‍ വിമുഖത കാട്ടിയതിനെത്തുടര്‍ന്ന് അപമാനിക്കപ്പെട്ട വനിതാ അംഗങ്ങള്‍ പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്.
നിയമസഭയില്‍ നടന്നതെന്ത് എന്ന് വ്യക്തമാക്കുന്ന നിരവധി വീഡിയോ രംഗങ്ങള്‍ ഇന്ന് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇവയില്‍ പലതിലും ഷിബു ബേബി ജോണ്‍ ബിജിമോളെ തടയുന്നതും ശിവദാസന്‍ നായര്‍ ജമീലാ പ്രകാശത്തെ പ്രതിരോധിക്കുന്നതും തിരിച്ച് ജമീല പ്രതികരിക്കുന്നതും ഒക്കെവ്യക്തമായിത്തന്നെ കാണുന്നുമുണ്ട്. ഒരു നിയമനിര്‍മാണസഭയില്‍ ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത സംഭവവികാസങ്ങളാണ് ഇതൊക്കെ എന്ന് നിസ്സംശയം പറയാമെങ്കിലും ഇതില്‍ സ്ത്രീപീഡനം എന്ന ബ്രഹ്മാസ്ത്രം എടുത്ത് പ്രയോഗിക്കുന്ന പ്രതിപപക്ഷബുദ്ധി അല്പം അതിരുകടന്നതും അതേസമയം തരംതാണതും അല്ലേയെന്ന സംശയം ആര്‍ക്കും ഉണ്ടാകാം.
സ്ത്രീയെയെന്നല്ല ഒരാളെയും കായികമായി നേരിടാനോ ആക്രമിക്കാനോ ഈ രാജ്യത്ത് ആര്‍ക്കും അവകാശമില്ല. ആ നിലയ്ക്ക് ജമീലാപ്രകാശത്തെയും ബിജിമോളെയും ആരെങ്കിലും അപ്രകാരം നേരിട്ടിട്ടുണ്ടെങ്കില്‍ അത് ശിക്ഷാര്‍ഹമായ തെറ്റു തന്നെയാണ്. പക്ഷെ ഈ വനിതകളെ മുന്‍നിറുത്തി ഇത്തരമൊരു സമരതന്ത്രം മെനഞ്ഞ പ്രതിപക്ഷ നേതൃത്വത്തിന് ഈ സംഭവത്തിലുള്ള ധാര്‍മിക പങ്ക് ആരും കാണുന്നില്ല, അഥവാ കണ്ടതായി നടിക്കുന്നില്ല.
സമൂഹത്തില്‍ സ്ത്രീയ്ക്കും പുരുഷനും തുല്യസ്ഥാനമാണ് ഉള്ളത്. പുരുഷന് കടന്നു ചെല്ലാവുന്ന ഏതു മേഖലയിലും സ്ത്രീയ്ക്കും ചെല്ലാം. ആണിന് ചെയ്യാവുന്ന കാര്യങ്ങള്‍ പെണ്ണിനും ചെയ്യാം. പക്ഷെ അങ്ങനെ പുരുഷന് ഒപ്പം നില്ക്കുമ്പോള്, അഥവാ നില്ക്കുവാന് നിയോഗിക്കപ്പെടുമ്പോള്‍ ഉണ്ടാകുന്ന സംഭവങ്ങളെ സ്ത്രീപീഡനം എന്ന ലേബലൊട്ടിച്ച് വയ്ക്കാനും അതിന്റെ പേരില്‍ പ്രക്ഷോഭം സംഘടിപ്പിക്കാനും ശ്രമിക്കുന്നവര്‍ യാഥാര്ത്യത്തില് ചെയ്യുന്നത് ആ പെണ്ണിന്റെ സ്ത്രീത്വത്തെ അപമാനിക്കല്‍ തന്നെയാണ്. ഇവിടെ മന്ത്രിയെ തടയാന്‍ വനിതാ അംഗങ്ങളെ നിയോഗിച്ചവര്‍ കണ്ണെറിഞ്ഞതും ഈ സാധ്യതയിലെയ്ക്ക് തന്നെയാണ് എന്നാണ് ഇപ്പോഴത്തെ സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്.
സ്വന്തം കുടുംബത്തിലെയോ പക്ഷത്തെയോ സ്ത്രീകളെ മാനിക്കുകയും അവരെ അംഗീകരിക്കുകയും ചെയ്യുന്നവരാരും അവരെ ഒരിക്കലും ഒരു സംഘര്‍ഷത്തിലേയ്ക്ക് തള്ളിവിടാറില്ല. ഇത് അവരുടെ സ്വാതന്ത്ര്യത്തെ ഹനിക്കലല്ല, മറിച്ച് സംഭവിക്കാന്‍ സാധ്യതയുള്ള അനിഷ്ടങ്ങളില്‍ നിന്ന് അവളെയും അവളുടെ സ്ത്രീത്വത്തെയും ഒഴിവാക്കി നിര്‍ത്തുക എന്ന സദുദ്ദേശത്തോട് കൂടി മാത്രമാണ്. എന്നുവച്ച് രാഷ്ട്രീയരംഗത്ത് വനിതകളെ അങ്ങനെ അടക്കി നിറുത്തണം എന്ന് നിഷ്കര്‍ഷിക്കുക വയ്യ. പുരുഷനോടൊപ്പം നില്‍ക്കാനും തോളോട് തോള് ചേര്‍ന്ന് പൊരുതാനുമുള്ള സ്വാതന്ത്ര്യവും അവകാശവുമൊക്കെ അവര്‍ക്കുമുണ്ട്. പക്ഷെ സമരമുഖത്ത് സ്ത്രീയെ മുന്‍നിറുത്തി യുദ്ധം ചെയ്യാം എന്ന് പുരുഷന് തീരുമാനിക്കുന്നിടം മുതല്‍ അവളുടെ സ്ത്രീത്വം മാനഭംഗപ്പെടുന്നു. അതിരുവിട്ടു കളിക്കാന്‍ തീരുമാനിച്ചുറപ്പിച്ച ഒരു സമരരംഗത്തേയ്ക്ക് സ്വന്തം ചേരിയിലെ സ്ത്രീജനങ്ങളെ ഒറ്റക്കെട്ടായി തള്ളിവിടുന്ന നേതൃത്വത്തെക്കുറിച്ചാലോചിക്കുമ്പോള് പ്രാചീന യൂറോപ്പില്‍ വിശന്നു വലഞ്ഞ സിംഹത്തിനു മുന്നിലേയ്ക്ക് അടിമയെ തുറന്നു വിട്ട് രംഗം ആസ്വദിക്കുന്ന ചക്രവര്‍ത്തിമാരുടെ മുഖമാണ് മനസ്സില്‍ തെളിയുന്നത്.
നിയമസഭയില്‍ നടന്ന സംഭവങ്ങളില്‍ ഏതെങ്കിലും ഒരു വനിതയെ വിഷയാസക്തിയോടെ നേരിട്ടു എന്ന് ആ രംഗങ്ങളുടെ വീഡിയോ നിഷ്പക്ഷമായി വിലയിരുത്തുന്ന ഒരാള്‍ക്കും പറയാന്‍ സാധിക്കില്ല. ഇവിടെ കക്ഷി രാഷ്ട്രീയം നോക്കേണ്ട കാര്യമില്ല. ഭരണപക്ഷത്തിന്റെ നയനിലപാടുകളോടുള്ള വ്യക്തമായ എതിര്‍പ്പ് നിലനിര്‍ത്തിക്കൊണ്ട് തന്നെ ആര്‍ക്കും ഇത് മനസ്സിലാക്കാവുന്നതാണ്. മറ്റേതൊരു പ്രതിപക്ഷ അംഗത്തെയും നേരിട്ടത് പോലെതന്നെ ഭരണക്കാര്‍ വനിതകളെയും നേരിട്ടു എന്നത് സത്യമാണ്. അതില്‍ അവരില്‍ ചിലര്‍ നിലത്തു വീഴുകയും ചിലര്‍ക്ക് പരിക്ക് പറ്റുകയും ചെയ്തിട്ടുണ്ട്. പക്ഷെ അതിന്റെ പേരില്‍ സ്ത്രീപീഡനം എന്ന തുരുപ്പ് ചീട്ട് ഇറക്കാന്‍ വനിതാ അംഗങ്ങള്‍ തന്നെ മുന്നോട്ടു വരുമ്പോള്‍ അത് നല്കുന്ന സൂചന അത്യന്തം ഭീതിജനകമാണ്. ഒരു സമരം നേരിടാന്‍ കൂട്ടത്തിലുള്ള പെണ്ണുങ്ങളെ തള്ളിവിടുക, അവര്‍ പ്രതിരോധിക്കപ്പെടുമ്പോള്‍ സ്ത്രീപീഡനം എന്ന മാരകായുധം ഉപയോഗിച്ച് ആക്രമിക്കുക. ഇതാണോ സ്ത്രീകളെ ആദരിക്കുകയും സ്ത്രീസ്വാതന്ത്ര്യത്തിനും സമത്വത്തിനും വേണ്ടി നിലകൊള്ളുന്നു എന്നവകാശപ്പെടുന്ന ഇടതുപക്ഷത്തിന്റെ വീക്ഷണം..?
നിയമസഭയിലെ സംഭവങ്ങള്‍ കേരളസമൂഹത്തോട് വിളിച്ചു പറയുന്നത് മറ്റൊന്നുമല്ല. സ്ത്രീ എന്നും പുരുഷന് നിയന്ത്രിക്കാനും ആക്രമിക്കാനും നയിക്കാനും മുതലെടുക്കാനുമുള്ള ഒരു ജന്മം മാത്രമാണ് എന്ന് ഇവിടത്തെ രാഷ്ട്രീയകക്ഷികളടക്കമുള്ള വിഭാഗങ്ങള്‍ ഇടതുവലതു ഭേദമില്ലാതെ ഉറച്ചു വിശ്വസിക്കുന്നു. എതിരാളികളെ പ്രതിരോധത്തിലാക്കി നേട്ടം കൊയ്യുവാന്‍ വേണ്ടി കൂട്ടത്തിലെ പെണ്ണുങ്ങളെ മുന്നോട്ടു തള്ളിവിടുന്ന പ്രതിപക്ഷവും അവരെ അധിക്ഷേപിച്ച് ആക്രമിക്കുന്ന ഭരണപക്ഷവും ഈ കാര്യത്തില്‍ ഒരേമുന്നണിയില്‍ നിലകൊള്ളുന്നു എന്നത് തന്നെയാണ് സത്യം. അയലത്തുകാരനുമായുള്ള അതിര്‍ത്തിത്തര്‍ക്കത്തെ സ്വന്തം വീട്ടിലെ സ്ത്രീയെ മുന്‍നിര്‍ത്തി നേരിടുന്ന ഒരുവന്റെ കുടിലത തന്നെയാണ് ഇവിടെ ഇടതുപക്ഷം പ്രകടിപ്പിച്ചത്. സ്ത്രീകളുടെ സംഘം ധനമന്ത്രിയെ ആക്രമിച്ചാല്‍ ഒന്നുകില്‍ ഭരണപക്ഷം ഭയന്ന് പ്രതികരിക്കാതെ നില്ക്കും, അഥവാ പ്രതികരിച്ചാല്‍ അവരെ സ്ത്രീപീഡകരാക്കി കെണിയില്‍ പെടുത്താം. ഇതായിരുന്നു, അഥവാ ഇതുമാത്രമായിരുന്നു ഈ വിഷയത്തില്‍ ഇടതുപക്ഷം സ്വീകരിച്ച തന്ത്രം.
ഇടതു യുവജനവിദ്യാര്ഥിസംഘടനകള് തെരുവില്‍ നടത്തുന്ന സമരങ്ങളിലും ഇതുപോലെ യുവതികളെ മുന്നില്‍ നിറുത്തിയുള്ള യുദ്ധതന്ത്രങ്ങള്‍ നിരവധി തവണ കേരളം കണ്ടിട്ടുണ്ട്. ‘ഞങ്ങളെന്താ നിങ്ങളുടെ പരിചകളോ..??’ എന്ന് ഈ സ്ത്രീവിഭാഗം തങ്ങളെ സമരത്തിന്റെ മുന്നണിയില്‍ നിയോഗിക്കുന്ന പുരുഷനേതൃത്വത്തോട് തിരിഞ്ഞു ചോദിക്കാത്തിടത്തോളം കാലം ഇനിയും സ്ത്രീത്വം മാനഭംഗപ്പെട്ടുകൊണ്ട് തന്നെയിരിക്കും. അത് തെരുവിലും നിയമനിര്‍മാണ സഭകളിലും നമ്മുടെ കണ്മുന്നിലും ആവര്‍ത്തിക്കപ്പെടും.
സഭാമധ്യത്തില്‍ പാഞ്ചാലിയെ വസ്ത്രാക്ഷേപം ചെയ്ത ദുശ്ശാസനന് പിന്നീട് അതിന്റെ പേരില്‍ സ്വന്തം കൈകള്‍ നഷ്ടമായി. അവളെ തുടയിലിരിക്കാന് ക്ഷണിച്ച ദുര്യോധനന് ഒടുവില്‍ അതേ തുട പിളര്‍ന്ന് യുദ്ധക്കളത്തില്‍ പിടഞ്ഞു വീണു. പക്ഷെ അവളെ പണയം വച്ച് ചൂതുകളിച്ച് ഈ നരാധമന്മാര്ക്ക് പന്താടാന്‍ പാകത്തില്‍ എറിഞ്ഞുകൊടുത്ത യുധിഷ്ഠിരന് യഥാവിധി ശിക്ഷിക്കപ്പെട്ടുവോ..?? ഇതിഹാസങ്ങള്‍ ഉയര്‍ത്തുന്ന ചില ചോദ്യങ്ങള്‍ക്ക് ഇന്നും ഉത്തരമില്ലാതാകുന്നു.
(മുന്പത്രപ്രവര്ത്തകന്, പ്രമുഖ വാരികകളില്‍ കോളമിസ്റ്റ് എന്ന രീതിയില്‍ അറിയപ്പെടുന്ന എരൂര്‍ സ്വദേശിയായ ടി. സുധീര്‍ ഇപ്പോള്‍ സംസ്ഥാന ട്രഷറി വകുപ്പിലെ ജീവനക്കാരനാണ്
)
Discussion about this post