തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ ഫീസ് വര്‍ധനയും കെഎസ്യു പ്രവര്‍ത്തകര്‍ക്കെതിരായ പൊലീസ് അതിക്രമവും നിയമസഭയെ പ്രക്ഷുബ്ധമാക്കി. കെഎസ്യു പ്രവര്‍ത്തകര്‍ക്കെതിരായ പൊലീസ് അതിക്രമം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കിയെങ്കിലും സ്പീക്കര്‍ അനുമതി നല്‍കാത്തതില്‍ പ്രതിഷേധിച്ച് അവര്‍ സഭ വിട്ടിറങ്ങി.
പൊലീസ് അതിക്രമത്തിന്റെ ചിത്രങ്ങളും ഉയര്‍ത്തിക്കാട്ടിയായിരുന്നു പ്രതിഷേധം. പ്രവര്‍ത്തകരുടെ ചോരപുരണ്ട വസ്ത്രങ്ങളുമായാണ് പ്രതിപക്ഷം ഇന്ന് സഭയിലെത്തിയത്. പ്രകോപനമില്ലാതെയാണ് പ്രവര്‍ത്തകരെ പൊലീസ് മര്‍ദിച്ചതെന്ന് അടിയന്തര പ്രമേയത്തിന് അനുമതി തേടി ഹൈബി ഈഡന് എംഎല്‍എ പറഞ്ഞു. വനിത നേതാവിനെ പുരുഷ പൊലീസ് ആക്രമിച്ചു. സംസ്ഥാന നേതാക്കളെ അതിക്രൂരമായി മര്‍ദിച്ചുവെന്നും ഹൈബി പറഞ്ഞു. വിദ്യാര്‍ഥി സമരത്തോട് പിണറായി വിജയന് പുച്ഛമാണെന്നും പൊലീസിന്റെ യൂണിഫോമില്‍ ചോര വീണതിലാണ് പിണറായിക്കു പ്രശ്നമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞു.
അതേസമയം പൊലീസിനെ ന്യായീകരിച്ച് മുഖ്യമന്ത്രി രംഗത്തെത്തി. വിദ്യാര്‍ഥികള്‍ അക്രമം അഴിച്ചുവിട്ടതിനാലാണ് ലാത്തിച്ചാര്‍ജ് നടത്തിയത്. പ്രവര്‍ത്തകര്‍ പൊലീസിനെ ആക്രമിച്ചു. വടികളും കല്ലുമായാണ് അവരെത്തിയത്. ആര്‍ക്കും ഗുരുതര പരുക്കേറ്റിട്ടില്ല. പൊലീസ് ആരുടെയും തലയ്ക്കടിച്ചിട്ടില്ല. പരുക്കേറ്റ വിദ്യാര്‍ഥികള്‍ക്കു ചികില്‍സ നിഷേധിച്ചിട്ടില്ല. ഉമ്മന്‍ ചാണ്ടിക്ക് സമരം ചെയ്യേണ്ട സാഹചര്യമുണ്ടായിരുന്നില്ല. മുന്‍ മുഖ്യമന്ത്രിക്ക് സമരം ചെയ്യേണ്ട സാഹചര്യമുണ്ടാകരുതെന്ന് നിര്‍ദേശം നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ, സഭയിലെ ചോദ്യങ്ങള്‍ക്കു കൃത്യമായ മറുപടി കിട്ടുന്നില്ലെന്ന പ്രതിപക്ഷത്തിന്റെ പരാതിയില്‍ സ്പീക്കര്‍ റൂളിങ് നല്കി. പ്രതിപക്ഷത്തിന്റെ പരാതി വസ്തുതാപരമാണ്. നിരുത്തരവാദപരമായ സമീപനം ഇക്കാര്യത്തിലുണ്ടെന്നും സ്പീക്കര്‍ പറഞ്ഞു.
Discussion about this post