കൊച്ചി: കൊച്ചിയില്‍ മത്സ്യബന്ധനത്തിന് പോയ ബോട്ടില്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിന് ഇടയാക്കിയ കപ്പലിന്റെ രേഖകള്‍ പിടിച്ചെടുക്കാന്‍ ഹൈക്കോടതി ഉത്തരവ്. ഡിജിറ്റല്‍ രേഖകള്‍ നശിപ്പിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് കോടതി നിരീക്ഷിച്ചു.
ഡിജിറ്റല്‍ രേഖകള്‍ നശിപ്പിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ രേഖകള്‍ പിടിച്ചെടുത്ത് സൂക്ഷിക്കണമെന്നുമാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിംഗിന് നിര്‍ദേശം നല്‍കിയത്. അപകടത്തില്‍ മരിച്ച മല്‍സ്യത്തൊഴിലാളികളുടെ കുടുംബങ്ങള്‍ നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്.
പനാമ രജിസ്ട്രേഷനിലുള്ള ആംബര്‍ എന്ന കപ്പലിലെ ഇലക്ട്രോണിക് രേഖകള്‍ പിടിച്ചെടുക്കാനാണ് ഷിപ്പിംഗ് വകുപ്പിന് ഹൈക്കോടതി നിര്‍ദേശം നല്‍കിയത്. കോസ്റ്റ് ഗാര്‍ഡും നേവിയും ചേര്‍ന്നാണ് ആംബര്‍ പിടിച്ചെടുത്തത്. തുറമുഖത്ത് എത്തിക്കുമെന്ന് അറിയിച്ച കപ്പല്‍ പോര്‍ട്ട് ട്രസ്റ്റിലാണ് എത്തിച്ചത്. വലിയ കപ്പലായതിനാലാണ് പോര്‍ട്ട് ട്രസ്റ്റിലേക്ക് കൊണ്ടുപോയതെന്ന് കമ്മീഷണര്‍ അറിയിച്ചിരുന്നു.
കപ്പലിന്റെ ക്യാപ്റ്റനെതിരെ മനപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ പറഞ്ഞിരുന്നു. മാരി ടൈം ലോ പ്രകാരമുളള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. ഞായറാഴ്ച പുലര്‍ച്ചെ രണ്ടുമണിക്കായിരുന്നു കൊച്ചിയില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ കാര്‍മല്‍ മാത എന്ന ബോട്ടിനെ കപ്പല്‍ ഇടിക്കുന്നത്. നങ്കൂരമിട്ട് കിടക്കുകയായിരുന്ന ബോട്ടില്‍ വന്ന് കപ്പല്‍ ഇടിച്ചാണ് അപകടം. ബോട്ടിനുളളില്‍ ആകെ 14 പേരാണ് ഉണ്ടായിരുന്നത്. ഇതില്‍ 11 പേരെയും സെന്റ് ആന്റണീസ് എന്ന മറ്റൊരു ബോട്ടിലെത്തിയവര്‍ രക്ഷിച്ചു.
ഞായറാഴ്ച രാവിലെ രണ്ടിന് പുതുവൈപ്പിനില്‍ നിന്ന് 16 നോട്ടിക്കല്‍ മൈല്‍ അകലെയായിരുന്നു അപകടം. തോപ്പുംപടിയില്‍ നിന്ന് രണ്ട് ദിവസം മുമ്പ് മത്സ്യബന്ധനത്തിന് പുറപ്പെട്ട കാര്‍മല്‍ മാത എന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. ബോട്ട് നങ്കൂരമിട്ട് മത്സ്യബന്ധനം നടത്തുന്നതിനിടെയാണ് കപ്പല്‍ ഇടിച്ചത്. ബോട്ടില്‍ 14 മത്സ്യത്തൊഴിലാളികളായിരുന്നു ഉണ്ടായിരുന്നത്. ഒരാളെ കാണാതായിട്ടുണ്ട്. പരിക്കേറ്റ 11 പേരെ കൊച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബോട്ടില്‍ ഇടിച്ച കപ്പല്‍ ലൈറ്റുകള്‍ ഓഫാക്കി അപകടസ്ഥലത്തുനിന്ന് കടന്നുവെന്നായിരുന്നു പരിക്കേറ്റ മത്സ്യത്തൊഴിലാളികള്‍ നല്കിയ മൊഴി.
ബോട്ടില്‍ കപ്പലിടിച്ച വിവരം അറിഞ്ഞിട്ടില്ലെന്നും അന്താരാഷ്ട്രാ നിയമ പ്രകാരമുള്ള രക്ഷാപ്രവര്‍ത്തനവും മറ്റു നടപടികള്‍ എടുക്കാത്തത് അതുകൊണ്ടാണെന്നുമാണ് കപ്പല്‍ അധികൃതരുടെ വിശദീകരണം. ഗ്രീക്കുകാരനായ കപ്പിത്താനടക്കം 28 ജീവനക്കാരാണ് കപ്പലിലുള്ളത്. ഇതില്‍ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇന്ത്യക്കാരാണെന്ന് വ്യക്തമായിട്ടുണ്ട്.
Discussion about this post