കണ്ണൂര്‍: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ വധിക്കാന്‍ ശ്രമിച്ച കേസില്‍ സി. കൃഷ്ണന് എം.എല്‍.എ, മുന്‍ എം.എല്‍.എയായ കെ.കെ. നാരായണന് തുടങ്ങി 114 പ്രതികളും ഇന്നു കോടതിയില്‍ ഹാജരാകാന്‍ നിര്‍ദേശം. കണ്ണൂര്‍ അഡീഷണല്‍ സബ് ജഡ്ജി ബിന്ദു സുധാകരന്റേതാണ് ഉത്തരവ്.
2013 ഒക്ടോബര്‍ 27ന് കണ്ണൂര്‍ പോലീസ് മൈതാനത്താണ് കേസിനാസ്പദമായ സംഭവം. സംസ്ഥാന പോലീസ് അത്ലറ്റിക് മീറ്റിന്റെ സമാപനച്ചടങ്ങിനെത്തിയ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ സംഘം ചേര്‍ന്നു കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് കേസ്. സോളാര്‍ കേസുമായി ബന്ധപ്പെട്ട് എല്‍.ഡി.എഫിന്റെ ഉപരോധത്തിനിടെയാണ് ഉമ്മന്‍ ചാണ്ടിക്കു നേരെ കല്ലേറും വധശ്രമവുണ്ടായത്. പരുക്കേറ്റ ഉമ്മന്‍ ചാണ്ടി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.
വധിക്കണമെന്ന ഉദ്ദേശ്യത്തോടെ മാരകായുധങ്ങളുമായി സംഘം ചേര്‍ന്ന് ആക്രമിക്കാനായിരുന്നു പദ്ധതിയെന്നാണു എഫ്.ഐ.ആറിലെ പരാമര്‍ശം. ”മുഖ്യമന്ത്രിയെ കൊല്ലടാ”എന്ന് ആര്‍ത്തുവിളിച്ച് പോലീസിന്റെ അകമ്പടി വാഹനം തടഞ്ഞെന്നും ഇതിനിടെ കണ്ടാലറിയാവുന്ന ഒരുകൂട്ടം പ്രതികള്‍ മുദ്രാവാക്യം വിളിച്ച് ഉമ്മന്‍ ചാണ്ടിയുടെ വാഹനത്തിന്റെ വലതുവശത്തു കൂടി ഇരച്ചുകയറി കല്ലും മാരകായുധമായ മരവടി, ഇരുമ്പ് വടി, ട്രാഫിക് കോണ്‍ എന്നിവകൊണ്ട് എറിഞ്ഞ് പരുക്കേല്‍പ്പിക്കുകയായിരുന്നു എന്നുമാണ് ടൗണ്‍ എസ്.ഐ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നത്. കല്ലേറില്‍ മുഖ്യമന്ത്രിയുടെ വാഹനവും പോലീസ് ഉദ്യോഗസ്ഥരുടെ വാഹനങ്ങളും തകര്‍ത്തതില്‍ അഞ്ചു ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നും കുറ്റപത്രത്തില്‍ പറയുന്നു. അക്രമത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കും പരുക്കേറ്റിരുന്നു.
എസ്.പി. രാഹുല്‍ ആര്. നായര്‍, ഡിെവെ.എസ്.പിമാരായ പി. സുകുമാരന്‍, പ്രദീഷ് തോട്ടത്തില്‍, സി.ഐമാരായ പ്രദീപന് കണ്ണിപ്പൊയില്‍, വി.കെ. വിശ്വംഭരന് നായര്‍, എസ്.ഐമാരായ സനല്‍കുമാര്‍, മനോജ്കുമാര്‍, ഷാജി പട്ടേരി, രാമകൃഷ്ണന്, പി.കെ. പ്രകാശന്, എം. ഭദ്രനാഥ്, കുട്ടിക്കൃഷ്ണന്, പി. ആസാദ്, സുരേന്ദ്രന് കല്യാടന്‍, പി.എ. ഫിലിപ്പ് തുടങ്ങിയവരടക്കം 253 സാക്ഷികളാണ് കേസിലുള്ളത്. ഉമ്മന്‍ ചാണ്ടിക്കൊപ്പം കാറിലുണ്ടായിരുന്ന കെ.സി. ജോസഫ് എം. എല്‍. എ, കോഴിക്കോട് ഡി.സി.സി സെക്രട്ടറിയായിരുന്ന ടി. സിദ്ദീഖ് എന്നിവര്‍ക്കും പരുക്കേറ്റിരുന്നു. പ്രതികള്‍ക്കുവേണ്ടി അഡ്വക്കേറ്റുമാരായ കെ.ആര്. സതീശന്, സി. രേഷ്മ എന്നിവരാണ് ഹാജരാകുന്നത്.
Discussion about this post