സേവനങ്ങള്‍ക്ക് മേലുള്ള ജി.എസ്.ടി വഴി സംസ്ഥാനത്തിന് കിട്ടാന്‍ പോകുന്നത് കോടിക്കണക്കിന് രൂപയുടെ അധികവരുമാനമെന്ന് കണക്കുകള്‍. ചരക്കുസേവനനികുതി വരുമ്പോള്‍ സേവനങ്ങള്‍ക്കുള്ള നികുതിനിരക്ക് ഉയരുകയും അതില്‍ പകുതി സംസ്ഥാനഖജനാവില്‍ എത്തുകയും ചെയ്യുന്നതാണ് നേട്ടമാവുക.
ടെലി കമ്യൂണിക്കേഷന്‍, ഗതാഗതം, ധനകാര്യഇടപാടുകള്‍ എന്നീസേവനങ്ങള്ക്കുള്ള നികുതി നിരക്കാണ് സംസ്ഥാന ഖജനാവിന് നേട്ടമാകുക. ട്രായിയുടെ കണക്കനുസരിച്ച് കഴിഞ്ഞ ഒക്ടോബറില്‍ 108 ശതമാനമാണ് കേരളത്തിലെ ഫോണ്സാന്ദ്രത. മൂന്നരക്കോടിവരുന്ന ജനസംഖ്യയിലും കൂടുതല്‍ വരും ഫോണ്‍ കണക്ഷന്. ഓരോ മൊബൈല്‍ഫോണ്‍ റീ ചാര്‍ജിലും ഫോണ്ബില്ലിലും ഉള്ള 18 ശതമാനം നികുതിയുടെ പകുതി സംസ്ഥാനത്തിന് അര്‍ഹതപ്പെട്ടതാണ്. 500 രൂപയുടെ ഫോണ്‍ബില്ലില്‍ ഇപ്പോള്‍ 75 രൂപയാണ് സേവന നികുതി. ഇനി 90 രൂപ നല്‍കണം. 45 രൂപ സംസ്ഥാനസര്‍ക്കാരിന് കിട്ടും. ഇന്‍ഷ്വറന്‍സ്, ബാങ്കിങ് സേവനങ്ങള്‍ക്കുള്ള നികുതിയും 15ല്‍ നിന്ന് 18 ശതമാനത്തിലേക്ക്് ഉയരും. ട്രെയിന്‍, വിമാനയാത്രാക്കൂലിയിലെ നികുതിയും മികച്ച വരുമാനം നല്‍കും.
നേരത്തെ സംസ്ഥാനത്തുനിന്ന് പിരിച്ചിരുന്ന സേവനനികുതി കേന്ദ്രത്തിന്റെ പൊതുപൂളിലേക്കായിരുന്നു പോയിരുന്നത്. അതിന്റെ ഒരു വിഹിതം ഫിനാന്‍സ് കമ്മീഷന് തീരുമാനിച്ച് തരുകയായിരുന്നു പതിവ്. എന്നാല്‍ ജൂലൈ ഒന്നുമുതല്‍ സേവനങ്ങള്‍ക്കുള്ള നികുതിയുടെ പകുതി സംസ്ഥാനത്തിന് ലഭിക്കുകയാണ്. ഇതാദ്യമായി ഓണ്ലൈന്ഷോപ്പിങ്ങിനുള്ള നികുതിയുടെ പകുതിയും കിട്ടും. ഇതോടെ രണ്ടുവര്‍ഷം കൊണ്ട് നികുതിപിരിവ് 18 മുതല്‍ 20 ശതമാനം വരെ കൂടുമെന്നും വിലയിരുത്തലുണ്ട്.
Discussion about this post