തിരുവനന്തപുരം: ടി പി ചന്ദ്രശേഖരന് വധക്കേസിലെ പ്രതികള്‍ ഒരു വര്‍ഷത്തിലധികം ജയിലില്‍ ഫോണുപയോഗിച്ചിരുന്നതായി കണ്ടെത്തി. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ അണ്ണന് സിജിത്തിന്റെ സെല്ലില്‍ നിന്നും പിടിച്ചെടുത്ത ഫോണുകളാണ് കഴിഞ്ഞ ഒരു വര്‍ഷമായി ജയിനുള്ളില്‍ ഉപയോഗിച്ചിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തിയത്.
ഭാസ്കര കാരണവര്‍ വധക്കേസിലെ പ്രതി ബാസിത്ത് അലി, അണ്ണന് സിജിത്ത് എന്നിവരെ പാര്‍പ്പിച്ചിരുന്ന സെല്ലില്‍ നിന്നാണ് രണ്ട് മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തത്. ഈ ഫോണില്‍ നിന്നുള്ള വിളികളുടെ വിശാംശങ്ങള്‍ കേസന്വേഷിക്കുന്ന പൂജപ്പുര പൊലീസിന് ലഭിച്ചു. ഒരു വര്‍ഷമായി പൂജപ്പുര ടവറിലായിരുന്നു ഈ രണ്ടു ഫോണുകളും ഉണ്ടായിരുന്നത്. മേട്ടുക്കട, തിരുവനന്തപുരം മെഡിക്കല്‍ കോളജ്, ആലപ്പുഴ എന്നീ ടവറുകളിലും ഈ ഫോണുകള്‍ ഉപയോഗിച്ചിട്ടുണ്ട്. പ്രതികള്‍ ജയിലിനകകത്തു മാത്രമല്ല, ആശുപത്രിയിലേക്ക് കൊണ്ടുപോയപ്പോഴും പരോളിന് ഇറങ്ങിയപ്പോഴുമെല്ലാം ഫോണുകള്‍ ഉപയോഗിച്ചിട്ടുണ്ട്. പൂജപ്പുര ജയില്‍ ടവറില്‍ നിന്നും മാത്രമായി 15000ത്തിലധികം വിളികളാണ് രണ്ടു സിമ്മുകളില്‍ നിന്നായി പുറത്തേക്ക് പോയിരിക്കുന്നത്.
ബാസിത്ത് അലിയാണ് ഫോണുകള്‍ പരോളിന് പോയപ്പോള്‍ കൊണ്ടുപോയതെന്നാണ് അന്വേഷണത്തില്‍ വ്യക്തമാകുന്നത്. ജയിലിന് പുറത്തുപോയി പ്രതികള്‍ എത്തുമ്പോള്‍ ശരീരപരിശോധന നടത്തേണ്ടതുണ്ട്. അതിനാല്‍ ജയിലില്‍ ഫോണ്‍ കടത്താനും ഉപയോഗിക്കാനും ജയില്‍ ജീവനക്കാരുടെ സഹായം ഇവര്‍ക്ക് ലഭിച്ചിരുന്നുവെന്ന് ഇതോടെ വ്യക്തം. ജയില്‍ ആശുപത്രിയിലാണ് ഫോണ്‍ ചാര്‍ജ്ജ് ചെയ്തിരുന്നതെന്നും ഇതിന് ചില ജീവനക്കാരുടെ സഹായം ലഭിച്ചിരുന്നതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
സഹതടവുകാരായ അണ്ണന് സിജിത്തിനും മറ്റൊരു പ്രതിക്കും ബാസിത്ത് ഫോണ്‍ നല്‍കിയിട്ടുണ്ട്. എറണാകുളം ഇടപ്പള്ളി ബിഎസ്എന്‍എല്‍ ക്വാട്ടേഴ്സിലെ താമസിക്കാരന്റെ പേരിലാണ് രണ്ട് സിമ്മുകളും എടുത്തിരിക്കുന്നത്. ബാസിത്താണ് ഈ തിരിച്ചറില്‍ രേഖ ഉപയോഗിച്ച് സിം കടത്തിയതെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. അണ്ണന് സിജിത്തും മറ്റ് ജയിലുകളില്‍ കഴിയുന്ന ടി പി കേസിലെ മറ്റ് തടവുകാരെ വിളിച്ചിരിക്കാമെന്നും സംശയിക്കുന്നുണ്ട്. ഓരോ വിളികളും പൂജപ്പുര പൊലീസ് പരിശോധിച്ചുവരികയാണ്.
Discussion about this post