കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി കാക്കനാട് ജയിലിനുള്ളില്‍ വച്ച് ഫോണ്‍ ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു.സുനി ജയിലില്‍ വച്ച് തുടര്‍ച്ചയായി നാദിര്‍ഷ, ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി എന്നിവരെ ഫോണില്‍ വിളിക്കുമായിരുന്നു എന്ന സഹതടവുകാരന് ജിന്‍സന്റെ മൊഴി സാധൂകരിക്കുന്ന തെളിവുകളാണ് പോലീസിന് ലഭിച്ചിരിക്കുന്നത്. പോലീസിന് ലഭിച്ച ദൃശ്യത്തില്‍ ജിന്‍സനെയും വ്യക്തമായി കാണാമെന്നാണ് സൂചന.
ജിന്‍സന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇന്ന് രാവിലെ മുതല്‍ കാക്കനാട് ജയിലില്‍ പോലീസ് പരിശോധന നടത്തിവരികയായിരുന്നു. അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥര്‍ക്കൊപ്പം ഹൈടെക് സെല്ലിലെ വിദഗ്ധരും ചേര്‍ന്നാണ് ദൃശ്യങ്ങള്‍ ഇന്ന് പരിശോധിച്ചത്.
സംവിധായകൻ നാദിര്‍ഷയെയും അപ്പുണ്ണിയെയും അടക്കം വിളിക്കുന്ന ദൃശ്യങ്ങളാണ് ഇതെന്ന് പോലീസ് പറയുന്നു. ജയിലിലെ സെല്ലില്‍ നിന്നാണ് പള്‍സര്‍ സുനി ഫോണ്‍ വിളിച്ചത്. സുനി സെല്ലില്‍ ഒളിഞ്ഞിരുന്ന് ഫോണ്‍ വിളിക്കുന്നതാണ് ദൃശ്യങ്ങളില്‍.
കേസിൽ ഫോണ്‍വിളി ദൃശ്യങ്ങള്‍ നിര്‍ണായകമാകും. സുനി ഫോണ്‍ ചെയ്യുന്നത് കണ്ടുവെന്ന് ജിന്സണ് മൊഴി നല്‍കിയിരുന്നു. സിസി ടിവി ദൃശ്യങ്ങളില്‍ ജിന്‍സണെയും മറ്റ് തടവുകാരെയും കാണാം.
ജയിലിന് പുറത്തുള്ള സിസി ടിവി കാമറകളും പരിശോധിക്കുമെന്ന് പോലീസ് അറിയിച്ചു. കേസിന്റെ തുടര്‍ന്നുള്ള അന്വേഷണത്തിലും തെളിവുകള്‍ കൂട്ടിയിണക്കാനുള്ള പോലീസിന്റെ ശ്രമങ്ങളിലും ഈ ദൃശ്യങ്ങള്‍ നിര്‍ണായകമാകും.
കഴിഞ്ഞ മൂന്ന് മാസത്തെ സിസിടിവി ദൃശ്യങ്ങളാണ് പോലീസ് പരിശോധിച്ചത്. ഇതോടെ കേസിലെ ഗൂഢാലോചന തെളിയിക്കാന്‍ ശക്തമായ മറ്റൊരു തെളിവുകൂടി പോലീസിന് ലഭിച്ചുവെന്നാണ് കണക്കാക്കപ്പെടുന്നത്.
Discussion about this post