തൊടുപുഴ: ബ്ലൂ വെയിൽ ഗെയിം പ്രചരിപ്പിച്ചതിനു ഇടുക്കി സ്വദേശിക്കെതിരെ പൊലീസ് കേസെടുത്തു. ഐടി ആക്ട് പ്രകാരമാണ് കേസെടുത്തത്. ഇടുക്കി മുരിക്കാശേരി സ്വദേശിയായ കൗമാരക്കാരനെ കൗൺസിലിങ്ങിന് വിധേയനാക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇയാളുടെ ഫോൺ സൈബർ സെല്ലിന്റെ പരിശോധനയ്ക്ക് അയച്ചു.
ബ്ലൂ വെയിൽ ഗെയിമിന്റെ നാല് ഘട്ടങ്ങള്‍ പിന്നിട്ടതായി ഇയാൾ സുഹൃത്തിനോടാണ് വെളിപ്പെടുത്തിയത്. ഇരുവരുടെയും ഫോണ്‍ സംഭാഷണം ഒരു സ്വകാര്യ ചാനല്‍ പുറത്തുവിട്ടിരുന്നു. കളി തുടങ്ങിയാല്‍ പിന്മാറാനാവില്ലെന്നും ദൗത്യങ്ങള്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ശിക്ഷ ലഭിക്കുമെന്നും സംഭാഷണത്തിൽ യുവാവ് വെളിപ്പെടുത്തുന്നുണ്ട്. ചോദ്യം ചെയ്തു വിട്ടയച്ച ഇയാളെ പൊലീസ് നിരീക്ഷിച്ചു വരികയായിരുന്നു.
കയ്യില്‍ ബ്ലേഡ് കൊണ്ട് F–57 എന്ന് എഴുതാനായിരുന്നു ആദ്യ നിർദേശമെന്നായിരുന്നു വെളിപ്പെടുത്തൽ. ആഴത്തിലല്ലാതെ ഞരമ്പ് മുറിക്കാനായിരുന്നു രണ്ടാം ദൗത്യം. പുലര്‍ച്ചെ പ്രേത സിനിമ കാണുക, മനസിന്റെ സമനില തെറ്റിക്കുന്ന ചിത്രങ്ങള്‍ കാണുക തുടങ്ങിയ ദൗത്യങ്ങളും പൂര്‍ത്തിയാക്കിയതായി യുവാവു വെളിപ്പെടുത്തുന്നു. വാട്സ്ആപ്പ് ഗ്രൂപ്പില്‍ നിന്നാണു ലിങ്ക് കിട്ടിയതെന്നും എത്രപേര്‍ ഈ ഗ്രൂപ്പിലുണ്ടെന്നുമുള്ള കാര്യങ്ങളും ഫോണ്‍ സംഭാഷണത്തിലുണ്ട്.
Discussion about this post