മുംബൈ: പരിഷ്കരണ നടപടികളുമായി മുന്നോട്ടു പോവുന്ന പക്ഷം ജപ്പാനെയും ജർമനിയെയും മറികടന്ന് 2028-ൽ ഇന്ത്യ ലോകത്തെ മൂന്നാമത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയാകുമെന്ന് ബഹുരാഷ്ട്ര ബാങ്കിങ് സ്ഥാപനമായ എച്ച്എസ്ബിസി. ഇപ്പോൾ ഇന്ത്യ അഞ്ചാം സ്ഥാനത്താണ്. ജിഎസ്ടി നടപ്പാക്കിയതിനാൽ ഈ സാമ്പത്തിക വർഷം വളർച്ച കുറവായിരിക്കുമെന്നും എന്നാൽ അടുത്ത വർഷം മുതൽ സുസ്ഥിരമായ വളർച്ചയാണുണ്ടാവുകയെന്നും എച്ച്എസ്ബിസി ചൂണ്ടിക്കാട്ടി.
അടുത്ത ദശകത്തിൽ ഇ–കൊമേഴ്സ് മേഖലയിൽ 1.2 കോടി തൊഴിലവസരമുണ്ടാകും. കയറ്റുമതിയിൽ അധിഷ്ഠിതമായ ചൈനയുടെ വളർച്ചയിൽ നിന്നു വ്യത്യസ്തമായിരിക്കും ഇന്ത്യയുടെ വളർച്ച. ഇന്ത്യക്കാരായ 55 കോടി ഉപയോക്താക്കൾ വഴിയുള്ള ആഭ്യന്തര ഉപഭോഗമായിരിക്കും ഇന്ത്യൻ വളർച്ചയുടെ മുഖമുദ്ര. സേവനമേഖലയിലുള്ള വളർച്ചയ്ക്കു പുറമെ, രാജ്യത്തുണ്ടാകുന്ന നിക്ഷേപ വർധന, നിർമാണമേഖലയ്ക്കാവശ്യമായ യന്ത്രസാമഗ്രികളുടെ വർധിച്ച ഉപയോഗം എന്നിവയും അടുത്ത ദശകത്തിൽ കാണാനാവും. ജനസമ്പത്ത്, സ്ഥിരത എന്നിവയാണ് ഇന്ത്യക്കു കരുത്തേകുന്ന മുഖ്യഘടകങ്ങൾ.
ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളിൽ കൂടുതൽ പണം ചെലവിടുന്നതോടൊപ്പം ഇന്ത്യ ഇനി കൂടുതൽ ബിസിനസ് സൗഹൃദമാവേണ്ടതുണ്ടെന്നും എച്ച്എസ്ബിസി ചൂണ്ടിക്കാട്ടി.
Discussion about this post