കൊച്ചി: ബാര്‍ കേസില്‍ അഡ്വക്കറ്റ് ജനറല്‍ ഗുരുതരമായ ചില പിഴവുകള്‍ വരുത്തിയെന്ന് ടി.എന്‍ പ്രതാപന് എംഎല്‍എ. പല നിര്‍ണായക രേഖകളും എജി ഹൈകോടതിയില്‍ ഹാജരാക്കിയില്ലെന്ന് പ്രതാപന് ആരോപിച്ചു. എ.ജി കേസ് വാദിച്ചത് സര്‍ക്കാര്‍ ജയിക്കണമെന്ന ഉദ്ദേശത്തോടെയല്ല. മദ്യനയത്തിലെ പ്രധാന വസ്തുതകള്‍ പലതും കോടതിയുടെ മുമ്പില്‍ കൊണ്ടുവന്നില്ല. മതിയായ അനുബന്ധ രേഖകള്‍ ഹാജരാക്കാതെയാണ് അദ്ദേഹം കേസ് വാദിച്ചത്. ഇത് എ.ജിയുടെ പതിവു രീതിയാണ്. കക്ഷിചേര്‍ന്നവര്‍ തെളിവുകള്‍ ഹാജരാക്കിയതു കൊണ്ടാണ് കേസില്‍ സര്‍ക്കാര്‍ ജയിച്ചത്. ഇത് ഒളിച്ചുകളിയാണെന്നും ടി.എന്‍ പ്രതാപന് ആരോപിച്ചു.
മദ്യനിരോധമാണ് സര്‍ക്കാറിന്റെ ലക്ഷ്യമെന്ന് പ്രഖ്യാപിച്ചിട്ടുള്ള യു.ഡി.എഫ് പ്രകടനപത്രിക, ബാറുകള്‍ പൂട്ടിയ ശേഷം സംസ്ഥാനത്ത് മദ്യവില്പനയില് കുറവുവന്നിട്ടുണ്ടെന്ന കണക്കുകള്‍, കേസുകളുടെ എണ്ണത്തില്‍ ക്രമാതീതമായ കുറവുണ്ടായെന്ന ആഭ്യന്തരവകുപ്പിന്റെ കണക്കുകള്‍ എന്നിവ എ.ജി വാദത്തിനിടെ കോടതിയില്‍ ഹാജരാക്കിയില്ല. യു.ഡി.എഫ് സര്‍ക്കാര്‍ നടപ്പിലാക്കിയ ചാരായ നിരോധം സംബന്ധിച്ച കാര്യങ്ങളും ചൂണ്ടിക്കാട്ടിയില്ല. മന:പൂര്‍വ്വമാണ് എ.ജി വസ്തുതകള്‍ മറച്ചുവെച്ചതെന്നും പ്രതാപന് പറഞ്ഞു.
കേസ് സുപ്രിംകോടതിയിലെത്തിയാല് കക്ഷി ചേരുമെന്നും പ്രതാപന് പറഞ്ഞു.
പ്രതാപന്റെ പ്രസ്താവനക്കെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തത്തെി. പ്രതാപന് വിവാദങ്ങളുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്ന് കെ.പി.സി.സി വക്താവ് പി.സി വിഷ്ണുനാഥ് എം.എല്‍.എ പ്രതികരിച്ചു. സര്‍ക്കാറിനെതിരെയാണ് അദ്ദേഹത്തിന്റെ നീക്കമെന്ന് ജോസഫ് വാഴക്കല്‍ എം.എല്‍.എയും പറഞ്ഞു.
Discussion about this post