കൊൽക്കത്ത: നവരാത്രി പൂജയോടനുബന്ധിച്ച് നടക്കുന്ന ദുർഗാ വിഗ്രഹ നിമഞ്ജനത്തിന് മുഹറം ദിനത്തിൽ നിരോധനമേർപ്പെടുത്തിയ മമതാ ബാനർജിയുടെ നടപടിക്ക് ഹൈകോടതിയുടെ രൂക്ഷ വിമർശനം. മതപരമായ അനുഷ്ഠാനങ്ങൾ നിർവഹിക്കുന്നതിനുള്ള പൗരന്റെ അവകാശത്തെ ക്രമസമാധാന പ്രശ്നങ്ങളുണ്ടാകുമെന്ന് ഉൗഹിച്ച് തടയുവാൻ സംസ്ഥാനത്തിന് സാധിക്കില്ലെന്നും ശക്തമായ കാരണങ്ങൾ വേണമെന്നും ഹൈകോടതി പറഞ്ഞു.
ഹിന്ദുക്കളും മുസ്ലീംകളും ഐക്യത്തോടു കൂടി കഴിയട്ടെ. അവർക്കിടയിൽ വിഭജനം സൃഷ്ടിക്കരുതെന്നും ആക്ടിങ് ചീഫ് ജസ്റ്റിസ് രാകേഷ് തിവാരി പറഞ്ഞു. മുഹറത്തോടനുബന്ധിച്ച് സെപ്തംബർ 30ന് രാത്രി 10 മുതൽ ഒക്ടോബർ ഒന്ന് രാത്രി 10 വരെ ദുർഗാ വിഗ്രഹ നിമഞ്ജനം തടഞ്ഞ സർക്കാർ നടപടിക്ക് ശക്തമായ കാരണമുണ്ടെങ്കിൽ അത് വ്യക്തമാക്കണമെന്നും കോടതി മമതാ ബാനർജിയോട് ആവശ്യപ്പെട്ടു.
രണ്ടു മതവിഭാഗങ്ങൾ യോജിച്ചു ജീവിക്കാൻ കഴിയില്ലെന്നതിന് കൃത്യമായ തെളിവുകളുണ്ടെങ്കിൽ മാത്രമേ മതപരമായ കാര്യങ്ങളിൽ സർക്കാറിന് നിയന്ത്രണം ഏർപ്പെടുത്താൻ സാധിക്കൂ. നേരത്ത, പൊതു പരിപാടിയിൽ മുഖ്യമന്ത്രി തന്നെ ഹിന്ദുക്കളും മുസ്ലീംകളും ഐക്യത്തോടെയാണ് സംസ്ഥാനത്ത് ജീവിക്കുന്നതെന്ന് പറഞ്ഞിരുന്നു. പിന്നെ, എന്ത് ക്രമസമാധാന പ്രശ്നം ചൂണ്ടിക്കാട്ടിയാണ് ഇത്തരമൊരു നിയന്ത്രണം കൊണ്ടുവന്നതെന്ന് വ്യക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
Discussion about this post