കൊച്ചി: സോളാർ തട്ടിപ്പ് അന്വേഷിച്ച ജസ്റ്റിസ് ശിവരാജൻ കമ്മിഷന്റെ കണ്ടെത്തലുകളടങ്ങിയ റിപ്പോർട്ടിനായി മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് സമീപിക്കാൻ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി തീരുമാനിച്ചു. വിവരവകാശ നിയമപ്രകാരം റിപ്പോർട്ടിന്റെ പകർപ്പ് ഉമ്മൻചാണ്ടി ആവശ്യപ്പെട്ടിരുന്നു. ഇത് പ്രകാരം റിപ്പോർട്ടിന്റെ പകർപ്പ് ലഭിച്ചില്ലെങ്കിലാണ് നേരിട്ട് മുഖ്യമന്ത്രിയെ സമീപിക്കാൻ തീരുമാനിച്ചത്. കൊച്ചിയിൽ നിയമവിദഗ്ദ്ധരുമായി നടത്തിയ ചർച്ചയിലാണ് ഈ തീരുമാനം.
റിപ്പോർട്ട് എന്താണെന്ന് അറിഞ്ഞാലേ നിയമപരമായ തുടർനടപടികൾ ആലോചിക്കാനാവൂ. റിപ്പോർട്ട് നൽകാത്തത് സാമാന്യ നീതിയുടെ നിഷേധമാണ്. ഇതിന് പിന്നിൽ ദുരൂഹതയുണ്ടെന്നും ഉമ്മൻചാണ്ടി പറഞ്ഞു.
കൈക്കൂലി വാങ്ങിയെന്ന സോളർ കമ്മിഷൻ റിപ്പോർട്ടിലെ കണ്ടെത്തലിനെത്തുടർന്നുള്ള നിയമോപദേശം കണക്കിലെടുത്ത് ഉമ്മൻചാണ്ടിക്കെതിരെ വിജിലൻസ് കേസെടുക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. കൂടാതെ സോളാർ തട്ടിപ്പ് നടത്താൻ സരിത എസ്.നായരെ സഹായിച്ചതിനും മാനഭംഗപ്പെടുത്തിയതിനും ക്രിമിനൽ കേസും എടുക്കാനും സർക്കാർ തീരുമാനിച്ചിരുന്നു.
Discussion about this post