തിരുവനന്തപുരം: സോളാര്‍ റിപ്പോര്‍ട്ടിലെ ആരോപണങ്ങള്‍ ഗുരുതരമെന്ന് വി ഡി സതീശന്. രാഷ്ട്രീയകാര്യസമിതി ഇത് സംബന്ധിച്ച് ചര്‍ച്ച ചെയ്യണം. റിപ്പോര്‍ട്ടിനെ പാര്‍ട്ടി ഗൗരവത്തോടെ കാണുന്നുവെന്നും സതീശന് വ്യക്തമാക്കി. ഇത് സംബന്ധിച്ച് ഹൈക്കമാന്‍ഡ് റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും സതീശന് പറഞ്ഞു. അതില്‍ കേസെടുക്കുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അത് നിസാരമായി കാണുന്നില്ല. സര്‍ക്കാര്‍ ആദ്യം റിപ്പോര്‍ട്ട് പുറത്തുവിടണം. ഒരുദിവസത്തേക്കെങ്കിലും നിയമസഭ വിളിച്ചു ചേര്‍ത്തിട്ടാണെങ്കിലും. സതീശൻ ആവശ്യപ്പെട്ടു. കെ.പി.സി.സി ആസ്ഥാനത്തു നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാധാരണഗതിയില്‍ റിപ്പോര്‍ട്ടിന്റെ പ്രധാന പോയിന്റുകള്‍ വിതരണം ചെയ്യാറുണ്ട്. കൊടുത്തിട്ടില്ലെങ്കില്‍ സര്‍ക്കാര്‍ കൊടുത്തിട്ടുണ്ട്. ഇവിടെ ഇത് രണ്ടും സംഭവിച്ചിട്ടില്ല. ഈ കമ്മീഷന് റിപ്പോര്‍ട്ട് രഹസ്യരേഖയാണെന്ന് പറയുന്നതില്‍ ഒരു കാര്യവുമില്ല. റിപ്പോര്‍ട്ടിന്റെ ഒരു പകര്‍പ്പ് കിട്ടുക എന്നത് പ്രതിചേര്‍ക്കപ്പെടുന്ന ആളുകള്‍ക്ക് ലഭിക്കേണ്ട സ്വാഭാവിക നീതിയാണ്. സര്‍ക്കാര്‍ അത് നിഷേധിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
യു.ഡി.എഫ് പടയൊരുക്കം എന്ന പേരില്‍ റാലി നടത്താന്‍ തയാറെടുത്തുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം അറിയിച്ചു. റാലിയുടെ ഉത്തരമേഖലയായ കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളിലെ പ്രവര്‍ത്തകരെ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള റാലി ആദ്യത്തെ റാലി കോഴിക്കോട്ട് നടക്കും. ദേശീയനേതാക്കളായ ശരത് യാദവ്, ഗുലാം നബി ആസാദ്, പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ മുതലായവര്‍ പങ്കെടുക്കും. കൊച്ചിയില്‍ നടക്കുന്ന ചടങ്ങില്‍ മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ്ങും തിരുവനന്തപുരത്തെ സമാപന ചടങ്ങില്‍ രാഹുല്‍ ഗാന്ധിയും പങ്കെടുക്കും. പി.ചിദംബരം, കബില്‍ സിബല്‍, പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ മുതലായവര്‍ വിവിധ സ്ഥലങ്ങളിലായി പടയൊരുക്കത്തില്‍ പങ്കെടുക്കും.
കേരളത്തില്‍ യു.ഡി.എഫ് ഇതുവരെ നടത്തിയ ഏറ്റവും വലിയ ജാഥയായിരിക്കും പടയൊരുക്കം. വടക്കന്‍ മേഖലയില്‍ എല്ലാ നിയോജക മണ്ഡലങ്ങളിലും സ്വാഗത സംഘങ്ങള്‍ രൂപീകരിക്കുന്നു. മധ്യ, ദക്ഷിണ മേഖലകളിലും സ്വാഗതസംഘം രൂപീകരിക്കും. ഘടകകക്ഷികളുടെ നേതൃയോഗങ്ങള്‍ കൂടുന്നുണ്ട്. ‘പടയൊരുക്ക’ത്തിന്റെ ഭാഗമായി 21ന് കാസര്‍ഗോഡ് മുതല്‍ തൃശ്ശൂര്‍ വരെയുള്ള ജില്ലകളിലെ മുഴുവന്‍ യുഡിഎഫ് നേതാക്കളും ഭവന സന്ദര്‍ശനം നടത്തും. 28-ന് എറണാകുളം മുതല്‍ തിരുവനന്തപുരം വരെയുള്ള നേതാക്കള്‍ പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.
സംഘടനാ തിരഞ്ഞെടുപ്പ് പട്ടിക രണ്ട് മൂന്ന് ദിവസത്തിനകം പുറത്തുവരും. ഇനിയും കേരളത്തില്‍ ആരും ഹര്‍ത്താല്‍ നടത്താതിരിക്കട്ടെ എന്നതാണ് വ്യക്തിപരമായ അഭിപ്രായമെന്നും സതീശന് പറഞ്ഞു.
Discussion about this post