ലണ്ടൻ: മോദിയുടെ മനസ്സിളക്കാൻ ഗുജറാത്ത് വംശജയായ പ്രീതി പട്ടേലിനെ തന്നെ രംഗത്തിറക്കുകയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ. സ്വന്തം മന്ത്രിസഭയിൽ ഇന്റർനാഷണൽ ഡെവലപ്മെന്റ് വകുപ്പിൽ മന്ത്രിയാക്കിയത് മുതൽ പ്രീതി പട്ടേലിനെ മുന്നിൽ നിർത്തിയാണ് തെരേസയുടെ ഇന്ത്യ നീക്കം.ഇതിനു മുമ്പും ബ്രിട്ടൻ ഇന്ത്യൻ വംശജരെ ഇറക്കിയിട്ടുണ്ട്. കാമറോൺ പ്രധാനമന്ത്രി ആയിരുന്നപ്പോൾ ഏറെ അടുപ്പം പുലർത്തിയിരുന്ന ജോ ജോൺസൺ അടക്കം ഉള്ളവരെ പ്രീണനത്തിനായി നിയോഗിച്ചിരുന്ന സ്ഥാനത്തു പേരിൽ തന്നെ അടുപ്പം തോന്നിക്കുന്ന പ്രീതിയെ ഇന്ത്യയുമായി ബ്രക്സിറ്റ് അനുബന്ധ ചർച്ചകൾക്ക് നിയോഗിക്കുകയാണ് തെരേസ. ഇതിനകം തന്നെ പ്രീതി പലവട്ടം ഡൽഹി സന്ദർശനം പൂർത്തിയാക്കി കഴിഞ്ഞു.
രണ്ടാം വട്ടം തന്റെ ഔദ്യോഗിക വസതിയിൽ ദീപാവലി ആഘോഷം ഒരുക്കിയ തെരേസ മേ ചടങ്ങുകളുടെ ചുക്കാൻ ഏൽപ്പിച്ചതും പ്രീതിയെ തന്നെ. ബ്രെക്സിറ്റ് ചർച്ചകളുടെ തിരക്കിൽ തനിക്കു വേണ്ട വിധം ദീപാവലി ആഘോഷത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയില്ലെന്ന് വന്നതോടെയാണ് തെരേസ ചടങ്ങുകൾ ആഡംബരമാക്കാൻ പ്രീതിയെ തന്നെ നിയോഗിച്ചത്. ‘
ആഘോഷത്തിന് കൂടുതൽ മിഴിവ് നൽകാൻ അവന്തിക സ്കൂളിലെ കുട്ടികൾ രാമായണ കഥ നാടകമായി അവതരിപ്പിച്ചു. ഇന്ത്യക്കു വെളിയിൽ ഏറ്റവും വലിയ ജന്മാഷ്ടമി സംഘടിപ്പിക്കുന്ന ഹേർട്ഫോർഡ്ഷയറിലെ ഭക്തി വേദാന്ത മാനാർ പ്രധാനികൾ ആയ ദിലീപ് പട്ടേൽ, കൃഷ്ണ പൂർണ ദേവി എന്നിവർക്ക് പ്രത്യേക പുരസ്കാരവും ചടങ്ങിൽ നൽകി.
അതിഥി ക്ഷണം മുതൽ വിരുന്നു സൽക്കാരത്തിൽ വിഭവങ്ങൾ വരെ പ്രീതിയുടെ മേൽനോട്ടത്തിലാണ് നടന്നത്. അതിനാൽ തന്നെ ഇത്തവണ എല്ലാ കാര്യങ്ങളിലും ഇന്ത്യൻ ടച് അധികമായിരുന്നു എന്നതാണ് വസ്തുത. ഇന്ത്യൻ ഹൈ കമ്മീഷണർ വൈ കെ സിൻഹയും പത്നിയും അടക്കം വിശിഷ്ട അതിഥികളുടെ നീണ്ട നിര തന്നെ നമ്പർ ടെൻലെ ആഘോഷത്തിൽ എത്തിയതും പ്രീതിയുടെ മികവായി വിലയിരുത്തുന്നു. ലണ്ടനിലെ ദീപാവലി ആഘോഷങ്ങൾ ഡൽഹി വേണ്ട വിധം നിരീക്ഷിക്കുന്നു എന്നറിയാവുന്ന പ്രീതി പട്ടേൽ പ്രധാനമന്ത്രിയുടെ വസതിയിലെ ദീപാവലി ആഘോഷത്തിൽ ഇന്ത്യൻ മനസ് സ്വന്തമാക്കാൻ ഉള്ള പൊടിക്കൈകൾ ആവോളം ഉപയോഗിക്കുകയും ചെയ്തത് ശ്രദ്ധ നേടി. ഇന്ത്യൻ മാധ്യമ ലോകത്തിന്റെ കണ്ണ് ലണ്ടനിൽ ഉണ്ടെന്നു അറിയുന്ന പ്രീതി, ഇന്ത്യൻ സൗഹൃദമാണ് ബ്രിട്ടൻ ആഗ്രഹിക്കുന്നതെന്ന് വ്യക്തമാക്കിയതോടെ ഇന്ത്യയിലെ ദേശീയ മാധ്യമങ്ങൾ ബ്രിട്ടീഷ് ദീപാവലി ആഘോഷത്തിന് വലിയ പ്രാധാന്യമാണ് നൽകിയിരിക്കുന്നത്.
ബ്രക്സിറ്റ് ചർച്ചകൾ കൊടുമ്പിരി കൊണ്ടിരിക്കുന്നതിനാൽ ഇന്ത്യയുമായി വിപുലമായ വാണിജ്യ ബന്ധമാണ് ബ്രിട്ടന് ഇപ്പോൾ ആവശ്യമെന്നും പ്രീതി തുറന്നു സമ്മതിക്കുന്നു. ഇതിനു ദീപാവലി പോലെയുള്ള ആഘോഷ വേദികൾ അവസരമായി മാറട്ടെ എന്നാണ് അവർ പ്രസംഗത്തിൽ മുഖ്യമായും സൂചിപ്പിച്ചത്. ഇന്ത്യയുമായി മാത്രമല്ല, ഇന്ത്യൻ ബിസിനസ് സമൂഹവുമായും മെച്ചപ്പെട്ട വാണിജ്യ ബന്ധമാണ് ബ്രിട്ടൻ ബ്രെക്സിറ്റിനെ തുടർന്ന് ആഗ്രഹിക്കുന്നതെന്നും ബ്രിട്ടീഷ് കാബിനെറ്റിലെ ആദ്യ ഇന്ത്യൻ വംശജയായ പ്രീതി പട്ടേൽ വ്യക്തമാക്കിയത്. ഇന്ത്യയുമായുള്ള വാണിജ്യ ചർച്ചകൾ അനുകൂലമാക്കുന്നതിനു കൂടിയാണ് ആദ്യം തൊഴിൽ വകുപ്പ് നൽകിയിരുന്ന പ്രീതിയെ പിന്നീട് കൂടുതൽ പ്രാധാന്യമുള്ള ഇന്റർനാഷണൽ ഡെവലപ്മെന്റ് വകുപ്പ് നൽകിയതും.
അടുത്ത കാലത്തായി ഇന്ത്യയും ബ്രിട്ടനും തമ്മിൽ ഉള്ള ബന്ധം കൂടുതൽ ഊഷ്മളമായിരിക്കുകയാണെന്നും നമ്പർ പത്തിലെ പ്രധാന പ്രഭാഷക ആയിരുന്ന പ്രീതി വ്യക്തമാക്കി. പ്രസംഗത്തിൽ ഉടനീളം മോദിയെ വാഴ്ത്തുവാൻ പ്രീതി മറന്നില്ല എന്നത് തന്നെ ഉദ്ദേശ ശുദ്ധി വ്യക്തമാക്കുന്നതാണ്. കഴിഞ്ഞ മൂന്നു വർഷമായി മോദി ബ്രിട്ടനുമായി പുലർത്തുന്നത് അഭേദ്യമായ ബന്ധം ആണെന്ന് വരെയായി പ്രീതിയുടെ വാക്കുകൾ.
ലണ്ടൻ നഗരം ഉൾപ്പെടെ ഒട്ടു മിക്ക സ്ഥലങ്ങളിലും ഒരാഴ്ച നീളുന്ന ദീപാവലി ആഘോഷങ്ങൾ പൊടിപൊടിക്കുകയാണ്. മുൻപ് ഇന്ത്യൻ ഭൂരിപക്ഷ സ്വാധീനമുള്ള സ്ഥലങ്ങളായ സൗത്താൽ, ഈസ്റ്റ് ഹാം, ലെസ്റ്റർ എന്നിവിടങ്ങളിൽ ഒതുങ്ങി നിന്നിരുന്ന ദീപാവലി ആഘോഷം ഇപ്പോൾ എത്താത്ത സ്ഥലങ്ങൾ യുകെയിൽ ഇല്ല. സ്കൂളുകളിൽ പോലും സ്പെഷ്യൽ അസബ്ലി സന്ദേശങ്ങളും മധുര പലഹാര വിതരണവും ഒക്കെയായി ദീപാവലി ആഘോഷം തകർക്കുകയാണ്. ചിലയിടങ്ങളിൽ സ്കൂളുകളിൽ ഇന്ത്യൻ വിദ്യാർത്ഥികൾ പരമ്പരാഗത വേഷത്തോടെ നൃത്തം അവതരിപ്പിക്കുന്നു. യൂണിവേഴ്സിറ്റികളിലും നഗര പ്രദേശങ്ങളിലും ഫ്ളാഷ്മൊബ് നൃത്തങ്ങളും തകൃതിയായി നടക്കുന്നു. മിക്ക പട്ടണങ്ങളിലും കൗൺസിൽ സഹായത്തോടെയാണ് ദീപാലങ്കാരങ്ങൾ നടത്തിയിരിക്കുന്നത്. ലണ്ടനിൽ പ്രധാന ആകർഷണമായ ലണ്ടൻ ഐ നിറങ്ങൾ വാരിപൂശിയാണ് ദീപാവലി ആഘോഷത്തിന് തയ്യാറെടുത്തിരിക്കുന്നത്. ഹോട്ടലുകളും കടകളും ഒക്കെ വർണ വിതാനവും ദീപങ്ങളും കൊണ്ട് പ്രത്യേകം അലംകൃതമായിരിക്കുകയാണ്. പലയിടത്തും മലയാളികൾ പോലും ദീപാവലി ആഘോഷവുമായി മുന്നിൽ തന്നെയുണ്ട്.
Discussion about this post