ജി.കെ സുരേഷ്ബാബു
പ്രൊഫ. തുറവൂര്‍ വിശ്വംഭരന് കാലയവനികയ്ക്കുള്ളിലേക്ക് മറയുമ്പോള്‍ മലയാള സാഹിത്യ നഭസ്സിലെ ശുക്രനക്ഷത്രമാണ് വേര്‍പിരിയുന്നത്. മരണം അനിവാര്യമാണെങ്കിലും അദ്ദേഹത്തിന്റെ വിയോഗം ആകസ്മികമായിരുന്നു. എന്തൊക്കെയോ ചെയ്തു തീര്‍ക്കാന്‍ ഇനിയും ബാക്കിവെച്ച് അദ്ദേഹം നിസ്സംഗമായ, നിസ്വാര്‍ത്ഥമായ, ഋഷിതുല്യമായ നിറഞ്ഞ ചിരിയോടെ വിടപറയുമ്പോള്‍ സാധാരണ അനുശോചന സന്ദേശങ്ങളില്‍ പറയാറുള്ള പരിഹാസത്തിന്റെ രൂപമായ നികത്താനാകാത്ത വിടവ് എന്ന പ്രയോഗം അന്വര്‍ത്ഥമാവുകയാണ്. പകരക്കാരനില്ലാതെ, പകരം വെയ്ക്കാന്‍ മറ്റൊരാളെ ചൂണ്ടിക്കാണിക്കാന്‍ ആകാതെയാണ് ആരോടും പറയാതെ അദ്ദേഹം വിടവാങ്ങിയത്.
ഒരൊറ്റ പുസ്തകം കൊണ്ടാണ് അദ്ദേഹം മലയാള സാഹിത്യ തറവാട്ടിലെ മുടിചൂടാമന്നനായി മാറിയത്. ‘മഹാഭാരതപര്യടനം. മഹാഭാരതത്തിന് വ്യക്തിനിഷ്ഠമായ ഭാഷ്യങ്ങള്‍ ഏറെ വന്നിട്ടുണ്ട്. ‘ഇനിഞാനുറങ്ങട്ടെ’യും ‘രണ്ടാമൂഴ’വും മലയാളിയുടെ ചിന്താമണ്ഡലത്തെ വേറിട്ട അനുഭൂതിയിലേക്ക് നയിച്ച കുട്ടിക്കൃഷ്ണ മാരാരുടെ ‘ഭാരതപര്യടന’വും ഒക്കെ. പക്ഷേ, പ്രൊഫ. തുറവൂര്‍ വിശ്വംഭരന്റെ മഹാഭാരത വ്യാഖ്യാനം ഭാഷയുടെയും ദേശത്തിന്റെയും അതിര്‍വരമ്പുകള്‍ കടന്നു. ലോകം കണ്ട സംസ്കാരവിശേഷങ്ങളുടെ ജാജ്വല്യമാനമായ ഏടുകള്‍ ഓരോ അദ്ധ്യായത്തിലും നിറകുടം പോലെ കവിഞ്ഞൊഴുകി. വ്യാസന്റെ വിവക്ഷകളെ ജനപദങ്ങളുടെയും സംസ്കാരത്തിന്റെയും വിശ്വസാഹിത്യത്തിന്റെയും മാനദണ്ഡങ്ങള്‍ക്കനുസരിച്ച് തനിമ ചോരാതെ അദ്ദേഹം അവതരിപ്പിച്ചപ്പോള്‍ അത് മലയാളഭാഷയിലെ തന്നെ ഒരു പുതിയ വസന്തത്തിന്റെ ചാരുത ചാര്‍ത്തുകയായിരുന്നു. ഖണ്ഡശ്ശഃ പ്രസിദ്ധീകരിക്കുമ്പോള്‍ തന്നെ വായനക്കാരുടെ ശ്രദ്ധയില്‍ വലിയ ചര്‍ച്ചയ്ക്ക് തുടക്കമിട്ട കൃതിയായിരുന്നു അത്.
1987 ല്‍ മാതൃഭൂമി പത്രാധിപസമിതിയില്‍ കൊച്ചിയില്‍ ചേര്‍ന്ന കാലത്താണ് പ്രൊഫ. തുറവൂര്‍ വിശ്വംഭരനെ ആദ്യം അറിയുന്നത്. സംഘത്തിന്റെയും പരിവാര്‍ പ്രസ്ഥാനങ്ങളുടെയും ഒപ്പം അന്ന് കോളേജ് അദ്ധ്യാപകര്‍ പൊതുവെ വിരളമായിരുന്നു. മാറി മാറി വരുന്ന സര്‍ക്കാരുകളുടെ സ്ഥലംമാറ്റ ഭീഷണിയും നഷ്ടപ്പെട്ടേക്കാവുന്ന അക്കാദമിക് നേട്ടങ്ങളും പലപ്പോഴും അവരെ അകറ്റിനിര്‍ത്തിയപ്പോള്‍ ‘ഞാന്‍ അതുതന്നെയാണ്’ എന്ന് ഒരു മടിയും കൂടാതെ ആരോടും പറയുന്ന പ്രൊഫ. തുറവൂര്‍ വിശ്വംഭരന് വ്യത്യസ്തനായിരുന്നു. അന്നും ഇന്നും ശരീരപ്രകൃതിയില്‍ പോലും മാറ്റമില്ലാതെ അന്നത്തെ കറുത്ത താടി നരകയറിയതും കുറച്ചു മുടി കൊഴിഞ്ഞതും മാത്രമായിരുന്നു വ്യതിയാനം. എപ്പോള്‍ കണ്ടാലും നിറഞ്ഞ ചിരിയോടെ സ്വന്തം മക്കളെ ചേര്‍ത്തുനിര്‍ത്തുന്ന വാത്സല്യത്തോടെ വിശേഷങ്ങള്‍ ചോദിച്ച് കൂടിയിരുന്ന അദ്ദേഹം അതേ ചങ്ങാത്തം നിരവധിപേരുമായി തുടര്‍ന്നിരുന്നു. രാഷ്ട്രീയത്തില്‍ വിരുദ്ധ ധ്രുവങ്ങളില്‍ ഉള്ളവരോടുപോലും അദ്ദേഹം പുലര്‍ത്തിയിരുന്ന സ്നേഹത്തിന്റെ സ്വാധീനം ഏറെ വലുതായിരുന്നു. പരിവാര്‍ പ്രസ്ഥാനങ്ങളോട് അകന്നു നില്‍ക്കുകയും അല്പം ഇടത് ഓരത്തേക്ക് മാറി നടക്കുകയും ചെയ്തിരുന്ന കെ.ജി.എസ് എന്ന കെ.ജി. ശങ്കരപ്പിള്ളയുടെ ഒരു കൈ പ്രൊഫ. തുറവൂരിന്റെ കൈകളിലായിരുന്നു. ആ സൗഹൃദത്തിന് പരിധികളില്ലായിരുന്നു.
അപ്പന് മേനോന് സ്മാരക ദേശീയ പുരസ്കാരത്തിനുശേഷം വര്‍ഗ്ഗീയതയെക്കുറിച്ചുള്ള എന്റെ പഠനം പ്രസിദ്ധീകരിക്കണമായിരുന്നു. വര്‍ഗ്ഗീയതയെക്കുറിച്ചുള്ള നിഷ്പക്ഷമായ ഒരു പഠനം പ്രസിദ്ധീകരിക്കുന്നത് ആരുടെയൊക്കെയോ രാഷ്ട്രീയ താല്പര്യങ്ങള്ക്ക് എതിരാകുമെന്ന് കണ്ടപ്പോള്‍ മാതൃഭൂമി അത് പ്രസിദ്ധീകരിക്കാന്‍ ആകില്ലെന്ന് പറഞ്ഞു. എങ്ങനെയാണ് അത് സാര്‍ അറിഞ്ഞതെന്ന് ഞാന്‍ ചോദിച്ചിട്ടില്ല. അദ്ദേഹമാണ് സമകാലീന മലയാളത്തിന്റെ ചുമതലക്കാരനായ എം.വി. ബെന്നിയോട് ഇത് സംസാരിക്കാന്‍ പറഞ്ഞത്. തുടര്‍ന്ന് ആറ് ലക്കമായി സമകാലീന മലയാളം ആ ലേഖനപരമ്പര പ്രസിദ്ധീകരിച്ചു. മുസ്ലീം കിഡ്നി വേണമെന്ന പരസ്യവാചകത്തിലൂന്നിയ കേരളത്തിലെ വര്‍ഗ്ഗീയ ചേരിതിരിവ് വായിച്ചിട്ട് അദ്ദേഹം വിളിച്ചു, ‘നന്നായിട്ടുണ്ട്’, എന്നും കാച്ചിക്കുറുക്കിയ വാക്കുകളില്‍ പ്രതികരണം ഒതുക്കിയിരുന്ന അദ്ദേഹത്തിന്റെ ആ വാക്കുകള്‍ ഏത് പുരസ്കാരത്തെക്കാളും വലുതായിരുന്നു.
മാതൃഭൂമിക്കാലം മുതലേ പലപ്പോഴും സംശയങ്ങള്‍ പരിഹരിക്കാന്‍ എപ്പോഴും ആശ്രയിച്ചിരുന്ന ഒരാള്‍ പ്രൊഫ. തുറവൂര്‍ വിശ്വംഭരനായിരുന്നു. സമയം നോക്കാതെ അദ്ദേഹം ഉച്ചയുറക്കത്തിലായിരിക്കുമ്പോള് പോലും വിളിച്ചിട്ടുണ്ട്. ശബ്ദത്തില്‍ ഒരിക്കല്‍ പോലും നീരസം വന്നിട്ടില്ല. ഓരോ വാക്കുകള്‍ക്കും അതിന്റെ അര്‍ത്ഥവും സാംഗത്യവും മാത്രമല്ല, ഇതേ തരത്തിലുള്ള മറ്റു ഭാഷകളിലെ സമാനമായ പദങ്ങളും പ്രയോഗങ്ങളുമടക്കം എപ്പോഴും വിജ്ഞാനത്തിന്റെ വാതായനമാണ് അദ്ദേഹം തുറന്നു തന്നിരുന്നത്. അമൃത ടെലിവിഷന്‍ ആരംഭിച്ച് ഏറെ കഴിയുംമുന്പു തന്നെ അദ്ദേഹം ഭാരതദര്ശനവുമായി പ്രേക്ഷകരിലേക്കെത്തി. ആദ്ധ്യാത്മികതയിലൂന്നിയ ഒരു ടെലിവിഷന്‍ പരിപാടി ഇത്രയേറെ പ്രേക്ഷകശ്രദ്ധ ആകര്‍ഷിച്ചത് വേറെയുണ്ടാകില്ല. പലപ്പോഴും അദ്ദേഹം വരുമ്പോള്‍ കുറച്ചെങ്കിലും സംസാരിച്ചേ പോകാറുള്ളൂ. ഒപ്പം വരാറുള്ള കവി പി. നാരായണക്കുറുപ്പ് സാറും പ്രൊഫ. സി.ജി. രാജഗോപാല്‍, അല്ലെങ്കില്‍ ലക്ഷ്മി ശങ്കര്‍ എല്ലാവരുമായും നേരത്തെ തന്നെയുള്ള പരിചയവും ബന്ധവും തിരക്കില്ലാത്തപ്പോഴൊക്കെ കുറച്ചു സമയമെങ്കിലും ചെലവിടാന്‍ സഹായകമായി.
മഹാഭാരതത്തില്‍ നിന്ന് ചര്‍ച്ചകള്‍ യവനകൃതികളിലേക്കും ഗ്രീക്ക് സംസ്കാരത്തിലേക്കും പാശ്ചാത്യദര്ശനങ്ങളിലേക്കും കയറിയിറങ്ങി അലമാല സൃഷ്ടിക്കുമ്പോള്‍ മഹാകവി പി. കുഞ്ഞിരാമന് നായര്‍ കൊല്ലങ്കോട് ഗോപാലന് നായരെക്കുറിച്ച് എഴുതിയതാണ് മനസ്സില്‍ തെളിയുക. പടര്‍ന്നുപന്തലിച്ച ആല്‍മരം വേരുകളാഴ്ത്തുന്നതു പോലെ മലയാളത്തിന്റെ ജ്ഞാനവൃദ്ധനോ ജ്ഞാനതപസ്വിയോ ആയി അദ്ദേഹം നിറഞ്ഞുനിന്നു. പക്ഷേ, ഒരിക്കലും വാക്കിലും നോക്കിലും പെരുമാറ്റത്തിലും പാണ്ഡിത്യത്തിന്റെ ഗര്‍വ് പുറത്തുവന്നില്ല. നിറഞ്ഞ ചിരിയും നിഷ്കളങ്കതയും ആരെയും ആകര്‍ഷിക്കുന്ന വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. തന്റെ അഭിപ്രായങ്ങള്‍, വിശ്വാസങ്ങള്‍, രാഷ്ട്രീയമായാലും ആരോടും മറച്ചുവെയ്ക്കാതെ ഉറക്കെ പറയാന്‍ ഒരു മടിയും അദ്ദേഹത്തിനുണ്ടായിരുന്നില്ല. എന്നിട്ടും അദ്ദേഹം അജാതശത്രുവായിരുന്നു. മാതൃഭൂമിയുടെ കൊച്ചി ഡെപ്യൂട്ടി എഡിറ്ററായി വിരമിച്ച കെ.കെ. മധുസൂദനന് ഇപ്പോള്‍ മക്കളുടെ കൂടെ അമേരിക്കയിലാണ്. ഒരിക്കല്‍ അവിടെനിന്ന് വിളിച്ചു. വിശ്വംഭരന് സാറിന്റെ ഭാരതദര്‍ശനം സി.ഡിയായി കിട്ടാന്‍ വഴിയുണ്ടോ എന്നായിരുന്നു ചോദ്യം. 24 മിനിറ്റില്‍ എഡിറ്റു ചെയ്ത എപ്പിസോഡിനേക്കാള്‍ എത്രയോ വലുതായിരുന്നു അദ്ദേഹം നല്‍കിയിരുന്ന അതിരുകളില്ലാത്ത വ്യാഖ്യാനം.
വാര്‍ദ്ധക്യം എത്താത്ത, വാര്‍ദ്ധക്യത്തില്‍പ്പോലും കുട്ടികളുടെ നിഷ്കളങ്കതയോ ചെറിയ ഒരു കുറുമ്പോ അദ്ദേഹത്തിനുണ്ടായിരുന്നു. പ്രൊഫ. എസ്. ഗുപ്തന് നായര്‍ ‘മനസാസ്മരാമി’ എന്ന പ്രശസ്തമായ ആത്മകഥയില്‍ പ്രിയ ശിഷ്യനായ തുറവൂരിനെ ഓര്‍മ്മിച്ചിരുന്നു. വീട്ടില്‍ അച്ഛനോട് വാശിപിടിച്ച് പഠിക്കാനുള്ള ഫീസ് വാങ്ങാതെ നഗരത്തിലെ ഹോട്ടലില്‍ വെള്ളം കോരി ഫീസ് സംഘടിപ്പിക്കാന്‍ പോയ തുറവൂരിന്റെ കുറുമ്പിനെക്കുറിച്ച്. നഗരത്തിലൂടെ നടക്കുമ്പോഴാണ് പൈപ്പിന്റെ കീഴില്‍ വെള്ളത്തിന് കുടവുമായി നില്ക്കുന്ന ശിഷ്യനെ ഗുപ്തന് നായര്‍ സാര്‍ കാണുന്നത്. കുടം വാങ്ങി വച്ച് പോയി പഠിക്കാന്‍ പറഞ്ഞ് മടക്കി അയച്ച ശിഷ്യന് തന്നെപ്പോലെ അദ്ധ്യാപനത്തിലും സാഹിത്യത്തിലും ഒരേപോലെ തിളങ്ങുന്നത് മനസാസ്മരാമിയില് അദ്ദേഹം എഴുതി. ലേഖനം കണ്ട് വിശ്വംഭരന് സാറിനെ വിളിച്ചു. ഫോണ്‍ എടുത്ത് പേരു പറയുമ്പോള്‍ തന്നെ ഒരു പൊട്ടിച്ചിരിയായിരുന്നു മറുപടി. വായിച്ച പലരും വിളിച്ചു. സാറിന്റെ കടം ഇനിയും വീട്ടിയിട്ടില്ല. അത് വീട്ടാനാകാത്തതാണ്. ഫോണ്‍ വെയ്ക്കുമ്പോള്‍ അദ്ദേഹത്തിന്റെ അദ്ധ്യാപകരുമായുള്ള ബന്ധത്തെക്കുറിച്ചാണ് ഓര്‍ത്തത്. അമൃത ടെലിവിഷന്റെ ഓഫീസില്‍ എത്തുമ്പോള്‍ എപ്പോഴോ പറഞ്ഞ രാമായണം വ്യാഖ്യാനം പുറത്തിറങ്ങിയതായി അറിവില്ല. അതിന്റെ തയ്യാറെടുപ്പുകള്‍ തുടങ്ങിയിരുന്നു എന്നുമാത്രം.
അദ്ധ്യാപകന് എന്ന നിലയില്‍ നിറഞ്ഞുനിന്ന പ്രൊഫ. തുറവൂര്‍ വിശ്വംഭരന്റെ സര്‍ഗ്ഗശേഷിയും അനിര്‍വ്വചനീയമായ പാണ്ഡിത്യവും നമുക്ക് ഉപയോഗപ്പെടുത്താനായോ? ഇല്ല! ഭാഷയും ദര്‍ശനവും സംസ്കാരവും അടക്കം നിരവധി മേഖലകളിലേക്ക് ഒരു മഹാസാഗരം പോലെ വ്യാപിച്ച അദ്ദേഹത്തിന്റെ പ്രതിഭയുടെ ഒരംശം പോലും ഉപയോഗിക്കാന്‍ നമുക്കായില്ല. അതാണ് യഥാര്‍ത്ഥനഷ്ടം.
Discussion about this post