തിരുവനന്തപുരം: കെപിസിസി പട്ടിക സംബന്ധിച്ച വിവാദത്തിൽ കൊടിക്കുന്നിൽ സുരേഷ് എംപിക്കു മറുപടിയുമായി പി.സി.വിഷ്ണുനാഥ്. 24 വയസ്സു മുതൽ താൻ കൊല്ലത്തെ എഴുകോൺ ബ്ലോക്കിൽ നിന്നുള്ള കെപിസിസി അംഗമാണ്. പാർട്ടിയിൽ വ്യക്തികളുടെ ഇഷ്ടാനിഷ്ടങ്ങൾക്കു സ്ഥാനമില്ല. കെപിസിസി പട്ടികയിൽ ഉൾപ്പെടുത്തണമോയെന്നു തീരുമാനിക്കാൻ പാർട്ടിയിൽ ഉന്നത നേതാക്കളുണ്ടെന്നും വിഷ്ണുനാഥ് പറഞ്ഞു.
കെപിസിസി പട്ടികയില്‍നിന്ന് പി.സി.വിഷ്ണുനാഥിനെ ഒഴിവാക്കാനാകില്ലെന്നു മുൻ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിലപാടെടുത്തു. വിഷ്ണുനാഥ് നിലവില്‍ എഐസിസി സെക്രട്ടറിയാണെന്നും ഉമ്മന്‍ചാണ്ടി ആലപ്പുഴയില്‍ പറഞ്ഞു. വിഷ്ണുനാഥിനെ കെപിസിസി പട്ടികയിൽനിന്ന് ഒഴിവാക്കണമെന്ന് കൊടിക്കുന്നില്‍ സുരേഷ് അടക്കമുള്ള ചില കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. എഴുകോൺ ബ്ലോക്കിൽനിന്നു വിഷ്ണുനാഥിന്റ പേരാണ് ആദ്യപട്ടികയിൽ ഉൾപ്പെടുത്തിയത്. എന്നാൽ വിഷ്ണുനാഥിനെ ഒഴിവാക്കി പകരം തന്റെ നോമിനിയായ വെളിയം ശ്രീകുമാറിനെ ഉൾപ്പെടുത്തണമെന്നായിരുന്നു കൊടിക്കുന്നിലിന്റെ ആവശ്യം. പുതുക്കിയ പട്ടികയിലും വിഷ്ണുനാഥിന്റെ പേര് കണ്ടതോടെ കൊടിക്കുന്നിൽ പരാതിയുമായി കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയെ സമീപിച്ചിരുന്നു.
കൊല്ലം ഡിസിസി പ്രസിഡന്റായിരുന്ന വി.സത്യശീലനായിരുന്നു നേരത്തെ എഴുകോണിൽ നിന്നുള്ള കെപിസിസി അംഗം. അദ്ദേഹം മരിച്ച ഒഴിവിലാണ് വിഷ്ണുനാഥിനെ ഉൾപ്പെടുത്തിയത്.
Discussion about this post