കോഴിക്കോട്:സോളാര്‍ കേസില്‍ വഴിത്തിരിവാകുമായിരുന്ന സരിതയുടെ മൊഴി അട്ടിമറിക്കാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ജൂഡീഷ്യറിയെ കൂട്ടുപിടിച്ചതിനെക്കുറിച്ച് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അന്വേഷിക്കണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന് പറഞ്ഞു. സോളാര്‍ കേസിന്റെ വിവാദങ്ങള്‍ കത്തി നിന്ന സമയത്ത് അഡീഷണല്‍ ചീഫ് ജൂഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് എം. വി. രാജു മൊഴി രേഖപ്പെടുത്താതിരുന്നത് നീതിന്യായ ചരിത്രത്തിലെ ആദ്യസംഭവമായിരുന്നു.
ഇതിനെതിരെ താനും അഡ്വ. ജയശങ്കറും ഹൈക്കോടതി വിജിലന്‍സിന് പരാതി നല്കി. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ മജിസ്ട്രേറ്റ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയെങ്കിലും 9 മാസമായിട്ടും തുടര്‍നടപടി ഉണ്ടായില്ല. അഡ്വക്കറ്റ് ജനറല്‍ ദണ്ഡപാണിയും ചേര്‍ന്ന് നടത്തിയ അട്ടിമറിയാണ് അന്ന് നടന്നത്. ഇതിനെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി നീതിന്യായ വ്യവസ്ഥക്കേറ്റ കളങ്കം കഴുകിക്കളയാന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് നടപടിയെടുക്കണം. പ്രഥമദൃഷ്ട്യാ കുറ്റം കണ്ടെത്തിയിട്ടും എസിജെഎം രാജുവിന് പിന്നീട് സ്ഥാനക്കയറ്റം നല്‍കുകയായിരുന്നു.
മുഖ്യമന്ത്രിയുടെ അടുപ്പക്കാരായ ബെന്നി ബഹനാന്, കെ. ബാബു എന്നിവരാണ് അട്ടിമറിക്കുപിന്നില്‍ പ്രവര്‍ത്തിച്ചത്. തനിക്കെതിരെ മാനനഷ്ടത്തിന് കേസ് നല്‍കുമെന്ന് പറഞ്ഞ് കെ. ബാബുവും ബെന്നി ബെഹനാനും, ഷാഫി മേത്തറും ചാണ്ടി ഉമ്മനും വക്കീല്‍ നോട്ടീസയച്ചു. എന്നാല്‍ പിന്നീട് ഒരു തുടര്‍നടപടിയും എടുക്കാന്‍ അവര്‍ക്ക് ധൈര്യമുണ്ടായില്ല. ഉണ്ടയില്ലാ വെടി എന്ന് പറഞ്ഞ് താന്‍ പുറത്തുവിട്ട തെളിവുകള്‍ അന്ന് അംഗീകരിക്കാത്തവര്‍ക്ക് ഇന്ന് സരിതയുടെ യഥാര്‍ത്ഥ കത്തിലെ വിവരങ്ങള്‍ അംഗീകരിക്കേണ്ടിവന്നിരിക്കുന്നു
കോടികളുടെ അഴിമതിയാണ് സരിതയുടെ മൊഴി അട്ടിമറിക്കുന്നതിന് പിന്നില്‍ നടന്നത്. മൊഴി മാറ്റിപ്പറയാന്‍ ജയില്‍ എഡിജിപി ഗോപാലകൃഷ്ണന് ഒരു മണിക്കൂര്‍ 10 മിനുട്ടാണ് സരിതയുമായി രഹസ്യ ചര്‍ച്ച നടത്തിയത്. എഡിജിപി ഹേമചന്ദ്രനും സോളാര്‍ കേസ് അട്ടിമറിക്കുന്നതില്‍ പങ്കുവഹിച്ചു. സരിതയും മുഖ്യമന്ത്രിയും നടത്തിയ കൂടിക്കാഴ്ചയുടെ സകല തെളിവുകളും എഡിജിപിയാണ് നശിപ്പിച്ചത്. പുറത്തുവന്ന തെളിവുകളുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ഒരു നിമിഷം പോലും അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ല. സുരേന്ദ്രന് പറഞ്ഞു. ബിജെപി ജില്ലാ പ്രസിഡന്റ് പി. രഘുനാഥും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Discussion about this post