ഡല്‍ഹി: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് നാഥുറാം ഗോദ്‌സെക്കൊപ്പം തൂക്കിലേറ്റപ്പെട്ട നാരായണ്‍ ദത്താത്രേയ ആപ്‌തേ യഥാര്‍ഥത്തില്‍ ആരാണ് ഗാന്ധിവധത്തിന് 68 വര്‍ഷത്തിനുശേഷം സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലൂടെ ഈ ചോദ്യമുന്നയിച്ചിരിക്കുന്നത് മുംബൈയിലെ അഭിനവ് ഭാരത് എന്ന ഹിന്ദുത്വ സംഘടനയിലെ ഡോ. പങ്കജ് ഫട്‌നിസ് ആണ്. ആപ്‌തേ യഥാര്‍ത്ഥത്തില്‍ ആരെന്ന് വ്യക്തമല്ലാത്തതിനാല്‍ ഗാന്ധിവധത്തില്‍ പുനരന്വേഷണം വേണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.
1949 നവംബര്‍ 15ന് തൂക്കിലേറ്റപ്പെട്ട ആപ്‌തേ ഇന്ത്യന്‍ വ്യോമസേനയിലായിരുന്നുവെന്നാണ് ഗാന്ധിവധത്തിനു പിറകിലെ ഗൂഢാലോചന അന്വേഷിക്കാന്‍ 1966-ല്‍ രൂപവത്കരിച്ച ജസ്റ്റിസ് ജെ.എല്‍. കപൂര്‍ കമ്മിറ്റി റിപ്പോര്‍ട്ടിലുണ്ടായിരുന്നത്. എന്നാല്‍, 2016 ജനുവരി ഏഴിന് പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ ആണ് ആപ്‌തേ വ്യോമസേന ഓഫിസറാണ് എന്നത് സാധൂകരിക്കുന്ന വിവരം എവിടെയുമില്ല എന്ന് പങ്കജ് ഫഡ്‌നിസിനെ അറിയിച്ചത്.
ഗാന്ധി വധത്തില്‍ വിദേശകരങ്ങളുണ്ടെന്ന ആരോപണം സ്ഥാപിക്കുന്നതാണ് പരസ്പരവിരുദ്ധങ്ങളായ ഈ വിവരങ്ങളെന്ന് ഹര്‍ജിയില്‍ പറയുന്നു.
ഹര്‍ജിയിലെ രേഖകള്‍ പരിശോധിക്കാന്‍ സുപ്രീംകോടതി മുതിര്‍ന്ന അഭിഭാഷകന്‍ അമരീന്ദര്‍ ശരണിനെ അമിക്കസ് ക്യൂറിയായി നിയമിച്ചു. ഗാന്ധിയുടെ മരണം മൂന്നു ബുള്ളറ്റുകള്‍ കൊണ്ടാണെന്ന വിവരവും ഫഡ്‌നിസ് ചോദ്യം ചെയ്യുന്നു. ഗോദ്‌സെയെ കൂടാതെ മറ്റൊരാള്‍ കൂടി ഗാന്ധിയെ വെടിവെച്ചിരിക്കാമെന്നും ഈ ബുള്ളറ്റുകൊണ്ടാണ് മരണം സംഭവിച്ചത് എന്നുമുള്ള സംശയവും ഹരജിയില്‍ ഉന്നയിച്ചു. ഇതിനുപിറകിലെ ഗൂഢാലോചന പുറത്തുവന്നാല്‍, വിഭജനവുമായി ബന്ധപ്പെട്ട അക്രമം ആരാണ് ആസൂത്രണം ചെയ്തതെന്ന വിവരവും പുറത്തുവരും.
കുറ്റപത്രത്തില്‍ 12 പേരാണുണ്ടായിരുന്നത്. ഒരാള്‍ മാപ്പുസാക്ഷിയായി. അഞ്ചുപേരെ ജീവപര്യന്തത്തിന് വിധിച്ചു. മൂന്നുപേരെ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചു.
Discussion about this post