സിഡ്നി: ഓസ്ട്രേലിയയിലെ കുട്ടികളില്‍ ഏറിയപങ്കും ലൈംഗിക പീഡനങ്ങള്ക്കിരയാകുന്നുവെന്ന് റിപ്പോര്‍ട്ട്. പ്രധാനമായും വിവിധ ക്രിസ്ത്യന്‍ സഭകളിലെ കുട്ടികളാണ് പീഡനങ്ങള്‍ക്ക് കൂടുതല്‍ ഇരകളാകുന്നതെന്ന് റോയല്‍ കമ്മീഷന് എന്ന പൊതു വിവരാവകാശ സംഘടന വ്യക്തമാക്കുന്നു.
രാജ്യത്ത് മറഞ്ഞുകിടന്ന ദേശീയ ദുരന്തത്തെയാണ് കമ്മീഷന് പുറത്ത് കൊണ്ടു വന്നതെന്ന് പ്രധാനമന്ത്രി മാല്‍കോം ടേണ്ബുല് പറഞ്ഞു. അഞ്ച് വര്‍ഷം നീണ്ട പരിശോധനകള്‍ക്കും വിവരശേഖരണങ്ങള്‍ക്കും ശേഷമാണ് റോയല്‍ കമ്മീഷന് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. സ്കൂളുകള്‍, പള്ളികള്‍, സ്പോര്‍ട്സ് ക്ലബുകള്‍ തുടങ്ങിയ സ്ഥാപനങ്ങളിലാണ് കമ്മീഷന് പരിശോധ നടത്തിയത്. 8,000ഓളം പീഡനങ്ങള്‍ക്കു വിധേയരായ കുട്ടികളുടെ മൊഴികളും കമ്മീഷന് ശേഖരിക്കുകയുണ്ടായി. ഞെട്ടിക്കുന്ന വിവരങ്ങളാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
മത പുരോഹിതരും അധ്യാപകരുമാണ് പ്രതിപ്പട്ടികയിലെ പ്രധാനികള്‍. ഏറ്റവും കൂടുതല്‍ ആരോപണം ഉയരുന്നത് കത്തോലിക് സഭയ്ക്കു നേരെയാണ്. 4,400 കുട്ടികളാണ് സഭയ്ക്കെതിരെ പീഡന ആരോപണം നടത്തിയത്. തൊട്ടു പുറകിലായി ആഞ്ചലിക്കന്‍ ചര്‍ച്ചിനെതിരെ 1,115 പരാതികള്‍ ലഭിച്ചു, യഹോവ സാക്ഷികള്‍ സഭ 1000ഓളം പീഡകരെ ഒളിവില്‍ വച്ചിരിക്കുകയാണെന്നും റിപ്പോര്‍ട്ടിലുണ്ട്. 2013 ശേഷം രാജ്യത്തെ വിവിധ അധികാരികള്‍ക്കെതിരെ 2,500 പരാതികളാണ് ഉയര്‍ന്നത്. പതിനായിരക്കണക്കിന് കുട്ടികള്‍ രാജ്യത്ത് പീഡനങ്ങള്‍ക്ക് വിധേയരാകുന്നുണ്ട്, അവരുടെ എണ്ണം എണ്ണി തിട്ടപ്പെടുത്താന്‍ കഴിയില്ലയെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. രാജ്യത്തെ സാമുഹിക സമുദായ സംഘടനകള്‍ കുട്ടികളെ സംരക്ഷിക്കുന്നതില്‍ പരാജയപ്പെട്ടുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. രാജ്യത്തെ മൊത്തം 4000ഓളം സ്ഥാപനങ്ങള്‍ക്കെതിരെ പീഡന ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.
അതേസമയം രാജ്യത്ത് കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനായി 189 ശുപാര്‍ശകള്‍ ലഭിച്ചിട്ടുണ്ട്. കത്തോലിക്ക പുരോഹിതന്മാര്ക്ക് വിവാഹം കഴിക്കാവുന്ന തരത്തില്‍ നിയമ സംഹിതകള്‍ മാറ്റി എഴുതണമെന്നാണ് പ്രധാനമായിട്ടുള്ള ശുപാര്‍ശകളിലൊന്ന്.
Discussion about this post