കൊച്ചി: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികള്‍ സൗജന്യ ചികിത്സാ പദ്ധതികളില്‍ നിന്ന് പിന്മാറുന്നതായി റിപ്പോര്‍ട്ട്. ആരോഗ്യരക്ഷാ ഇന്‍ഷുറന്‍സ് പദ്ധതികളില്‍ സ്വകാര്യ ആശുപത്രികള്‍ക്ക് വന്‍ കുടിശ്ശികയാണ് സര്‍ക്കാര്‍ വരുത്തിവച്ചിരിക്കുന്നത്. കോടിക്കണക്കിന് രൂപയുടെ കുടിശ്ശികയുണ്ടെന്നാണ് സ്വകാര്യ ആശുപത്രി മനേജ്മെന്റ് അസോസിയേഷന് പറയുന്നത്. അതിനാല്‍ സൗജന്യ ചികിത്സാ പദ്ധതികളില്‍ നിന്ന് പിന്മാറുകയാണെന്നും അസോസിയേഷന് വ്യക്തമാക്കുന്നു.
960 ഓളം സ്വകാര്യ ആശുപത്രി മാനേജ്മെന്റുകള്‍ ചേര്‍ന്നാണ് ഈ തീരുമാനമെടുത്തിരിക്കുന്നത്. സൗജന്യ പദ്ധതികള്‍ ഏപ്രില്‍ ഒന്നുമുതല്‍ പൊതുജനങ്ങള്‍ക്ക് സ്വകാര്യ ആശുപത്രികളില്‍ നിന്ന് ലഭിക്കില്ലെന്നാണ് മാനേജ്മെന്റുകള്‍ പറയുന്നത്. കുടിശ്ശിക തന്നുതീര്ക്കുന്ന മുറയ്ക്ക് മാത്രമെ ഇനിമുതല്‍ സൗജന്യ ചികിത്സകള്‍ നല്‍കുവെന്നാണ് സ്വകാര്യ ആശുപത്രി മാനേജ്മെന്റുകളുടെ നിലപാട്. 100 കോടിയോളം രൂപയാണ് സര്‍ക്കാരില്‍ നിന്ന് ലഭിക്കാനുള്ളതെന്ന് ഇവര്‍ പറയുന്നു.
മാത്രമല്ല അശാസ്ത്രീയമായ ശമ്പള വര്‍ധനവ്, സര്‍ക്കാര്‍ ഫീസുകളിലുള്ള വര്‍ധനവ്, ജിഎസ്ടി തുടങ്ങിയ കാരണങ്ങളും നിലപാട് മാറ്റത്തിനായി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. മാത്രമല്ല സര്‍ക്കാര്‍ കൊണ്ടുവരാന്‍ പോകുന്ന ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ് ആക്ട് പ്രശ്നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കുമെന്നും സ്വകാര്യ ആശുപത്രി മാനേജ്മെന്റ് അസോസിയേഷന്റെ പത്രക്കുറിപ്പില്‍ പറയുന്നു. മാത്രമല്ല കുടിശ്ശിക നേടിയെടുക്കുന്നതിനായി സര്‍ക്കാരിനെതിരെ നിയമനടപടി ആരംഭിക്കുമെന്നും അവര്‍ വ്യക്തമാക്കുന്നു. അഡ്വ. ഹുസൈന് കോയ തങ്ങള്‍ ( കെപിഎച്ച്എ സംസ്ഥാന സെക്രട്ടറി), ഫര്ഹാന് യാസിര്‍ കെപിഎച്ച്എ സംസ്ഥാന ജനറല്‍ സെക്രട്ടറി) എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Discussion about this post