കണ്ണൂര്‍; തീവ്രവാദ സംഘത്തിന് സഹായം നല്‍കിയതിന് സ്ത്രീകളടക്കം അഞ്ച് കണ്ണൂര്‍ സ്വദേശികള്‍ സൗദിയില്‍ അറസ്റ്റില്‍. തീവ്രവാദ സംഘത്തില്‍ പെട്ടവര്‍ക്ക് മൊബൈല്‍ സിം കാര്‍ഡും പണവും നല്‍കിയതിന് കണ്ണൂര്‍ നാറാത്ത് സ്വദേശികളായ അഞ്ചുപേരാണ് സൗദി അറേബ്യയില്‍ പോലീസ് കസ്റ്റഡിയിലായത്.
യെമെന്‍ അതിര്‍ത്തിയില്‍വെച്ച് സിം കാര്‍ഡ് നല്‍കുന്നതിനിടെയാണ് മൂന്നുപേര്‍ സൗദി സി.ഐ.ഡി.യുടെ പിടിയിലായതെന്നാണ് വിവരം. ഇവരുടെ ഫ്ലാറ്റില്‍ പരിശോധന നടത്തിയ സംഘം മറ്റ് രണ്ടുപേരെകൂടി കസ്റ്റഡിയിലെടുത്തു.
ഫ്ലാറ്റില്‍നിന്ന് കസ്റ്റഡിയിലെടുത്ത രണ്ടുപേരും സ്ത്രീകളാണ്. ഇവര്‍ക്ക് തീവ്രവാദപ്രവര്‍ത്തനവുമായി ബന്ധമില്ലെന്നുകാണിച്ച് ഇന്ത്യന്‍ എംബസി വഴി മോചനശ്രമം ബന്ധുക്കള്‍ നടത്തുന്നുണ്ട്. കസ്റ്റഡിയെക്കുറിച്ച് ഔദ്യോഗികമായി ഇന്ത്യന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് സൗദി അറിയിപ്പ് നല്‍കിയിട്ടില്ലെന്നാണ് വിവരം.
വ്യാജ തിരിച്ചറിയൽരേഖ ഉപയോഗിച്ച് സിം എടുത്താണ് തീവ്രവാദികൾക്ക് കൈമാറിയതെന്നാണ് കണ്ടെത്തൽ. കസ്റ്റഡിയിലുള്ളവരെല്ലാം ഒരു കുടുംബത്തിലുള്ളവരാണ്. 25 വർഷമായി സൗദിയിൽ താമസിക്കുന്നവരാണ് എല്ലാവരും. ഒരാൾ രക്ഷപ്പെട്ട് ഇന്ത്യയിലേക്ക് മടങ്ങിയിട്ടുണ്ടെന്ന വിവരം ദേശീയ അന്വേഷണ ഏജൻസിക്ക് ലഭിച്ചിട്ടുണ്ട്. എന്നാൽ, ഇയാൾ കണ്ണൂരിലെത്തിയിട്ടില്ല.
സമാനമായ സംഭവത്തിൽ നേരത്തേയും ഇക്കൂട്ടത്തിലുള്ളവരെ കസ്റ്റഡിയിലെടുത്തിരുന്നു. പക്ഷേ, തീവ്രവാദപ്രവർത്തനത്തിനാണ് സിം കൈമാറിയതെന്ന് ഉറപ്പിക്കാനാവശ്യമായി തെളിവുണ്ടായിരുന്നില്ല. ഇക്കാര്യവും ഇപ്പോൾ അന്വേഷിക്കുന്നുണ്ട്.
Discussion about this post