റഷ്യയില്‍ നിന്ന് S 400 മിസൈല്‍ സുരക്ഷാ സംവിധാനം വാങ്ങുമെന്ന നിലപാടില്‍ ഉറച്ച് ഇന്ത്യ. 2016ല്‍ റഷ്യയ്ക്കെതിരേ ഉപരോധം പ്രഖ്യാപിച്ച അമേരിയ്ക്ക ആ മിസൈല്‍ സംവിധാനം ഇന്ത്യ വാങ്ങാതിരിയ്ക്കാന്‍ വന്‍ തോതില്‍ സമ്മര്‍ദ്ദം ചെലുത്തിക്കൊണ്ടിരിയ്ക്കുകയാണ്.റഷ്യയുമായുള്ള കരാര്‍ ഒഴിവാക്കിയാല്‍ അമേരിയ്ക്ക തന്നെ ഇന്ത്യയ്ക്ക് വ്യോമ പ്രതിരോധ മിസൈല്‍ സംവിധാനം നല്കാന് തയ്യാറെന്ന് വ്യക്തമാക്കിയതായി സൂചനയുണ്ടായിരുന്നു.
പക്ഷേ ദേശീയതാല്പ്പര്യത്തിനു കടകവിരുദ്ധമായി ഒരു സമ്മര്‍ദ്ദത്തിനും വഴങ്ങാന്‍ ഇന്ത്യ തയ്യാറല്ലന്ന കര്‍ശന നിലപാടിലുറച്ചു നില്‍ക്കുകയാണ് കേന്ദ്രസര്‍ക്കാര്‍.
ഡി ആര് ഡി ഓയുടെ പ്രിഥ്വി മിസൈല്‍ സംവിധാനം ഉണ്ടെങ്കിലും സാങ്കേതികമായി ഉയര്‍ന്ന S-400 മിസൈല്‍ സംവിധാനം ഇന്ത്യയുടെ പ്രത്യേക ഭൂമിശാസ്ത്രത്തിന് വളരെ അത്യാവശ്യമാണ്. ശത്രുരാജ്യങ്ങളാല്‍ ചുറ്റപ്പെട്ടിരിയ്ക്കുന്നതിനാലും അവിടത്തെ ഭരണകൂടങ്ങള്‍ നമുക്കെതിരേ ഏതറ്റവും വരെ പോകുമെന്ന് ചരിത്രത്തില്‍ നിന്നുതന്നെ തെളിഞ്ഞിട്ടുള്ളതിനാലും ഒരു കാരണവശാലും ദേശസുരക്ഷയ്ക്ക് വിട്ടുവീഴ്ച ചെയ്യാനാകില്ല. അതുകൊണ്ടുകൂടിയാണ് റഷ്യയില്‍ നിന്ന് S-400 മിസൈല്‍ സംവിധാനം വാങ്ങാന്‍ തീരുമാനിച്ചത്. ചൈനയും റഷ്യയില്‍ നിന്ന് ഇതേ മിസൈല്‍ സംവിധാനം വാങ്ങിയിരുന്നു. ചൈനയില്‍ നിന്ന് പാക്കിസ്ഥാന് ഒരു മിസൈല്‍ ട്രാക്കിങ്ങ് സംവിധാനവും ലഭിച്ചിട്ടുണ്ട്.
ഈയിടെ അമേരിയ്ക്കയുമായി ഇന്ത്യ അടുത്ത ബന്ധമാണ് പുലര്‍ത്തിപ്പോരുന്നത്. അമേരിക്ക ആസ്ട്രേലിയ ജപ്പാന് എന്നിവര്‍ ചേര്‍ന്ന QUAD (Quadrilateral Security Dialogue) എന്ന ഗ്രൂപ്പിലും ഇന്ത്യ അംഗമാണ്. അതുകൊണ്ട് തന്നെ കൂടുതല്‍ ബന്ധങ്ങള്‍ക്കും പ്രതിരോധ സാങ്കേതിക വിദ്യയുള്പ്പെടെയുള്ള കാര്യങ്ങള്‍ പങ്കുവയ്ക്കുന്നതും വച്ച് വിലപേശി അമേരിയ്ക്ക ഏത് വിധേനെയും റഷ്യയുമായുള്ള ഈ ഇടപാടില്‍ നിന്ന് ഇന്ത്യയെ പിന്തിരിപ്പിയ്ക്കാന് ശ്രമിയ്ക്കുകയാണ്. 2016ല്‍ അമേരിയ്ക്ക റഷ്യയ്ക്കെതിരേ Countering American Adversaries through Sanctions Act (CAATSA) പ്രകാരം ഉപരോധം പ്രഖ്യാപിച്ചിരുന്നു. അതുകൊണ്ടാണ് ഈ സമ്മര്‍ദ്ദം.
അതേസമയം ”അമേരിക്കന്‍ ഉപരോധങ്ങള്‍ ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധത്തെ ഒരു കാരണവശാലും ബാധിയ്ക്കുകയില്ലെന്നും സമയം പരീക്ഷിച്ചുറപ്പിച്ച ബന്ധമാണ് നമുക്ക് റഷ്യയുമായുള്ളതെന്നും” പ്രതിരോധമന്ത്രി നിര്‍മ്മലാ സീതാരാമന് സംശയത്തിനിടയില്ലാത്ത വണ്ണം വ്യക്തമാക്കിയിട്ടുണ്ട്.
Discussion about this post