ഇരയുടെ മൊഴിയില്‍ ശരവേഗത്തില്‍ എം വിന്‍സെന്റ് എംഎല്‍എയേയും, സ്വാമി ഗംഗേശാനന്ദയേയും പൊക്കിയ പോലിസ് സഭ പീഡക്കേസുകളില് ഒച്ചിലിഴയുന്നു. ശക്തമായ പരാതിയും തെളിവുകളും ഉണ്ടായിട്ടും ജലന്ധര്‍ ബിഷപ്പിനും നാല് ഓര്‍ത്തഡോക്സ് വൈദികര്‍ക്കുമെതിരെ ഉയര്‍ന്ന ലൈംഗിക പീഡന പരാതികളില്‍ പൊലീസും സര്‍ക്കാരും അറസ്റ്റ് ഉള്‍പ്പടെ ഉള്ള നടപടികളിലേക്ക് കടക്കാതെ വൈകിപ്പിക്കുകയാണ്. ഇതോടെ ഇക്കാര്യത്തില്‍ പതിവ് പോലെ പിണറായി സര്‍ക്കാര്‍ നടപ്പാക്കുന്നത് ഇരട്ടനീതിയെന്ന ആരോപണം ശക്തമായി.
ലൈംഗിക പീഡന ആരോപണത്തില്‍ ഇരയുടെ മൊഴി മാത്രം പരിഗണിച്ച് കോവളത്തെ കോണ്‍ഗ്രസ് എം.എല്‍.എ എം.വിന്സെന്റിനെയും ലിംഗഛേദന കേസില്‍പ്പെട്ട സ്വാമി ഗംഗേശാനന്ദയേയുമൊക്കെ മണിക്കൂറുകള്‍ക്കം അറസ്റ്റു ചെയ്ത് ജയിലിലടച്ച കേരളാ പൊലീസ് വൈദികര്‍ക്കു മുന്നില്‍ മുട്ടിടിച്ചു നില്‍ക്കുകയാണെന്നാണ് വിമര്‍ശനം. പരാതികളില്‍ ഇരകള്‍ ഉറച്ചു നില്‍ക്കുമ്പോഴും വൈദികരെയും ബിഷപ്പിനെയും ചോദ്യം ചെയ്യാന്‍ പോലും പൊലീസ് തയാറായിട്ടില്ല. ഒപ്പം കേസില്‍ പ്രതികള്‍ക്കൊപ്പം നില്ക്കുന്ന നിലപാടാണ് പോലിസ് സ്വീകരിക്കുന്നത് എന്ന ആക്ഷേപവും ഉയര്‍ന്നു.
ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കുറവിലങ്ങാട്ടെ കന്യാസ്ത്രീ നല്കിയ പരാതിയില്‍ കന്യാസ്ത്രീയും ബന്ധുക്കളും ഉറച്ചു നിന്നിട്ടും ജലന്ധറിലുള്ള ബിഷപ്പിനെ കസ്റ്റഡിയില്‍ എടുക്കാനോ ചോദ്യം ചെയ്യാനോ തയാറായിട്ടില്ല. ബിഷപ്പിനെതിരെ പരാതി നല്കിയ കന്യാസ്ത്രീയ്ക്കെതിരെ അപകീര്‍ത്തികരമായ കുറിപ്പുകളും പ്രചരണവും സഭയുടെ ഭാഗത്ത് നിന്നുണ്ടായിട്ടും സര്‍ക്കാരിനും കുലുക്കമില്ല. പരാതിക്കാരിയെ അനുനയിപ്പിച്ച് കേസ് ഒതുക്കി തീര്‍ക്കാനുള്ള സാധ്യതയ്ക്കാണ് പൊലീസ് മുന്‍തൂക്കം നല്‍കുന്നത്. ജീവനു ഭീഷണിയുണ്ടെന്നും കേസില്‍ നിന്ന് പിന്മാറാന് സമ്മര്‍ദ്ദമുണ്ടെന്നും ഇരയുടെ സഹോദരന് പരാതിപ്പെട്ടിട്ടും പൊലീസ് പ്രതികള്‍ക്കൊപ്പമാണ്.
പത്തനംതിട്ടയിലും നാല് ഓര്‍ത്തഡോക്സ് വൈദികര്‍ക്കെതിരായ കേസിലും വലിയ മാറ്റമില്ല. ഇരയായ യുവതി മൊഴി നല്കി രണ്ടു ദിവസമായിട്ടും നിയമ നടപടിയെടുക്കാന്‍ പൊലീസ് തയാറായില്ല. കേസന്വേഷണത്തിന്റെ പേരില്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ നീട്ടിക്കൊണ്ടു പോയി പ്രതികളായ വൈദികര്‍ക്ക് രക്ഷപെടനുള്ള അവസരമാണ് ഇവിടെയും പൊലീസ് ഒരുക്കിക്കൊടുത്തിരിക്കുന്നത്. പൊലീസ് നടപടി വൈകുന്നതാണ് പ്രതികളെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയുമായി ഹൈക്കോടതിക്കു മുന്നിലെത്താന്‍ വഴിയൊരുങ്ങി. ലൈംഗിക പീഡന കേസുകളിലെ ഇരകള്‍ക്ക് നിയമപരമായി ലഭിക്കേണ്ട സംരക്ഷണവും യുവതിക്ക് പോലിസ് നിഷേധിച്ചിരിക്കുകയാണ്.
കോണ്‍ഗ്രസ് എം.എല്‍.എ എം വിന്‍സെന്റിനെതിരെ വീട്ടമ്മയുടെ ഭര്‍ത്താവ് ലൈംഗിക ആരോപണമുന്നയിച്ച് മണിക്കുകള്ക്കകം പൊലീസ് ആശുപത്രിയിലെത്തി മൊഴിയെടുത്തത് മറക്കാന്‍ കാലമായില്ല. അന്ന് ഭര്‍ത്താവിന്റെ ആരോപണത്തിന്മേലാണ് വീട്ടമ്മയുടെ മൊഴി രേഖപ്പെടുത്തിയത്. പരാതി ഉയര്‍ന്ന് രണ്ടു ദിവസത്തിനകം എം.എല്‍.എ ഹോസ്റ്റലില്‍ നിന്ന് വിന്‍സെന്റിനെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയും പിന്നീട് അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. പിന്നീട് റിമാന്‍ഡിലായ എം.എല്‍.എയ്ക്ക് ജാമ്യം നല്‍കുന്നത് ഇരയുടെ ജീവന് ഭീഷണിയാകുമെന്ന വാദമുയര്‍ത്തി പരമാവധി ജയിലില്‍ കിടത്താനുള്ള നിതാന്ത ജാഗ്രതയും സര്‍ക്കാര്‍ അഭിഭാഷകന്റെ ഭാഗത്തു നിന്നുണ്ടായി. സ്വാമി ഗംഗേശാനന്ദ എന്ന ശ്രീഹരിയുടെ ലിംഗം മുറിച്ച കേസിലും പെണ്‍കുട്ടിയുടെ പരാതിയില്‍ പ്രതിയെ ജയിലില്‍ അടച്ചതല്ലാതെ കേസിലെ ദുരുഹത നീക്കാനുള്ള അന്വേഷണമൊന്നും പൊലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല.
Discussion about this post