കൊച്ചി: യുഎഇ സഹായം സംബന്ധിച്ച സിപിഎം പ്രചരണത്തില്‍ കുടുങ്ങിയ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി മുഖപത്രം ജന്മഭൂമി. ക്യാംപില്‍ പോയി കിടന്നുറങ്ങിയ അല്‍ഫോണ്‍സ് കണ്ണന്താനത്തിന് എന്ത് ലഭിച്ചെന്ന് മുഖപ്രസംഗം ചോദിക്കുന്നു. ഇക്കുറി മാവേലി വന്നില്ല എന്ന തലക്കെട്ടിലാണ് മുഖപ്രസംഗം.
രാജ്യത്തെ രാഷ്ട്രീയ പ്രതിയോഗികള്‍ ബിജെപിയെ കുഴിച്ചുമൂടാന്‍ ദുരന്തമുഖത്തുപോലും അറച്ചുനിന്നില്ല. അവരില്‍ നിന്ന് മറിച്ചൊന്നും പ്രതിക്ഷിക്കേണ്ടതില്ല. എന്നാല്‍ കേന്ദ്രമന്ത്രി പ്രതികരിക്കുമ്പോള്‍ വകതിരിവ് വേണ്ടെ? -എന്നാണ് ജന്മഭൂമി എഡിറ്റോറിയലിലെ ചോദ്യം. ”കേരളത്തില്‍ നിന്നുള്ള കേന്ദ്ര സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം അല്പം കൂടി മിതത്വം പ്രകടിപ്പിക്കണമായിരുന്നുവെന്നും മുഖപ്രസംഗം ചൂണ്ടിക്കാട്ടുന്നു.
”യുഎഇ വാഗ്ദാനം ചെയ്ത 700 കോടി കേരളത്തിന് വേണം. അത് സ്വീകരിക്കുന്നതിന് തടസ്സങ്ങളുണ്ടെങ്കില്‍ അത് നീക്കണം. ഇതിനായി കേന്ദ്രമന്ത്രിമാരുമായി ചര്‍ച്ച നടത്തുകയാണ് എന്നൊക്കെ മന്ത്രി ക്യാമറയ്ക്കുമുന്നില്‍ വിളിച്ചുപറഞ്ഞു. മിടുക്ക് കാട്ടാനായിരിക്കാം. പക്ഷേ അതിമിടുക്ക് അലോസരമാകും. ക്യാമ്പില്‍ ഒരു രാത്രി അന്തിയുറങ്ങിയതിന് ആരുടെയെങ്കിലും കയ്യടി കണ്ണന്താനത്തിന് കിട്ടിയോ? പകരം കുറേ കല്ലേറുകള്‍ സമൂഹമാധ്യമങ്ങള്‍ വഴി കിട്ടിയത് മെച്ചം”- മുഖ പ്രസംഗം വിമര്‍ശിക്കുന്നു
കേന്ദ്രം 500 കോടിയോ 50000 കോടിയോ തരാനല്ല, കേരളത്തെ പുനര്‍നിര്‍മ്മിക്കാനാണ് പോകുന്നത്. അതിന് എത്രവേണമെങ്കിലും ചെലവഴിക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു. അതൊക്കെ കാശായി തന്നേക്ക് എന്നുപറയുമ്പോള്‍ സംശയമുണ്ട്. വാങ്ങുന്നവന് ഇതൊന്നും നോക്കേണ്ടതില്ലായിരിക്കാം. പക്ഷേ വാങ്ങുന്ന കൈ അറിഞ്ഞില്ലെങ്കിലും കൊടുക്കുന്ന കൈ അറിഞ്ഞേ പറ്റൂ. ആക്ഷേപിച്ച് ആക്ഷേപിച്ച് അര്‍ഹിക്കുന്നതുപോലും കിട്ടാത്ത സാഹചര്യം ഉണ്ടാക്കരുത്. മുഖ്യമന്ത്രിയും ഇ.പി. ജയരാജനും ജി. സുധാകരനും കടകംപള്ളിയുമൊക്കെ അത് തിരിച്ചറിയുന്നു. മുഖ്യമന്ത്രിയോടുള്ള വിദ്വേഷം കൊണ്ട് പാര്‍ട്ടിയിലെ ഒരു വിഭാഗം പറയുന്നത്, പ്രത്യേകിച്ച് കോടിയേരി ബാലകൃഷ്ണന്റെ കാടുകയറി വര്‍ത്തമാനം, നാട്ടിനൊരു ഗുണവും ചെയ്യില്ല. കൂരിരുട്ടില്‍ കരിമ്പൂച്ചയെ തപ്പും പോലെയായി 700 കോടിയുടെ കാര്യമെന്നും ജന്മഭൂമി വിമര്‍ശിക്കുന്നു.
Discussion about this post