ഇടത് ഭരണത്തിന്റെ പോരായ്മകളെ എതിര്‍ക്കാന്‍ കെല്പില്ലാത്ത പ്രതിപക്ഷവും പ്രതിപക്ഷ നേതാവും പാര്‍ട്ടിയും എന്നായിരുന്നു കഴിഞ്ഞ കാലങ്ങളില്‍ കോണ്‍ഗ്രസ് നേരിട്ട പ്രധാന വിമര്‍ശനം. നിഷ്ക്രിയമായ പ്രതിപക്ഷമുള്ളപ്പോള്‍ എന്തു ചെയ്യാമെന്ന അവസ്ഥയില്‍ അഹങ്കരിക്കുകയായിരുന്നു സിപിഎം. രമേശ് ചെന്നിത്തലയുടെ നിലപാടുകള്‍ ഇടത് സര്‍ക്കാരിന് വളം വെച്ചു കൊടുക്കുന്നതാണെന്ന ആക്ഷേപം കോണ്‍ഗ്രസില്‍ നിന്ന് തന്നെ ഉയര്‍ന്നു.
പ്രളയം മനുഷ്യനിര്‍മ്മിതമാണെന്ന ശക്തമായ ആരോപണം ഉന്നയിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചെങ്കിലും ആവശ്യമായ അണക്കെട്ട് തുറക്കാനുള്ള മുന്നറിയിപ്പുകള്‍ സര്‍ക്കാര്‍ നല്‍കിയിരുന്നു തുടങ്ങിയ രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റുകളും പ്രതികരണങ്ങളും പ്രതിഷേധത്തിന്റെ നടുവൊടിച്ചു. ക്രിയാത്മകമായ സമരങ്ങളും പ്രതിഷേധങ്ങളും സംഘടിപ്പിക്കാന്‍ പ്രതിപക്ഷ നേതാവിനോ കെപിസിസി അധ്യക്ഷന്‍ എംഎം ഹസ്സനൊ കഴിഞ്ഞില്ല. ഇതോടെയാണ് ശക്തമായ പ്രതികരണ ശേഷിയുള്ള നേതൃത്വത്തെ കെപിസിസി തലപ്പെത്ത് എത്തിക്കണമെന്ന ആവശ്യം ശക്തമായത്. എന്നാല്‍ മുല്ലപ്പള്ളി രാമചന്ദ്രനെ അധ്യക്ഷനാക്കി ഹൈക്കമാന്‍ഡ് വീണ്ടും കഴിവുകേട് തെളിയിച്ചതോടെ കോണ്‍ഗ്രസ് അണികള്‍ നിരാശയിലാണ്.
കെ സുധാകരന്റെ പേരാണ് കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് വ്യാപകമായി പ്രവര്‍ത്തകര്‍ ഉയര്‍ത്തി കാട്ടിയത്. സിപിഎമ്മിനെ പ്രതിരോധിക്കാന്‍ ശക്തമായ ഒരു നേതാവ് വേണമെന്നായിരുന്നു ആവശ്യം. രാഹുല്‍ഗാന്ധിയുടെ ഫേസ്ബുക്ക് പേജിലും പ്രവര്‍ത്തകര്‍ സുധാകരന് വേണ്ടി രംഗത്തെത്തി. എന്നാല്‍ ഗ്രൂപ്പ് സമവാക്യങ്ങള്‍ വച്ച് സുധാകരനെ സംസ്ഥാന നേതാക്കള്‍ വെട്ടുകയായിരുന്നു. അണികളുടെ ആവശ്യം മനസിലാക്കുന്നതില്‍ രാഹുല്‍ഗാന്ധിയും പരാജയപ്പെട്ടു.
കെ സുധാകരന്, പി.ടി തോമസ്, വി.ഡി സതീശന്, കെ മുരളീധരന് എന്നി നാല് പേരുകളാണ് പ്രധാനമായും കോണ്‍ഗ്രസ് അണികള്‍ ഉയര്‍ത്തിയത്. രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവായിരിക്കെ ഇവരിലൊരാള്‍ കെപിസിസി അധ്യക്ഷനാകുന്നത് രാഷ്ട്രീയമായ് പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്ന വാദത്തിന് ഏറെ പ്രസക്തിയുണ്ടായിരുന്നു. എന്നാല്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ അണികള്‍ക്ക് വലിയ താല്പര്യമില്ലാത്ത മുല്ലപ്പള്ളി രാമചന്ദ്രനാണ് ഹൈക്കമാന്‍ഡ് അധികാരം കൈമാറിയത്. എ.കെ ആന്റണിയുടെ ഡല്‍ഹിയിലെ ചരടുവലികള്‍ ഫലം കണ്ടു. മുല്ലപ്പള്ളിയെ കൊണ്ട് വലിയതായൊന്നും ചെയ്യാനാവില്ല എന്ന് വിവിധ ഗ്രൂപ്പുകള്‍ക്കും നേതാക്കന്മാര്ക്കും അണികളിലേതെന്ന് പോലെ അഭിപ്രായമുണ്ട്. എന്നാല്‍ കരുത്തുള്ള നേതൃത്വം വരുന്നത് തങ്ങള്‍ക്ക് ഭാവിയില്‍ ദോഷം ചെയ്യുമെന്ന നിലപാട് കാരാണ് ഉമ്മന്‍ചാണ്ടിയെ പോലുള്ള മുതിര്‍ന്ന നേതാക്കളെന്നതിനാല് മുല്ലപ്പള്ളിയുടെ സ്ഥാനാരോഹണത്തില്‍ വലിയ എതിര്‍പ്പുണ്ടാവില്ല.
കെ സുധാകരനെയും മറ്റും വര്‍ക്കിംഗ് പ്രസിഡണ്ട് മാരാക്കിയത് കൊണ്ട് കോണ്‍ഗ്രസിന്റെ സ്വഭാവം അനുസരിച്ച് വലിയ ഗുണമൊന്നും ഉണ്ടാകില്ല. യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് തങ്കച്ചന് മാറുന്നു എന്നത് മാത്രമാണ് അല്പമെങ്കിലും പോസറ്റീവ് ആയ കാര്യം.
പിണറായി വിജയനെന്ന മുഖ്യമന്ത്രി ആഗ്രഹിച്ചത് രാഹുല്‍ഗാന്ധിയും, സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വവും ചെയ്തുവെന്നാണ് ഒരു വിലയിരുത്തല്‍. ഹസ്സനില്‍ നിന്ന് മുല്ലപ്പള്ളിയിലേക്ക് വലിയ ദൂരമില്ല എന്നതിനാല്‍ കോണ്‍ഗ്രസ് പഴയ അവസ്ഥയില്‍ തന്നെ തുടരും. ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ്-സിപിഎം സഖ്യത്തിന്റെ വക്താവും പ്രയോക്താവുമാണ് എ.കെ ആന്റണി. അദ്ദേഹത്തിന്റെ ഇഷ്ടക്കാരനായ മുല്ലപ്പള്ളി രാമചന്ദ്രനില്‍ നിന്നും ഇതേ നിലപാട് പ്രതീക്ഷിക്കുന്നതില്‍ തെറ്റില്ല. ഇതോടെ പ്രതിപക്ഷം എന്ന നിലയില്‍ നിന്ന് സിപിഎമ്മിന്റെ ബി ടിം എന്ന നിലയിലേക്ക് കോണ്‍ഗ്രസ് കൂടുതലായി മാറുമെന്ന് വിമര്‍ശകര്‍ പറയുന്നു.
രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷവും, മുല്ലപ്പള്ളി രാമചന്ദ്രന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസും കേരള രാഷ്ട്രീയത്തില്‍ സിപിഎമ്മിനോ ഇടത് പക്ഷത്തിനൊ വെല്ലുവിളി ഉയര്‍ത്താന്‍ പര്യാപ്തമാവില്ല. ഇതോടെ ഇടത് സര്‍ക്കാര്‍ ആഗ്രഹിക്കുന്ന പാകത്തിലുള്ള പുനസംഘടനയാണ് കേരളത്തില്‍ നടന്നതെന്നാണ് രാഷ്ട്രീയ വിലയിരുത്തല്‍. കോണ്‍ഗ്രസ് സിപിഎമ്മിന്റെ ബി ടീം എന്ന ബിജെപി ആരോപണം ശക്തമാക്കാനെ ഇപ്പോഴത്തെ പുന:സംഘടന ഉപകരിക്കു എന്ന വാദം കോണ്‍ഗ്രസിനകത്ത് നിന്ന് തന്നെ ഉയരുന്നുണ്ട്.രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രീയ പ്രായോഗികതയില്ലായ്മയുടെ തെളിവാണ് ഇപ്പോഴത്തെ പുന:സംഘടന എന്ന വാദം ഇനിയുള്ള ദിവസങ്ങളില്‍ ശക്തമായി ഉയരും.
Discussion about this post