കാളിയമ്പി
ഡോക്ടര്‍ വി ആര് ലളിതാംബിക. അധികമാരും കേട്ടിരിയ്ക്കാനിടയില്ലാത്ത പേരാണ്. കഴിഞ്ഞ മുപ്പതുവര്‍ഷമായി ഇസ്രോയുടെ നൂറൂകണക്കിനു ഉപഗ്രഹവിക്ഷേപണങ്ങളുടെ പിന്നില്‍ പല നിലയില്‍ പ്രവര്‍ത്തിച്ച ശാസ്ത്രജ്ഞയും സാങ്കേതികവിദഗ്ധയുമാണ്.
കഴിഞ്ഞവര്‍ഷം ലോകശൂന്യാകാശഗവേഷണത്തിന്റെ ചരിത്രത്തില്‍ ഇടം നേടിക്കൊണ്ട് നുറ്റിനാലു ഉപഗ്രഹങ്ങള്‍ ഒരുമിച്ച് വിക്ഷേപിച്ച് നമ്മുടെ ശാസ്ത്രജ്ഞര്‍ ലോകറെക്കോഡിട്ടപ്പോള് അതിന്റെ ഒരു പ്രധാന വിഭാഗത്തിന്റെ അമരക്കാരിയായിരുന്നത് ഈ തിരുവനന്തപുരത്തുകാരിയായ ശാസ്ത്രജ്ഞയാണ്.
ഇന്ത്യയിലെ പ്രതിരോധരംഗത്തും വിദേശകാര്യരംഗത്തും നെടുനായകത്വം വഹിയ്ക്കുന്നതു മുതല്‍ ശാസ്ത്ര സാങ്കേതികരംഗത്ത് വരെ ഇന്ന് ഭാരതത്തെ മുന്നോട്ട് നയിയ്ക്കുന്ന സ്ത്രീശക്തിയുടെ ഏറ്റവും വലിയ പ്രതിഫലനമാണ് ഡോക്ടര്‍ വി ആര് ലളിതാംബിക.
തിരുവനന്തപുരത്ത് തുമ്പയിലാണ് ഡോക്ടര്‍ വി ആര് ലളിതാംബിക ജനിച്ചതെന്നത് അത്ഭുതമല്ല. 1962 ല്‍ വിക്രം സാരാഭായി സ്പേസ് സെന്റര്‍ തുമ്പയില്‍ തുടങ്ങുമ്പോള്‍, സൈക്കിളിനു പിറകിലും കാളവണ്ടിയ്ക്ക് പിറകിലും കെട്ടിവച്ച് കൊണ്ടുപോകുന്ന റോക്കറ്റ് ഭാഗങ്ങള്‍ കൂട്ടിയോജിപ്പിച്ച് വിക്രം സാരാഭായിയുടെ കൂടെ ”ഭ്രാന്തന്” ആശയങ്ങളുമായി ചേര്‍ന്ന കുറച്ച് യുവ എഞ്ചിനീയര്‍മാരും ശാസ്ത്രജ്ഞരും 1963 നവംബര്‍ 21നു അമേരിയ്ക്കയില്‍ നിന്ന് കൊണ്ടുവന്ന ആദ്യത്തെ നൈക്കി അപ്പാചേ ടൂ സ്റ്റേജ് റൊക്കറ്റ് വിക്ഷേപിയ്ക്കുമ്പോള് തിരുവനന്തപുരത്ത് എല്ലാവരും അത്ഭുതത്തോടെ നോക്കിനിന്നതുപോലെ കൊച്ചു ലളിതാംബികയും നോക്കിനിന്നിരിയ്ക്കണം.
അമേരിക്കക്കാര്‍ സ്വിച്ചമര്‍ത്തി റോക്കറ്റ് വിടുമ്പോള്‍ നമ്മള് ചൂട്ടുകത്തിച്ചു റോക്കറ്റ് വിടുന്നു, നമ്മള് വിടുന്ന റോക്കറ്റ് അറബിക്കടലില്‍ നോക്കിയാല്‍ മതി, റോക്കറ്റില്‍ കണ്ണുവിടാതിരിക്കാന് കെട്ടിയിട്ട നാരങ്ങ തലയില്‍ വീണു എന്നൊക്കെ നിരന്തരം പുച്ഛിച്ച് കളിയാക്കുന്ന ശരാശരി മലയാളിയുടെ മനോഭാവമായിരുന്നില്ല ലളിതാംബികയുടെ കുടുംബത്തില്‍. തുമ്പ റോക്കറ്റ് കേന്ദ്രത്തോട് വളരെയടുത്തുള്ള ഒരു വീട്ടില്‍ ജനിച്ച ലളിതാംബികയുടെ മുത്തച്ഛന് ഒരു ഗണിതശാസ്ത്രജ്ഞനും വാനനിരീക്ഷകനുമായിരുന്നു. ലെന്‍സുകളും ടെലിസ്കോപ്പുകളും മൈക്രോസ്കോപ്പുകളും ഉണ്ടാക്കുമായിരുന്നു അദ്ദേഹം.
തുമ്പ ഇക്വറ്റോറിയല്‍ റോക്കറ്റ് ലോഞ്ചിങ്ങ് സ്റ്റേഷനില്‍ (ഇന്നത്തെ വിക്രം സാരാഭായി സ്പേയിസ് സെന്റര്‍) നിന്ന് വിക്ഷേപിയ്ക്കുന്ന എല്ലാ റോക്കറ്റുകളേയും പറ്റിയുള്ള വിവരങ്ങള്‍ മുത്തച്ഛന് ലളിതാംബികയെ പഠിപ്പിയ്ക്കുമായിരുന്നു. അങ്ങനെ ചെറുപ്പം മുതലേ ശൂന്യാകാശഗവേഷണത്തിന്റെയും സാങ്കേതികവിദ്യയുടെയും ഇടയ്ക്ക് തന്നെ ജീവിച്ച് വളര്‍ന്ന ഡോക്ടര്‍ വി ആര് ലളിതാംബികയ്ക്ക് മറ്റൊരു വഴി തിരയാന്‍ തന്നെ കഴിയില്ലല്ലോ.
തിരുവനന്തപുരം എഞ്ചിനീയറിങ്ങ് കോളേജില്‍ നിന്ന് എഞ്ചിനീയറിങ്ങ് പഠനം പൂര്‍ത്തിയാക്കിയപ്പോള്‍ത്തന്നെ വിവാഹം നടന്നു. വിവാഹത്തിനു ശേഷമാണ് അതേ കോളേജില്‍ നിന്ന് കണ്ട്രോള് എഞ്ചിനീയറിങ്ങില്‍ എം ടെക്കും എടുത്തത്. യാതൊരു സംശയവുമില്ലാതെ അതിനു ശേഷം ഇസ്രോയില്‍ ചേര്‍ന്നു.
രണ്ടു കുട്ടികളുമായതിനൊപ്പമാണ് ജോലിയും ഗവേഷണവും തുടര്‍ന്നത്. ഭര്‍ത്താവിന്റെയും കുടൂംബത്തിന്റേയും പൂര്‍ണ്ണമായ സഹകരണം എന്നുമുണ്ടായിരുന്നത് കൊണ്ടാണ് ജോലിയും ഗവേഷണവും കുടുംബവും എല്ലാം ഒരുമിച്ചുകൊണ്ടുപോകാന്‍ കഴിഞ്ഞതും പീഎഛ്ഡീ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതും എന്ന് ഡോക്ടര്‍ വി ആര് ലളിതാംബിക പറയുന്നു.
ഐ എസ് ആര് ഓയില്‍ നമ്മുടെ റോക്കറ്റുകള്‍, അഗുമെന്റഡ് സാറ്റലൈറ്റ് ലോഞ്ചിങ്ങ് വെഹിക്കിള്‍ (ASLV)യും പോളാര്‍ സാറ്റലൈറ്റ് ലോഞ്ചിങ്ങ് വെഹിക്കിള്‍ (PSLV) യും നിരന്തരം പരാജയപ്പെടുന്ന സമയത്തായിരുന്നു ലളിതാംബികയുടെ കരിയര്‍ ആരംഭിച്ചത്. ഇങ്ങനെ പണം ചിലവാക്കി എന്തിനു റോക്കറ്റുകള്‍ വിടുന്നു എന്നതുമുതല്‍ റോക്കറ്റ് വിക്ഷേപിച്ചാല്‍ പട്ടിണി മാറുമോ എന്നുവരെയുള്ള ചോദ്യങ്ങള്‍ രാഷ്ട്രീയ സാംസ്കാരിക നഭസ്സില്‍ ഉയര്‍ന്നു കേട്ടിരുന്ന കാലം. ഇന്ത്യന്‍ റോക്കറ്റ് സയന്സിനെപ്പറ്റിയും സാങ്കേതികവിദ്യകളെപ്പറ്റിയും പുച്ഛവും പരിഹാസവുമായി നാം പരിഹസിച്ചു നടന്നിരുന്ന കാലം.
ആദ്യ പിഎസ്എല്‍വി വിക്ഷേപണം പരാജയപ്പെട്ടത് ഐ എസ് ആര് ഓയില്‍ എല്ലാവര്ക്കും ഹൃദയഭേദകമായിരുന്നു. ഇതിനെന്താണൊരു പോംവഴി എന്ന് എല്ലാവരും ആലോചിച്ചു. സിമുലേഷന്‍ സാങ്കേതികവിദ്യയുപയോഗിച്ച് മാതൃകകള്‍ പരീക്ഷിച്ചാല്‍ എവിടെയാണ് നാം പരാജയപ്പെടുന്നതെന്ന് നേരത്തേ മനസ്സിലാക്കാനാകും എന്ന ചിന്തയില്‍ നിന്നാണ് സിമുലേഷന്‍ സാങ്കേതികവിദ്യയുപയോഗിച്ച് നാം കമ്പ്യൂട്ടര്‍ അധിഷ്ഠിതമായും ഹാര്ഡ്വെയര് അധിഷ്ഠിതമായും മാതൃകകള്‍ പരീക്ഷിയ്ക്കാന്‍ തുടങ്ങിയത്. ഒരു കണ്ട്രോള് എഞ്ചിനീയര്‍ എന്ന നിലയില്‍ ആദ്യ പീ എസ് എല്‍ വീയില്‍ തന്നെ സഹകരിച്ചു തുടങ്ങിയ ഡോ.ലളിതാംബിക തിരുവനന്തപുരം വിക്രം സാരാഭായി സ്പെയിസ് സെന്ററില്‍ കണ്ട്രോള് ഗൈഡന്‍സ് ആന്‍ഡ് സിമുലേഷന്‍ വകുപ്പില്‍ ഡെപ്യൂട്ടി ഡയറക്ടറായി. സിമുലേഷന്‍ സാങ്കേതികവിദ്യയില്‍ ശ്രദ്ധിച്ച് മാതൃകകള്‍ പരീക്ഷിയ്ക്കാന്‍ തുടങ്ങിയതോടെ നമ്മുടെ റോക്കറ്റുകളുടെ വിജയശതമാനം വളരെയേറെ വര്‍ദ്ധിച്ചു.
ഗൈഡന്‍സ് , ഓട്ടോ പൈലറ്റ് ഡിസൈന്‍, കണ്ട്രോള് സിമുലേഷന്‍, നാവിഗേഷണല്‍ ഗൈഡന്‍സ് എന്നിവയില്‍ ലളിതാംബികയുടെ നേതൃത്വത്തിലുള്ള ഈ സംഘം അന്നുമുതല്‍ വലിയ മുന്നേറ്റമുണ്ടാക്കി. പി എസ് എല്‍ വീ, ജീ എസ് എല്‍ വി മുതല്‍ തുടങ്ങി റീയൂസബിള്‍ ലോഞ്ച് വെഹിക്കിള്‍ വരെയുള്ള എല്ലാ പദ്ധതികളിലും ഐ എസ് ആര് ഓയില്‍ ഡോക്ടര്‍ ലളിതാംബികയുടെ സംഘം അതീവ നിര്‍ണ്ണായകമായ പങ്ക് വഹിച്ചു. ഇന്ന് ഐ എസ് ആര് ഓ ലോകത്തിലെ വന്‍ ശക്തികളോടൊപ്പം നില്ക്കുമ്പോള് ഇതുപോലെയുള്ള ആയിരക്കണക്കിനു ശാസ്ത്രജ്ഞരുടെയും സാങ്കേതികവിദഗ്ധരുടെയും അക്ഷീണയത്നത്തിന്റെ ഫലമാണ് ലോകത്തിന്റെ നെറുകയില്‍ അംഗീകാരവുമായി നില്‍ക്കുന്നത്.
ഒരിയ്ക്കലും സ്ത്രീയാണെന്ന പേരില്‍ പിന്നോട്ട് നില്ക്കേണ്ടിവന്നിട്ടില്ലയെന്ന് ഡോക്ടര്‍ വി ആര് ലളിതാംബിക പറയുന്നു. പൊതുസമൂഹത്തിലും താന്‍ ജോലിചെയ്യുന്ന ഐ എസ് ആര് ഓയിലും സ്ത്രീയെന്ന നിലയില്‍ ഒരു തരത്തിലുമുള്ള വിവേചനങ്ങളില്ലെന്ന് മാത്രമല്ല, സ്ത്രീയോ പുരുഷനോ എന്ന് നോക്കാതെ എന്നും ഒരുമിച്ച് പ്രവര്‍ത്തിയ്ക്കുന്ന ജോലിസ്ഥല സംസ്കാരമാണുള്ളതെന്ന് ഉറപ്പു തരുന്നു. കുടുംബത്തിലും ജോലിയിലും സമൂഹത്തിലും എല്ലാം സ്ത്രീയെന്ന നിലയില്‍ തനിയ്ക്ക് ലഭിച്ച പിന്തുണയാണ് ഈ സ്ഥാനത്തെത്താന്‍ സഹായകമായതെന്നാണ് ഡോക്ടര്‍ വി ആര് ലളിതാംബികയുടെ വാക്കുകളില്‍ നിന്ന് മനസ്സിലാകുന്നത്.
ഇന്ന് ഭാരതത്തിന്റെ സ്വപ്നപദ്ധതിയായ ഗഗനയാന്‍ പദ്ധതിയുടെ നായികയാണ് ഡോക്ടര്‍ വി ആര് ലളിതാംബിക. 2022ഓടെ ഭാരതത്തിന്റെ ഒരു പുത്രനോ പുത്രിയോ ശൂന്യാകാശസഞ്ചാരം നടത്തുമെന്ന് സ്വാതന്ത്ര്യദിനത്തില്‍ ചെങ്കോട്ടയില്‍ വച്ച് ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചപ്പോള്‍ ഗഗനചാരികളെ, ആ പുത്രനേയോ പുത്രിയേയോ കണ്ടെത്താന്‍ നാം ശ്രമം തുടങ്ങിയതേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ ആ പദ്ധതിയ്ക്ക് നേതൃത്വം നല്കാന് ആരു വേണമെന്ന് നമുക്ക് ഒരു സംശയവുമുണ്ടായിരുന്നില്ല.
ഇന്ന് ഡയറക്ട്രേറ്റ് ഓഫ് ഹൂമന്‍ സ്പേസ് പ്രോഗ്രാമിന്റെ ഡയറക്ടറായി ശൂന്യാകാശത്തേക്ക് മനുഷ്യരെ അയയ്ക്കുന്ന ഗഗനയാന്‍ പദ്ധതിയുടെ തലപ്പത്തിരിയ്ക്കുമ്പോള് ഡോക്ടര്‍ വി ആര് ലളിതാംബിക നന്ദിപറയുന്നത് തന്നില്‍ ശാസ്ത്രബോധം പകര്‍ന്നുതരികയും, അയല്‍വക്കത്തുള്ള തുമ്പ റോക്കറ്റ് ലോഞ്ചിങ്ങ് സ്റ്റേഷനില്‍ റൊക്കറ്റ് വിക്ഷേപണം നടക്കുമ്പോള്‍ കാത്തിരുന്ന് അതൊക്കെ ചെറുമകള്‍ക്ക് കാട്ടിക്കൊടുത്ത് ശൂന്യാകാശപദ്ധതികളെപ്പറ്റി ആദ്യപാഠങ്ങള്‍ പകര്ന്നുനല്കുകയും ചെയ്ത സ്വന്തം മുത്തച്ഛനോടാകും.
ഒപ്പം സൈക്കിളിലും കാളവണ്ടിയിലും റോക്കറ്റിന്റെ ഭാഗങ്ങള്‍ ചുമന്ന് തുമ്പയിലെത്തിച്ച് അത് ഘടിപ്പിച്ച് സ്വപ്നാകാശത്തേക്ക് പറത്തിവിട്ട മഹര്‍ഷിതുല്യരായ മഹാമനീഷികളോടും.
ഇന്ത്യയ്ക്ക് അഗ്നിച്ചിറകുകള്‍ നല്കി കാലയവനികയ്ക്കുള്ളില്‍ മറഞ്ഞ ആയിരക്കണക്കിനു ശാസ്ത്രജ്ഞരും സാങ്കേതികവിദഗ്ധരും മുതല്‍ ശിപായിമാര്‍ വരെയുള്ള ഇന്ത്യന്‍ ശൂന്യാകാശപദ്ധതി ഇന്നാട്ടിലെ നാരീശക്തിയുടെ കൂടി സ്വന്തമാണെന്ന് ആത്മാഭിമാനത്തോടെ നാം വിളിച്ചുപറയുമ്പോള്‍ ഡോക്ടര്‍ വി ആര് ലളിതാംബികയെപ്പോലെയുള്ള അനേകം സ്ത്രീരത്നങ്ങള്‍ ഇന്ത്യന്‍ ശൂന്യാകാശഗവേഷണത്തിന്റെ ആകാശത്ത് തെളിഞ്ഞ താരകങ്ങളായി നമുക്ക് വഴികാട്ടുന്നു.
Discussion about this post