വനിതാ മതിലിനായി സ്ത്രീ സുരക്ഷയ്ക്ക് ബജറ്റില്‍ നീക്കിവച്ച 50 കോടി രൂപ വിനിയോഗിക്കുന്നതിനെതിരെ നടനും സംവിധായകനുമായ ജോയ് മാത്യു. സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വാദിച്ചത് കേട്ടാല്‍ തോന്നും ബജറ്റ് തുക ചിലവഴിക്കാന്‍ ഇനി സമയമില്ലെന്ന്. മാര്‍ച്ച് മാസത്തിലാണ് സാമ്പത്തിക വര്‍ഷം അവസാനിക്കുന്നത് എന്നും അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു. വാസയോഗ്യമായ ഇടത്തരമൊരു വീട് നിര്‍മിക്കാന്‍ അഞ്ചുലക്ഷം രൂപ മതിയാകുമെന്നു കണക്കാക്കിയാല്‍ത്തന്നെ, 50 കോടി രൂപയ്ക്ക് ആയിരം വീടുകള്‍ നിര്‍മിച്ചു നല്‍കാനാകും. പ്രളയകാലത്തു കിടപ്പാടം നഷ്ടപ്പെട്ട സ്ത്രീകളുടെ പേരിലാണു വീടു നിര്‍മിച്ചുനല്‍കുന്നതെങ്കില്‍ സ്ത്രീകള്‍ക്ക് അതില്പരം സുരക്ഷിതത്വം എന്താണുള്ളതെന്നും അദ്ദേഹം ചോദിക്കുന്നു. മനോരമയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ജോയ് മാത്യുവിന്റെ വിമര്‍ശനങ്ങള്‍.
ചുരുങ്ങിയത് 16 ലക്ഷം വനിതകള്‍ വേണമത്രേ മതിലുയര്‍ത്താന്‍. അതിനായി നിയോഗിക്കപ്പെടുന്ന, ജോലിക്കു പോകുന്ന സ്ത്രീകള്‍ അവധിയെടുത്താല്‍, ഒരാള്‍ക്കു ശരാശരി 300 രൂപ കൂലിയായി കൂട്ടിയാല്‍ത്തന്നെ 48 കോടി രൂപ സംസ്ഥാനത്തിനു നഷ്ടം. ഇതും പോരാഞ്ഞ് ഒരു മന്ത്രി പറഞ്ഞത് 50 ലക്ഷം വനിതകളെ മതിലിനുവേണ്ടി അണിനിരത്തുമെന്നാണ്. അപ്പോള്‍ എത്ര കോടി രൂപ സംസ്ഥാനത്തിനു നഷ്ടം വരുമെന്നു കണക്കു കൂട്ടുമ്പോള്‍ത്തന്നെ നമുക്കു തലകറങ്ങും. ഇതിനൊക്കപ്പുറമേ ഇത്രയും പേര്‍ക്കു യാത്രാച്ചെലവിനായി എത്ര രൂപ വേണ്ടിവരും? സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കു വേണ്ടിവരുന്ന ചെലവുകള്‍ വേറെയും. അതിന്റെ ഏകദേശരൂപം അറിയണമെങ്കില്‍ പൊലീസ് വാഹനങ്ങള്‍ക്ക് ആ ദിവസം എത്ര രൂപയുടെ ഇന്ധനം ചെലവാകും എന്നു മാത്രം ആലോചിച്ചാല്‍ മതി. സാമ്പത്തികവര്‍ഷം അവസാനിക്കുക മാര്‍ച്ചിലാണ്. അല്ലാതെ, ഡിസംബറിലല്ല. തുക നേരാംവണ്ണം ചെലവഴിക്കാന്‍ ഇനിയും മൂന്നു മാസം കിടക്കുന്നു.
മതില് കെട്ടുന്നത് മലയാളിയുടെ ഒരു മനോരോഗമാണെന്നതും അതു പ്രളയകാലത്ത് എത്രമാത്രം ബുദ്ധിമുട്ടു സൃഷ്ടിച്ചു എന്നതും നമ്മള് കണ്ടതാണ്. മറ്റുള്ളവരില്‍നിന്ന് എന്തോ ഭദ്രമായും ഒളിച്ചും സൂക്ഷിക്കാനാണല്ലോ മതില്‍കെട്ടുന്നത്. അപ്പോള്‍, ഈ മതില്‍പണിക്കാര്‍ക്കു ജനങ്ങളില്‍നിന്ന് എന്തോ ഭദ്രമായി ഒളിച്ചുവയ്ക്കാനുണ്ടെന്നതു സ്പഷ്ടമാണ്. ഇനി മതിലുകെട്ടിയാല്‍ത്തന്നെ അതെങ്ങനെയാണ് നവോത്ഥാനമെന്നും അദ്ദേഹം ചോദിക്കുന്നു.
കേരളം ജാതീയമായി പല തട്ടുകളില്‍ ആണെന്നു പറയുന്നവര്‍തന്നെ, ചില ജാതികളെ തഴഞ്ഞും ചിലജാതികളെ ചേര്‍ത്തുനിര്‍ത്തിയും പണിയുന്നത് ഒരു ‘വല്ലാത്ത ജാതി’മതില് ആയിരിക്കും. മുന്‍പ് എവിടെയോ വായിച്ചതാണ്. ഒരു രാജ്യത്ത് കാലാവധി കഴിഞ്ഞ സാധനങ്ങള്‍ വീടുകളില്‍ ബാക്കിവന്നാല്‍ അതു മുതലാക്കാനായി അവിടത്തുകാര്‍ എന്തു കോപ്രായവും കാട്ടിക്കൂട്ടും. ഉദാഹരണത്തിന് മുറിവുകളില്‍ പുരട്ടാനുപയോഗിക്കുന്ന അയഡിന്‍. കാലാവധി കഴിയാറായ അയഡിന്‍ എന്തുചെയ്യും? അതിനവര്‍ ആദ്യം ചെയ്യുന്നത് കുടുംബത്തിലുള്ളവരെ കുത്തിമുറിവേല്‍പിക്കും. എന്നിട്ട് മുറിവുകളില്‍ മുഴുവന്‍ അയഡിന്‍ പുരട്ടും. ഇതിന് സമാനമാണ് സര്‍ക്കാര്‍ തീരുമാനമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
Discussion about this post