രവിശങ്കര്‍ നായര്‍-In Facebook
ദീപാനിശാന്തിന്റെ വൈകാരിക പരിസരവും ഇളയിടത്തിന്റെ വൈജ്ഞാനിക പരിസരവും
പ്രശസ്ത അമേരിക്കന്‍ സിനിമാ ഡയയറക്ടറും നടനുമായ വുഡി അലനെക്കുറിച്ച് പണ്ടെങ്ങോ വായിച്ച ഒരു സംഭവം . സര്‍വകലാശാലാ വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ ഫിലോസഫി പരീക്ഷയ്ക്ക് അടുത്തിരിക്കുന്ന വിദ്യാര്‍ഥിയുടെ ഉത്തരക്കടലാസില്‍ നിന്ന് പകര്‍ത്തിയെഴുതിക്കൊണ്ടിരുന്ന വുഡി അലനെ അധ്യാപകന് കൈയോടെ പിടിച്ച് പുറത്താക്കി. ഇതിനെ കുറിച്ച് വുഡി അലന് പറഞ്ഞ തമാശ ഇങ്ങനെയായിരുന്നു ..’ I didn’t cheat; as a student of philosophy I just peeped into the soul of a student sitting next to me ‘ സംഭവം യഥാര്‍ഥമാണോ തമാശയ്ക്കായി അദ്ദേഹം ഉണ്ടാക്കിയെടുത്തതാണോ എന്നെനിക്കറിയില്ല. വിഷയം അതല്ല. ഇത് ഒരു ഗൗരവതരമായ ന്യായീകരണമായി അദ്ദേഹം മുന്നോട്ടുവയ്ക്കുന്ന അവസ്ഥ ആലോചിച്ചു നോക്കൂ.. ഇതിലും പരിഹാസ്യമാണ് പകര്‍പ്പു രചനാ ആരോപണം നേരിടുന്ന ഇളയിടത്തിനു വേണ്ടി മറുഭാഷ പറയാനിറങ്ങിയിരിക്കുന്നവരുടെ വിശദീകരണങ്ങള്‍. ദീപാ നിശാന്തിന്റെ ‘വൈകാരിക പരിസരങ്ങളെ ‘ ക്കാള്‍ നാണം കെട്ട വിശദീകരണമാണ് ഇളയിടത്തിനു വേണ്ടി ഉന്നയിക്കപ്പെടുന്ന ‘വൈജ്ഞാനിക പരിസര’ ന്യായീകരണം. പതിനാറ് അക്കാദമി കര് പറയുന്നത് ഇങ്ങനെയൊക്കെയാണ്.
1. മലയാളത്തില്‍ നിലനിന്നുപോരുന്ന വൈജ്ഞാനിക പരിസരത്തിന്റെ പശ്ചാത്തലത്തില്‍ ഇളയിടം നടത്തിയത് മോഷണമല്ല: മലയാളത്തില്‍ വൈജ്ഞാനിക സാഹിത്യം എഴുതിയവരൊക്കെ ഇതു തന്നെയാണ് ചെയ്തിരുന്നത്.
പാശ്ചാത്യവിജ്ഞാനം മലയാളത്തില്‍ ആവിഷ്കരിക്കാന്‍ ശ്രമിച്ച നിരവധി പണ്ഡിതരുണ്ട്. അവരാരും തന്നെ ഇംഗ്ലീഷില്‍ നിന്ന് വിവര്‍ത്തനം ചെയ്ത് സ്വന്തം പേരു വെച്ചവരല്ല. വായിച്ചു മനസ്സിലാക്കിയ ആശയങ്ങള്‍ സ്വന്തം ഭാഷയില്‍ അവതരിപ്പിച്ചവരാണ്. അവതരണത്തിലെങ്കിലും മൗലികതയുണ്ടായിരുന്നു. ആശയങ്ങളും സിദ്ധാന്തങ്ങളും പ്രവണതകളുമൊക്കെ പഠിച്ച് സംഗ്രഹിച്ച് മലയാളത്തില്‍ പുനഃസൃഷ്ടിക്കുകയും വിശദീകരിക്കുകയും മലയാളത്തിലെ സാഹിത്യസാംസ്കാരിക ആവിഷ്കാരങ്ങളുടെ പഠനത്തില്‍ പ്രയോഗിക്കുകയും ചെയ്യുക എന്ന ശ്രമകരമായ ദൗത്യം നിര്‍വഹിച്ചവരെ, അവിടുന്നു മിവിടുന്നും കോപ്പിയടിച്ച് സ്വന്തം പേരില്‍ ലേഖനം പ്രസിദ്ധീകരിച്ച ഒരു പകര്‍പ്പു രചയിതാവിന്റെ തലത്തിലേക്ക് വലിച്ചിടാന്‍ ഈ അക്കാദമികര്‍ക്ക് ഒരു മടിയും തോന്നുന്നില്ല എന്നത് ലജ്ജാകരമാണ്.
2. സൈദ്ധാന്തിക വിജ്ഞാനത്തിന്റെയും വിമര്‍ശനാന്മക വിജ്ഞാനത്തിന്റെയും കാര്യത്തില്‍ വിവര്‍ത്തനം പര്യാപ്തമല്ല: നിലവിലുള്ള വിജ്ഞാനത്തെ കേന്ദ്രമാക്കിക്കൊണ്ടുള്ള ഒരു മാധ്യസ്ഥം (mediation) ആണ് അവിടെ ആവശ്യം:
മടിയില്‍ കനമുള്ള ഒരു വ്യക്തിയാണ് ഈ പ്രസ്താവന തട്ടിക്കൂട്ടിയത് എന്നുള്ളതിന്റെ തെളിവാണ് ഇത്. മലയാളത്തിന്റെ വൈജ്ഞാനിക ശേഷി വികസിപ്പിക്കുകയായിരുന്നു അവതാര പുരുഷ ലക്ഷ്യമെങ്കില്‍, ലേഖനങ്ങള്‍ വിവര്‍ത്തനം ചെയ്താല്‍ പോരായിരുന്നോ എന്ന ചോദ്യം വിജ്ഞാന ശേഷി വികസിക്കാത്ത മലയാളികള്‍ ചോദിച്ചാലോ എന്നു ശങ്കിച്ച് നല്‍കിയിരിക്കുന്ന മുന്‍കൂര്‍ ന്യായീകരണമാണിത്. എന്തായാലും ഇവിടെ മാധ്യസ്ഥവും മാങ്ങാത്തൊലിയും ഒന്നുമില്ല. പലയിടത്തു നിന്നും വിവര്‍ത്തനം ചെയ്തു വെച്ചിരിക്കുന്നതു മാത്രമേയുള്ളൂ. അത് അക്കാദമികര്‍ക്ക് മനസ്സിലാകില്ല. കാരണം എന്റെ ലേഖനമോ ഇളയിടത്തിന്റെ പുസ്തകമോ ഇവര്‍ വായിച്ച ലക്ഷണമൊന്നുമില്ല. ചില വ്യക്തിതാല്പര്യങ്ങള് മാത്രം മുന്‍നിര്‍ത്തി, ആരോ എഴുതിയ പ്രസ്താവനയില്‍ സ്വന്തം പേരു ചേര്‍ക്കാന്‍ അനുവാദം നല്കുന്നവര് വായനയ്ക്കായി സമയം കളയേണ്ടതില്ലല്ലോ. ഇംഗ്ലിഷില്‍ നിന്നു കടം കൊണ്ട ആശയങ്ങളെ ഇളയിടം വിപുലീകരിക്കുകയും ചില സവിശേഷ പ്രമേയങ്ങളുമായി കൂട്ടിയിണക്കുകയും ചെയ്യുന്നുണ്ട് എന്ന പ്രസ്താവം 16 അക്കാദമികര്‍ക്ക് വെള്ളം തൊടാതെ വിഴുങ്ങാന്‍ കഴിഞ്ഞത് പുസ്തകം വായിക്കാത്ത കൊണ്ടാണ്. വിപുലീകരണമോ വിശദീകരണമോ പ്രമേയങ്ങളുമായുള്ള കൂട്ടിയിണക്കലുകളോ ഒന്നുമില്ല അവിടെ ‘. വിവര്‍ത്തനം, കട്ട് ആന്റ് പേസ്റ്റ് എന്നിവ വഴി സൃഷ്ടി ച്ച ലേഖേനത്തില് അവിടെയുമിവിടെയും കാല്പനിക ഭാഷയില്‍ ചില വാക്യങ്ങള്‍ എഴുതിച്ചേര്‍ക്കൂ ക എന്നതു മാത്രമാണ് ഇളയിടം ചെയ്തിരിക്കുന്നത്.
3. ഇത്തരം പഠനങ്ങളെ ഗവേഷണ പ്രബന്ധങ്ങളുടെ മാനദണ്ഡങ്ങള്‍ ഉപയോഗിച്ച് വിലയിരുത്തുന്നതില്‍ യാതൊരു നീതീകരണവുമില്ല. സുനിലിന്റെ പഠനം അങ്ങേയറ്റം ഉത്തരവാദിത്തമുള്ള ദ്വിതീയ/പരിചായക (secondary/itnroductory) രചനയാണ്.
ഇളയിടത്തിന്റെ രചന കൃത്യമായ റെഫറന്‍സ് ശൈലി പിന്തുടരുന്നില്ല എന്നോ കുറേയിടത്ത് റെഫറന്‍സ് വിട്ടു പോയി എന്നോ ഉള്ള ആരോപണമല്ല ഞാന്‍ ഉന്നയിച്ചത്. ഇളയിടത്തിന്റെ രചനയുടെ 80 ശതമാനത്തോളം പദാനുപദ വിവര്‍ത്തനവും, പ്രഭവം സൂചിപ്പിക്കാതെയും വിവര്‍ത്തനമാണെന്നു സൂചിപ്പിക്കാതെയും പല ലേഖനങ്ങളില്‍ നിന്നുള്ള കട്ട് ആന്റ് പേസ്റ്റ് കോപ്പിയുമാണെന്നായിരുന്നു ഞാന്‍ ആരോപിച്ചത്. അതായത് പകര്‍പ്പ് രചന പച്ചമലയാളത്തില്‍ മോഷണം. ഗവേഷണ പ്രബന്ധത്തിന്റെ സാങ്കേതിക സ്വഭാവമില്ലെങ്കില്‍ മോഷണം ആകാം എന്നാണ് 16 അക്കാദമി കര് വളച്ചുകെട്ടി പറയുന്നത്. ദ്വിതീയ / പരിചായക രചന എന്നാല്‍ കണ്ടടത്തു നിന്നു കട്ടത് എന്നാണ് ഇവരുടെ വ്യാഖ്യാനം.
മലയാളത്തില്‍ ഇന്നോളമുണ്ടായിട്ടുള്ള ഏറ്റവും ഹീനമായ കോപ്പിയടിയെ വൈജ്ഞാനിക പരിസരം, പരിചായക
രചന ., മാധ്യസ്ഥം എന്നിങ്ങനെ കുറേ
വാക്കുകളില്‍ പൊതിഞ്ഞ് ഇളയിടത്തെ രക്ഷിക്കാന്‍ ഇവര്‍ കാണിക്കുന്ന അശ്ലീല കരമായ വ്യഗ്രത കാണുമ്പോള്‍ ഓര്മ വരുന്നത് ചില സിനിമകളില്‍ ധനാഢ്യന്മാരുടെ കളളവാറ്റു ലോറി ചെക് പോസ്റ്റ് കടത്തിവിടാന്‍ കുതിച്ചുപാഞ്ഞു വരുന്ന ഉന്നത പോലീസുദ്യോഗസ്ഥരെയാണ്. ആരോപണം ഉന്നയിച്ചയാള്‍ ചൂണ്ടിക്കാട്ടിയ തെളിവുകള്‍ക്കെതിരെ അവര്‍ നിരത്തുന്നത് അവരില്‍ ചിലരുടെ പ്രശസ്തിയും സല്‍പേരുമാണ്. വസ്തുനിഷ്ഠമായ ഒന്നും തന്നെ അവര്‍ക്കു പറയാനില്ല. ഇവരുടെ പ്രതികരണം നോക്കിയാല്‍ ഇത്ര ധൈര്യമായി മോഷ്ടിക്കാന്‍ ഇളയിടത്തിനു ധൈര്യം കിട്ടിയാതെങ്ങനെ എന്നു നമുക്ക് മനസ്സിലാകം.
പുസ്തകം ഇരിക്കുന്ന അലമാര പോലെയാണ് പുന്നശ്ശേരി എന്ന് നാരായണ ഗുരു പറഞ്ഞതായി ഇളയിടം പ്രസ്താവിച്ചതു വായിച്ചു. ഗുരു അങ്ങനെ പറഞ്ഞിട്ടില്ല എന്ന് പലരും ചൂണ്ടിക്കാട്ടുകയും ചെയ്തു. അതെന്തായാലും എനിക്ക് ആ തമാശ ഇഷ്ടപ്പെട്ടു. കാരണം, പുസ്തകം നിറച്ച അലമാരയുടെ ഉടമസ്ഥനാണ് ഇളയിടം. പുസ്തകത്തിലെ വിജ്ഞാനമൊന്നും അലമാരയ്ക്ക് കിട്ടിയില്ലെങ്കിലും കുഴപ്പമില്ല. അലമാരയുടെ ധര്‍മം ജ്ഞാനസമ്പാദനമല്ല. പുസ്തകം വാങ്ങിച്ച മനുഷ്യന് ആ പുസ്തകങ്ങള്‍ അലമാര നിറയ്ക്കാനുള്ള വസ്തുക്കള്‍ മാത്രമായിത്തീരുമ്പോഴാണ് പുന്നശ്ശേരിയും കുട്ടികൃഷ്ണ മാരാരും ഒക്കെ തൃണമാണെന്നു തോന്നിപ്പോകുന്നത്. പക്ഷേ ഒരു കാര്യം എടുത്തു പറയേണ്ടിയിരിക്കുന്നു. അവരുടെയൊക്കെ വിജ്ഞാനം അവരുടെതു തന്നെയായിരുന്നു. ദവേഷ് സോനേജിയുടെയോ അവന്തി മേ ദുരിയുടെ യോ അമാന്‍ഡാ വൈഡ്മാന്റെയോ ഡാനിയല്‍ ബെല്ലിന്റെയോ ഒന്നുമായിരുന്നില്ല ..
https://www.facebook.com/ravisankar.nair.94/posts/1175079049311452
Discussion about this post