2003ല്‍ മുംബൈയില്‍ നടന്ന ഇരട്ട സ്ഫോടനക്കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതി ഹനീഫ് സയീദ് മരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. നാഗ്പുര്‍ സെന്‍ട്രല്‍ ജയിലിലായിരുന്നു ഹനീഫ് സയീദിന് ശാരീരികാസ്വാസ്ഥ്യം ഉണ്ടായതിനെത്തുടര്‍ന്ന് നാഗ്പൂരിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. ആശുപത്രിയില്‍ പ്രവേശിപ്പിച്ച് അര മണിക്കൂറിനുള്ളില്‍ മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം ബന്ധുക്കളുടെ സാന്നിദ്ധ്യത്തില്‍ പോസ്റ്റ്മോര്‍ട്ടം ചെയ്യുന്നതായിരിക്കും.
ഇരട്ട സ്ഫോടനക്കേസുകളില്‍ മുഖ്യപ്രതിയായ ഹനീഫ് സയീദിന്റെ വധശിക്ഷ 2012 ലാണ് ബോംബെ ഹൈക്കോടതി ശരിവെച്ചത്. തുടര്‍ന്ന് ഇയാളെ യേര്‍വാഡ ജയിലില്‍ നിന്നും നാഗ് പുര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റുകയായിരുന്നു.
ഗേറ്റ്വേ ഓഫ് ഇന്ത്യയിലും സവേരി ബസാറിലുമായിരുന്നു ഇരട്ടസ്ഫോടനമുണ്ടായത്. ഇതില്‍ 54 പേര് മരിക്കുകയും 244 പേര്‍ക്ക് പരിക്ക് പറ്റുകയുമുണ്ടായി. ഹനീഫ് സയീദ്, ഭാര്യ ഫെഹ്മിദ സയീദ്, അനീസ് അഷ്റത് അന്‍സാരി എന്നിവരാണ് സ്ഫോടനത്തില്‍ പ്രവര്‍ത്തിച്ചവര്‍. 2002 ഡിസംബറില്‍ അന്ധേരിയില്‍ സീപ്സീല്‍ ബസില്‍ ബോംബ് വെച്ച കേസിലും 2003 ജൂലൈ 8ന് ഘാട്ട്കോപ്പറില്‍ ബസില്‍ ബോംബ് വെച്ച കേസിലും ഇവര്‍ പങ്കാളികളാണെന്ന് പോട്ട കോടതി കണ്ടെത്തിയിരുന്നു.
Discussion about this post