അതിർത്തിയിൽ ജമ്മു കാശ്മീരിനും പഞ്ചാബിനും മുകളിലൂടെ വൻ വ്യോമാഭ്യാസം നടത്തി ഇന്ത്യൻ വ്യോമസേന. ജമ്മു കാശ്മീർ, പഞ്ചാബിലെ അമൃത്സർ ഉൾപ്പെടെയുള്ള ജില്ലകളിലൂടെ ശബ്ദാതിവേഗതയിൽ സൂപ്പർസോണിക് ജറ്റ് വിമാനങ്ങൾ പറത്തിക്കൊണ്ടാണ് വ്യോമസേന അഭ്യാസം നടത്തിയത്. വിവിധ ഫോർമേഷനുകളിൽ പറന്നുകൊണ്ട് ഇന്ത്യയുടെ വിവിധ യുദ്ധവിമാനങ്ങൾ ഈ അഭ്യാസത്തിൽ പങ്കെടുത്തു.
ഏത് നിമിഷവും അതിർത്തികടന്ന് ഇനിയും സർജിക്കൽ സ്ട്രൈക്കുകളും ഓപ്പറേഷനുകളും നടത്താൻ എപ്പോഴും തയ്യാറാണ് ഭാരതീയ വ്യോമസേന എന്നും ഏത് ചെറിയ കടന്നുകയറ്റമായാലും അതിശക്തമായ മറുപടി നൽകാൻ സദാ സുസജ്ജമായ പുതിയൊരിന്ത്യയാണ് ഇതെന്നുമുള്ള സന്ദേശം പാകിസ്ഥാനു നൽകാനായാണ് ഈ വ്യോമാഭ്യാസം നടത്തിയത്. രണ്ട് ദിവസം മുൻപ് ചില പാകിസ്ഥാൻ വിമാനങ്ങൾ ജമ്മുകാശ്മീരിന്റെ പാകിസ്ഥാൻ കൈയ്യടക്കിവച്ചിരിയ്ക്കുന്ന പ്രദേശത്തുകൂടെ പറന്നിരുന്നു. ഇന്ത്യൻ വ്യോമാതിർത്തി ലംഘിയ്ക്കാൻ പാകിസ്ഥാനു വല്ല ആഗ്രഹവുമുണ്ടെങ്കിൽ അത് ആഗ്രഹമായിത്തന്നെ കൈയ്യിൽ വച്ചിരുന്നാൽ മതി എന്ന ശക്തമായ മുന്നറിയിപ്പാണ് ഇതോടെ ഭാരതീയ വ്യോമസേന പാകിസ്ഥാനു നൽകിയത് എന്ന് വിലയിരുത്തപ്പെടുന്നു.
അതിനൊപ്പം എന്ത് സുരക്ഷാ കടന്നുകയറ്റമുണ്ടായാലും ശബ്ദത്തേക്കാൾ വേഗതയിൽ ഇന്ത്യൻ യുദ്ധവിമാനങ്ങൾ പറന്നെത്തുമെന്നും അതിർത്തിയിൽ വച്ച് തന്നെ ഏത് കടന്നുകയറ്റവും ശക്തമായി നിയന്ത്രിയ്ക്കപ്പെടുമെന്നും ഈ വ്യോമാഭ്യാസത്തിലൂടെ ശത്രുക്കൾക്ക് സന്ദേശം നൽകിയതായി പ്രതിരോധവിദഗ്ധർ അഭിപ്രായപ്പെടുന്നു.
Discussion about this post