വാഷിങ്ടന്‍ ; ജെയ്ഷെ മുഹമ്മദിന്റെ തലവന്‍ മസൂദ് അസ്ഹറിനെ ആഗോള ഭീകരരുടെ പട്ടികയില്‍ പെടുത്തുന്നതിന് ചൈനയുടെ മേല്‍ വീണ്ടും ലോകരാജ്യങ്ങളുടെ സമ്മര്‍ദ്ദം. യുഎസ്, യുകെ, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ ആണ് സമ്മര്‍ദ്ദം കടുപ്പിച്ച് വീണ്ടും രംഗത്തെത്തിയിരിക്കുന്നത്. യുഎന്‍ രക്ഷാസമിതിയുടെ ഉപസമിതിയില്‍ ഫ്രാന്‍സ്, യുഎസ്, യുകെ എന്നീ രാജ്യങ്ങള്‍ കൊണ്ടുവന്ന പ്രമേയത്തെ ചൈന വീറ്റോ അധികാരം ഉപയോഗിച്ച് തടഞ്ഞിരുന്നു. ഈ സാഹചര്യത്തില്‍ സമ്മര്‍ദ്ദം കടുപ്പിച്ച് വീണ്ടും ഫ്രാന്‍സ് ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ രംഗത്തെത്തിയിരിക്കുന്നത്.
ഇപ്പോഴത്തെ സമ്മര്‍ദ്ദത്തിനും ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ക്കും ചൈന വഴങ്ങിയില്ലെങ്കില്‍ അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കുന്നതിനുള്ള പ്രമേയം രക്ഷാസമിതിയുടെ പ്രത്യേക യോഗത്തില്‍ ചര്‍ച്ചചെയ്യണമെന്ന് ഈ 3 സ്ഥിരാംഗങ്ങള്‍ ആവശ്യപ്പെട്ടേക്കും.
‘ഭീകരന്’ എന്നതിന്റെ നിര്‍വചനത്തില്‍ ചൈനയ്ക്കു താല്പര്യമുള്ള ചില ഭേദഗതികള്‍ വരുത്താനുള്ള നിര്‍ദേശങ്ങള്‍ പരിഗണിക്കാനും ധാരണയായിട്ടുണ്ട്. ഈ ഉപാധികളിലും ചൈന വഴങ്ങുന്നില്ലെങ്കില്‍ സ്വന്തം നിലയ്ക്ക് അസ്ഹറിനെതിരെ കടുത്ത നടപടികളുമായി മുന്നോട്ടുപോകാനാണ് സ്ഥിരാംഗത്വമുള്ള രാജ്യങ്ങളുടെ തീരുമാനം.
പുല്‍വാമ ഭീകരാക്രമണത്തിനു ശേഷം ആക്രമണത്തിന്റെ ഉത്തരവാദിത്വം ജെയ്ഷെ മുഹമ്മദ് ഏറ്റെടുത്തിരുന്നു . ഇതിനു തൊട്ടുപിന്നാലെ പുല്‍വാമ ആക്രമണത്തെ അപലപിച്ച് ലോകരാജ്യങ്ങള്‍ എല്ലാം ഇന്ത്യയ്ക്കൊപ്പം നിന്നിരുന്നു . ഈ സാഹചര്യത്തിലാണ മസൂദ് അസഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന് പ്രമേയം ഫ്രാന്‍സ് അവതരിപ്പിച്ചത്.
എന്നാല്‍ ചൈനയുടെ വിയോജിപ്പാണ് തീരുമാനം എടുക്കാനാവാതെ കാര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നത്. എന്നാല്‍ ഫ്രാന്‍സ് ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ പ്രത്യക്ഷമായി തന്നെ മസൂദിനെതിരെ കടുത്ത നടപടികള്‍ കൈക്കൊണ്ടു തുടങ്ങി. മസൂദ് അസ്ഹറിന്റെ ആസ്തികളും മരവിപ്പിക്കാന്‍ ഫ്രാന്‍സ് കഴിഞ്ഞദിവസം തീരുമാനമെടുത്തിരുന്നു .
Discussion about this post