വനിതാ മതിലിന്റെ പ്രചാരണ ചിലവുകളെ സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ക്ക് വ്യക്തതയുള്ള മറുപടി നല്‍കാതെ സര്‍ക്കാര്‍. പണം ചിലവഴിച്ചിട്ടില്ല എന്ന ഒഴുക്കന്‍ മറുപടി നല്കി വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞു മാറുകയാണ് വിവിധ വകുപ്പുകള്‍. സ്പോണ്‍സര്‍ഷിപ്പിലൂടെ പണം കണ്ടെത്തിയെങ്കില്‍ അതിനും കണക്ക് വേണ്ടേ?അത് വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരില്ലെ എന്ന ചോദ്യമാണ് വിമര്‍ശകര്‍ ഉയര്‍ത്തുന്നത്.
വനിതാ മതിലിന് പണം അനുവദിച്ചിട്ടുണ്ടോ എന്ന വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് മറുപടി നല്‍കാതെ ഒഴിഞ്ഞുമാറുകയാണ് ധനവകുപ്പ് ചെയ്തത്. സാമൂഹ്യക്ഷേമ വകുപ്പാണ് ഇതിന് മറുപടി നല്‍കേണ്ടത് എന്നാണ് അവരുടെ മറുപടി. അപേക്ഷ പൊതു നീതി വകുപ്പിനും, സ്റ്റേറ്റ് പബ്ലിക് റിലേഷന്‍സ് വകുപ്പ് ഉദ്യാഗസ്ഥനും കൈമാറിയെന്നും ധനവകുപ്പ് പറയുന്നു.
വനിതാ മതിലിനായി പണം ചിലവിട്ടിട്ടില്ല എന്നാണ് പബ്ലിക് റിലേഷന്‍സ് വകുപ്പ് രണ്ട് മാസത്തിന് ശേഷം ഇതിന് നല്കിയ മറുപടി. എന്നാല്‍ ഡിസംബര്‍ 10ലെ മനുഷ്യാവകാശ ദിനത്തിലെ സധൈര്യം മുന്നോട്ട് പരിപാടിയിയ്ക്ക് തയ്യാറാക്കിയ നോട്ടിസില്‍ വനിതാ മതില് പരസ്യവും ഉള്‍പ്പെടുത്തിയിരുന്നു. ജെന്‍ഡര്‍ ബോധവത്ക്കരണത്തിനായി 40 ലക്ഷത്തിലധികം രൂപ ചിലവിട്ടതായും വകുപ്പ് പറയുന്നുണ്ട്. എന്നാല്‍ ഇത് വനിതാ മതിലിന് ആണോ എന്ന് വ്യക്തമല്ല.
വനിതാ മതിലിനായി പണമൊന്നും ചിലവാക്കിയിട്ടില്ല എന്നാണ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് വകുപ്പ് വിവരവകാശ രേഖകള്‍ക്ക് നല്കിയ മറുപടിയില്‍ വ്യക്തമാക്കിയത്. അതേസമയം പ്രചാരണത്തിനായി വാഹനങ്ങള്‍ വിട്ടു നല്‍കിയെന്ന് സമ്മതിക്കുന്നുണ്ട്.
വനിതാ മതിലിനായി ഖജനാവില്‍ നിന്ന് ഒരു രൂപ പോലും ചിലവാക്കില്ലെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നത്. വനിതാ മതിലിന്റെ പ്രചരണത്തിനും സംഘാടനത്തിനുമായി വലിയ തുക തന്നെ സര്‍ക്കാര്‍ ചിലവഴിച്ചിരുന്നു. ഈ തുക സംഘാടക സമിതിയും വിവിധ ഏജന്‍സികളും വഴി കണ്ടെത്തിയെന്നാണ് സര്‍ക്കാര്‍ പറയുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ പരിപാടിയെന്ന പ്രചരിപ്പിച്ചിരുന്ന വനിതാ മതിലിന്റെ വരവ് ചിലവ് കണക്കുകള്‍ സര്‍ക്കാരിന്റെ പക്കലില്ലേ എന്ന ചോദ്യമാണ് ഈ ഘട്ടത്തില്‍ ഉയരുന്നത്. വിവിധ സ്പോണ്സര്മാരില് നി്ന്നും പിരിച്ചു എന്ന് പറയപ്പെടുന്ന തുക എന്ത് കൊണ്ട് വിവരാവകാശ നിയമപ്രകാരം പുറത്തു വിടുന്നില്ല എന്ന ചോദ്യവും ഉയരുന്നുണ്ട്.
Discussion about this post