കിഫ്ബി മസാല ബോണ്ട് വിവാദത്തില്‍ സിപിഎം നയം വ്യക്തമാക്കണം എന്നാവശ്യപ്പെട്ട് ജനറല്‍ സെക്രടറി സീതാറാം യെച്ചൂരിയ്ക്ക് കത്തയച്ച് ആര്.എസ്.പി കേന്ദ്ര സെക്രടറിയേറ്റ് അംഗം ഷിബു ബേബി ജോണ്‍.
മസാല ബോണ്ട് എന്നത് നരേന്ദ്രമോദിയുടെ സൃഷ്ടിയാണെന്നും മസാല ബോണ്ടുമായി കേരളം കൈക്കൊണ്ട തീരുമാനം സിപിഎമ്മിന്റെ പ്രഖ്യാപിത നിയമവുമായി ഒത്ത് പോകുന്നതാണോ എന്ന് വ്യക്തമാക്കണം എന്നും കത്തില്‍ യെച്ചൂരിയോട് ആവശ്യപ്പെടുന്നു.
സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം പാര്‍ട്ടി നയവുമായി യോജിക്കുന്നതാണ് എന്ന് അഭിപ്രായമുണ്ടെങ്കില്‍ കോണ്‍ഗ്രസിന്റെ സാമ്പത്തിക നയങ്ങളെ വിമര്‍ശിക്കുന്ന നിലപാട് സിപിഎം അടിയന്തരമായി തിരുത്തണം എന്നും യെചൂരിയ്ക്ക് അയച്ച കത്തില്‍ ഷിബു ബേബിജോണ്‍ ആവശ്യപ്പെടുന്നു.
കത്തിന്റെ പൂര്‍ണ്ണരൂപം
പ്രിയ സഖാവെ ,
കിഫ്ബി ‘ മസാല ബോണ്ട് ‘ ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട വിവാദത്തിൽ സി പി ഐ (എം) ന്റെ നയവ്യതിയാനം അങ്ങയുടെ ശ്രദ്ധയിൽപ്പെടുത്തുന്നു.
കേരള സർക്കാരിന്റെ കീഴിൽ കിഫ്ബി അമിത പലിശക്ക് (9.7%) മസാല ബോണ്ട് ഇറക്കാൻ തീരുമാനിച്ച വിവരം അങ്ങ് അറിഞ്ഞിരിക്കുമല്ലൊ? മസാല ബോണ്ട് എന്നത് നരേന്ദ്ര മോദിയുടെ സൃഷ്ടിയാണ്. ഇതു അങ്ങയുടെയും മറ്റു ഇടതുപാർട്ടികളുടെയും പ്രഖ്യാപിത നവലിബറൽ വിരുദ്ധ നയങ്ങൾക്ക് എതിരല്ലെ? അങ്ങയുടെ ഉൾപ്പെടെയുള്ള ഇടതുപാർട്ടികൾ കോൺഗ്രസിനെ വിമർശിക്കുന്നത് അവരുടെ നവലിബറൽ നയങ്ങൾക്കൊണ്ടാണ്. ഇതു രാജ്യതാല്പര്യത്തിനു എതിരാണ് എന്നാണ് അങ്ങ് അഭിപ്രായപ്പെട്ടിട്ടുള്ളത്. യഥാർത്ഥത്തിൽ ബിജെപിക്ക് എതിരെയുള്ള സംയുക്ത നീക്കത്തിന് കോൺഗ്രസിനും ഇടതുപാർട്ടികൾക്കും ഇടയിലുള്ള മുഖ്യ തടസം കോൺഗ്രസിന്റെ നവലിബറൽ സാമ്പത്തിക നയങ്ങൾ എന്നാണല്ലോ അങ്ങയുടെ പാർട്ടിയുടെ അഭിപ്രായം.
ഇന്ത്യയിലും കാനഡയിലും അഴിമതി നടത്തി എന്ന ആരോപണമുള്ള SNC ലാവ്ലിൻ കമ്പനിയിൽ മുഖ്യ ഓഹരി പങ്കാളിത്തമുള്ള കനേഡിയൻ കമ്പനിയാണ് CDPQ എന്നത് അങ്ങയുടെ ശ്രദ്ധയിൽപ്പെടുത്തുന്നു.
ഈ പശ്ചാത്തലത്തിൽ കേരള സർക്കാർ കൈക്കൊണ്ടിട്ടുള്ള തീരുമാനവും സി പി ഐ (എം) ന്റെ പ്രഖ്യാപിത നയവും ഒത്തുപോകുന്നതാണോ എന്ന് അങ്ങയിൽ നിന്നറിയാൻ ആഗ്രഹിക്കുന്നു. കേരള സർക്കാർ തീരുമാനം പാർട്ടിയുടെ പ്രഖ്യാപിത നയവുമായി യോജിക്കുന്നു എന്ന അഭിപ്രായമാണ് അങ്ങയ്ക്കുള്ളതെങ്കിൽ നാളിതുവരെ അങ്ങും അങ്ങയുടെ പാർട്ടിയും കോൺഗ്രസിന്റെ സാമ്പത്തിക നയങ്ങളെ വിമർശിക്കുന്ന നിലപാട് അടിയന്തിരമായി തിരുത്തണമെന്ന് അഭ്യർത്ഥിക്കുന്നു.
അഭിവാദ്യങ്ങളോടെ,
ഷിബു ബേബി ജോൺ,
കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം,
ആർ എസ് പി
Discussion about this post