– അഭിലാഷ് കുര്യൻ ജോർജ്
ഒരു തെരഞ്ഞെടുപ്പുകാലത്ത്, പ്രചാരണം പുരോഗമിക്കുന്തോറും ആളുകളുടെ കാഴ്ചപ്പാടുകള്‍ മാറി മറിയുന്നതും അഭിപ്രായങ്ങള്‍ രൂപപ്പെട്ടുവരുന്നതുമൊക്കെ നിരീക്ഷിക്കുന്നത് അങ്ങേയറ്റം കൌതുകകരമായ കാര്യമാണ്. അവയെല്ലാം തീയതിയടക്കം എഴുതിയിട്ട ശേഷം, അവസാനം ഫലപ്രഖ്യാപനം വന്നതിനു ശേഷം എടുത്തു വായിച്ചു നോക്കിയാല്‍ അതിനേക്കാള്‍ രസകരമായി മറ്റൊന്നുണ്ടാവില്ല.
കേരളത്തില്‍ ബിജെപിയുടെയും സഖ്യകക്ഷികളുടെയും പടിപടിയായുള്ള വളര്‍ച്ചയെ വളരെ അടുത്തറിഞ്ഞു നിരീക്ഷിച്ചിട്ടുള്ള ഒരാളെന്ന നിലയില്‍, ഈ തെരെഞ്ഞെടുപ്പിലും അവരുടെ സാദ്ധ്യതകളെ സംബന്ധിച്ചു ചില നിരീക്ഷണങ്ങളൊക്കെ നടത്തിയിരുന്നു. ചരിത്രത്തിലാദ്യമായി എന്‍.ഡി.എ. കേരളത്തില്‍ ഇരുപതു ശതമാനത്തിനു മുകളില്‍ കടന്ന് വോട്ടു നേടുന്ന തെരഞ്ഞെടുപ്പായിരിക്കും ഇതെന്ന വിലയിരുത്തല്‍ പൊതുവെ എല്ലാവരും അംഗീകരിച്ചു കണ്ടു. പക്ഷേ മണ്ഡലാടിസ്ഥാനത്തില്‍ നടത്തിയ വിലയിരുത്തലുകള്‍ ആദ്യമൊക്കെ വലിയ വിമര്‍ശനം നേരിട്ടിരുന്നു.
സ്ഥാനാര്‍ത്ഥിപ്രഖ്യാപനം പോലും വരുന്നതിനു മുമ്പേ പറഞ്ഞിരുന്നു – അതിഭയങ്കരമായ എന്തെങ്കിലും അട്ടിമറികള്‍ നടക്കുന്നില്ല എങ്കില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ എന്‍.ഡി.എ. സ്ഥാനാര്‍ത്ഥിയായിരിക്കും ഇത്തവണ വിജയിക്കുക എന്ന്. ഇടതു പക്ഷം അതിശക്തനായ ഒരു സ്ഥാനാര്‍ത്ഥിയെ അവതരിപ്പിക്കുക കൂടി ചെയ്താല്‍ ശശി തരൂര്‍ മൂന്നാമതു പോയാല്പ്പോലും അതിശയിക്കേണ്ടതില്ല എന്നും പറഞ്ഞിരുന്നു. അപ്പോളൊക്കെ കോണ്‍ഗ്രസ് പ്രവര്‍ത്തകരായ സുഹൃത്തുക്കള്‍ വലിയ വികാരം കൊണ്ട് എതിര്‍ത്തു സംസാരിച്ചുവെങ്കിലും, ഇപ്പോള്‍ പതിയെപ്പതിയെ അവരും ചില യാഥാര്‍ത്ഥ്യങ്ങളൊക്കെ ഉള്‍ക്കൊണ്ടു വരുന്നതായി കാണുന്നു. നല്ലത്.
തിരുവനന്തപുരം ഇത്തവണ എന്‍.ഡി.എ.യ്ക്ക് ഉറപ്പിക്കാവുന്ന സീറ്റാണെന്നു നേരത്തേ തന്നെ പറയാനുണ്ടായ ഒന്നാമത്തെ കാരണം അവര്‍ക്ക് അവിടെയുള്ള വ്യക്തമായ രാഷ്ട്രീയമേധാവിത്വം തന്നെയാണ്. ഏതൊരാള്‍ക്കും കാണാനും മനസ്സിലാക്കാനും കഴിയുന്ന മട്ടില്‍ അങ്ങേയറ്റം പ്രകടമാണത്. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ രണ്ടേമുക്കാല്‍ ലക്ഷം വോട്ടുകള്‍ നേടിയത് അന്നു സ്ഥാനാര്‍ത്ഥിയായിരുന്ന ഓ.രാജഗോപാലിന്റെ മാത്രം മേന്മയാണെന്നു വാദിക്കുന്ന കോണ്‍ഗ്രസുകാരോട് എനിക്കു സഹതാപമാണുള്ളത്. ശ്രീശാന്ത് ഒക്കെപ്പോലെ അത്രയ്ക്കങ്ങു സമ്മതരല്ലാതിരുന്ന സ്ഥാനാര്‍ത്ഥികള്‍ ഉള്‍പ്പെട്ടിട്ടു കൂടി പിന്നീടു വന്ന നിയമസഭാതെരഞ്ഞെടുപ്പിലും അവര്‍ ഏഴു മണ്ഡലങ്ങളില്‍ നിന്നായി അത്രയും തന്നെ വോട്ടു നേടിയതു നിങ്ങള്‍ കാണാതെ പോകരുത്.
മാത്രവുമല്ല – കേവലം നഗരപ്രദേശത്തു മാത്രം നോക്കിയാല്‍പ്പോലും – കോര്‍പ്പറേഷനിലെ വാര്‍ഡുകളില്‍ നിന്നു മാത്രമായി ഒരു ലക്ഷത്തി മുപ്പതിനായിരം വോട്ടുകള്‍ കരസ്ഥമാക്കുകയും, കേവലം 128 വോട്ടിനു മാത്രം കോര്പ്പറേഷന് ഭരണം നഷ്ടപ്പെടുകയും ചെയ്തവരാണവര്‍. ചരിത്രത്തിലാദ്യമായി അവര്‍ ഭരണം പിടിച്ച പഞ്ചായത്തുകളുള്ള പ്രദേശമാണെന്നതും മറക്കരുത്. തിരുവനന്തപുരത്ത് ഇപ്പോള്‍ ബിജെപിയുടെ അടിത്തറ അഞ്ചുവര്‍ഷം മുമ്പത്തേതിനേക്കാള്‍ അതിവിപുലവും സുശക്തവുമാണ്. പോരാത്തതിന് ഒരു മുന്നണി എന്ന നിലയില്‍ അവര്‍ക്കിപ്പോള്‍ കൂടുതല്‍ ആളുകളുടെ പിന്തുണയുമുണ്ട്.
സ്ഥാനാര്‍ത്ഥിയായി കുമ്മനം തന്നെ വന്നതോടെ സാദ്ധ്യതകള്‍ പിന്നെയും വര്‍ദ്ധിക്കുകയാണുണ്ടായത്. എന്‍.ഡി.എ.യുടെ പ്രവര്‍ത്തകര്‍ എല്ലാ കരുത്തുമെടുത്തു പ്രവര്‍ത്തിക്കും എന്നതു മാത്രമല്ല അതിനു കാരണം. കോണ്‍ഗ്രസുകാരും കമ്മ്യൂണിസ്റ്റുകാരുമായ എന്റെ ചില സുഹൃത്തുക്കള്‍ക്ക് – പ്രത്യേകിച്ചു ചില ചെറുപ്പക്കാര്‍ക്ക് കുമ്മനം ഒരുപക്ഷേ അത്രയ്ക്കു സുപരിചിതനല്ലായിരിക്കാം. പൊതുപ്രവര്‍ത്തനം എന്നു വച്ചാല്‍ രാഷ്ട്രീയ പ്രവര്‍ത്തനം മാത്രമാണെന്നു തെറ്റിദ്ധരിച്ചിട്ടുള്ള ചിലരാണവര്‍. കുമ്മനം പക്ഷേ പതിറ്റാണ്ടുകള്‍ക്കു മുമ്പേ തിരുവനന്തപുരമുള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ തന്റെ പ്രവര്ത്തനമേഖലയാക്കിയിട്ടുള്ള വ്യക്തിയാണ്. അദ്ദേഹത്തിനവിടെ ജാതിമതരാഷ്ട്രീയകക്ഷിഭേദമില്ലാതെ ആഴത്തിലുള്ള വ്യക്തിബന്ധങ്ങളുണ്ട്. സാമൂഹികസേവന രംഗത്തും പരിസ്ഥിതിപ്രവര്‍ത്തനങ്ങളിലും ആദ്ധ്യാത്മികമേഖലയിലുമെല്ലാം നിറഞ്ഞു നിന്നിട്ടുള്ള കുമ്മനം തെരഞ്ഞെടുപ്പു രംഗത്തും മുമ്പും അത്ഭുതകരമായ മുന്നേറ്റം കാഴ്ചവച്ചിട്ടുള്ളയാളാണ്. ആദരവുണര്‍ത്തുന്ന ആ നരച്ച താടിയ്ക്കു പിന്നില്‍, അനവധി പോരാട്ടങ്ങളുടെ മഹനീയ ചരിത്രം മറഞ്ഞിരിപ്പുണ്ട്.
ഇതിനെല്ലാം പുറമേയാണ് രാഷ്ട്രീയത്തിനതീതമായുള്ള മറ്റ് അനുകൂലഘടകങ്ങള്‍. നമ്മള് എന്തൊക്കെ രാഷ്ട്രീയം പറഞ്ഞാലും ശരി – അടിസ്ഥാനപരമായി അടിയൊഴുക്കുകള്‍ നിയന്ത്രിക്കുന്നത് ജാതിമതസമവാക്യങ്ങളൊക്കെത്തന്നെയാണു പലപ്പോഴും. തിരുവനന്തപുരം മണ്ഡലത്തിലെ പ്രബലരായ രണ്ടു സമുദായങ്ങള്‍ – നായര്‍ സമുദായവും നാടാര്‍ സമുദായവും – പരസ്യമായിത്തന്നെ കുമ്മനത്തെ പിന്തുണച്ചിരിക്കുകയാണ്. തൊട്ട് അയല്‍ മണ്ഡലമായ കന്യാകുമാരിയിലെ നിലവിലുള്ള എം.പി.യും കേന്ദ്രമന്ത്രിയുമായ ശ്രീ. പൊന്‍രാധാകൃഷ്ണന്റെ പ്രവര്‍ത്തനങ്ങള്‍ വമ്പിച്ച മാറ്റമാണ് നാടാര്‍ വോട്ടുബാങ്കില്‍ വരുത്തിയിട്ടുള്ളത്.
മതപരമായ ഘടകങ്ങള്‍ കൂടി പരിഗണിക്കുമ്പോള്‍, നായര്‍ സമുദായത്തേപ്പോലെ ഏതാണ്ട് സമ്പൂര്‍ണ്ണമായ പിന്തുണ പ്രതീക്ഷിക്കേണ്ടതില്ലെങ്കിലും, ഇതുവരെ ലഭിക്കാതിരുന്ന പതിനായിരക്കണക്കിനു വോട്ടുകള്‍ നാടാര്‍ സമൂഹത്തില്‍ നിന്നും ഇത്തവണ എന്‍.ഡി.എ.യ്ക്ക് ലഭിക്കും. കഴിഞ്ഞ തവണ യു.ഡി.എഫിനു ലഭിച്ച കേവലം ആയിരം വോട്ടുകള്‍ വീതം ഓരോ മണ്ഡലത്തില്‍ നിന്നു മറിഞ്ഞു വന്നിരുന്നു എങ്കില്‍ത്തന്നെ അത്തവണ തന്നെ ബിജെപിയ്ക്ക് എം.പി.യെ ലഭിക്കുമായിരുന്നു എന്നതോര്ക്കുമ്പോളാണ് ഇത്തവണത്തെ അവസ്ഥയുടെ ആഴം മനസ്സിലാകുന്നത്. കഴിഞ്ഞ തവണ കോണ്‍ഗ്രസ് ലീഡെടുത്ത ഗ്രാമമണ്ഡലങ്ങള്‍ മൂന്നിലും ഇക്കുറി ബിജെപി വളരെയധികം നില മെച്ചപ്പെടുത്തും. ബിജെപിക്കു നേരത്തെ തന്നെ ലീഡുള്ള നാലു നഗരമണ്ഡലങ്ങളിലും അവര്‍ വമ്പിച്ച ലീഡ് ഇക്കുറി പിടിക്കുകയും ചെയ്യും.
സ്വന്തം രാഷ്ട്രീയചായ്വുകളും ആഗ്രഹങ്ങളും എന്തൊക്കെത്തന്നെ ആയിരുന്നാലും ശരി – ഇത്തവണ കേന്ദ്രത്തില്‍ ഒരു അധികാരമാറ്റം അധികമാരും തന്നെ പ്രതീക്ഷിക്കുന്നില്ല എന്ന വസ്തുതയുമുണ്ട്. കഴിഞ്ഞ തവണ കയ്യെത്തും ദൂരത്തു നഷ്ടമായ ഒരു കേന്ദ്രക്യാബിനറ്റ് മന്ദ്രിപദം നഷ്ടപ്പെടുത്താന്‍ ഇക്കുറി തിരുവനന്തപുരത്തുകാര്‍ തയ്യാറാകുകയില്ല എന്നതു കൂടികണക്കിലെടുക്കണം. ഇതും കുമ്മനത്തിന്റെ ഭൂരിപക്ഷം വര്‍ദ്ധിപ്പിക്കുന്ന ഘടകമാണ്.
ഇത്രയും പറഞ്ഞതെല്ലാം എന്‍.ഡി.എ.യ്ക്ക് മുന്‍തൂക്കം നല്കുന്ന കാറ്റും മഴയുമെല്ലാം ആണെങ്കില്‍, അതിനേക്കാള്‍ വലിയ കൊടുങ്കാറ്റാണ് ശബരിമല വിഷയം. പത്തനം തിട്ട മണ്ഡലത്തേപ്പോലെ തന്നെ വളരെയധികം ചലനം ആ വിഷയത്തിനു സൃഷ്ടിക്കാന്‍ കഴിയുന്നൊരു മണ്ഡലമാണ് തിരുവനന്തപുരം. ഇടതിന്റെയും വലതിന്റെയും വലിയൊരു വിഭാഗം വോട്ടര്‍മാര്‍ – പ്രത്യേകിച്ചു സ്ത്രീ വോട്ടര്‍മാര്‍ – കൂട്ടത്തോടെ ഇത്തവണ കുമ്മനത്തിനാണു പിന്തുണയെന്നത് പരസ്യമായ രഹസ്യമാണ്. വെട്ടിത്തുറന്നു പറയുകയാണെങ്കില്‍, മണ്ഡലത്തിലെ ഹിന്ദുവോട്ടര്‍മാരുടെ പിന്തുണ കുമ്മനത്തിനാണ്. അദ്ദേഹത്തിന്റെ ഭൂരിപക്ഷം എത്രയായിരിക്കും എന്നതേക്കുറിച്ചു മാത്രമേ ചര്‍ച്ചകള്‍ക്കു പോലും സ്കോപ്പുള്ളൂ.
ഏകദേശം ഏഴോ എട്ടോ സര്‍വ്വേകളുടെ ഫലം വന്നതില്‍ ഒന്നൊഴിയാതെ ഓരോന്നിലും കുമ്മനം തന്നെ വിജയിയായി ചൂണ്ടിക്കാണിക്കപ്പെട്ടതില്‍ യാതൊരു അതിശയവുമില്ലെന്ന് വായനക്കാര്‍ക്കിപ്പോള്‍ വ്യക്തമായിട്ടുണ്ടാകുമെന്നു വിശ്വസിക്കുന്നു. തിരുവനന്തപുരത്ത് ത്രികോണമത്സരമൊന്നും ഇല്ലെന്നും, കുമ്മനം മറ്റു രണ്ടു സ്ഥാനാര്‍ത്ഥികളേക്കാള്‍ ബഹുദൂരം മുമ്പിലാണെന്നും അക്കൂട്ടത്തില്‍ ചില സര്‍വ്വേകളിലൂടെ വെളിപ്പെട്ടതും ഈയവസരത്തില്‍ ഓര്‍ക്കേണ്ടതാണ്. അതു തന്നെയാണ് യാഥാര്‍ത്ഥ്യത്തോട് ഏറ്റവും അടുത്തു നില്ക്കുന്നതും..
എന്തായാലും, ആദ്യമൊക്കെ വലിയ വിജയാവകാശങ്ങള് മുഴക്കിയിരുന്ന കോണ്‍ഗ്രസുകാര്‍ക്ക് ഇപ്പോള്‍ പതുക്കെ യാഥാര്‍ത്ഥ്യബോധം വന്നു തുടങ്ങിയിരിക്കുന്നതായി കാണാം. പ്രവര്‍ത്തനത്തില്‍ പിന്നാക്കമാണെന്നും ആത്മവിശ്വാസം നഷ്ടപ്പെട്ട അവസ്ഥയിലാണെന്നും നേതാക്കള്‍ തന്നെ പരസ്യമായി പോസ്റ്റിടുന്ന അവസ്ഥവരെയെത്തി കാര്യങ്ങള്‍. ശശി തരൂര്‍ ഹൈക്കമാന്‍ഡിനു വരെ പരാതി നല്‍കിയതായി മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. കുമ്മനത്തിന്റെ ജയം തീരെ കാണാന്‍ പറ്റില്ലെന്നുള്ളവര്, കൈപ്പത്തിയോ അരിവാളോ എന്നു തീരുമാനമെടുക്കാനാവാതെ കുഴങ്ങുന്നത് പല പോസ്റ്റുകളിലും കമന്റുകളിലും പരസ്യമായി ദൃശ്യമാകുന്നു.
ഇതെല്ലാം പോരാത്തതിന്, ഒരു പാസ്റ്ററുടേതോ മറ്റോ എന്ന നിലയില്‍, ശശി തരൂര്‍ ജയിക്കാനും ബിജെപി ജയിക്കാതിരിക്കാനും മൂന്നുദിവസം പഞ്ഞം കിടന്നു ‘ദൈവത്തോടു നിലവിളിക്കാന്‍‘ ഒക്കെ ആഹ്വാനം ചെയ്യുന്ന ഒരു ശബ്ദസന്ദേശവും പ്രചരിച്ചിരിക്കുന്നു. ആ ഒരു ഓഡിയോ ക്ലിപ് കേള്‍ക്കുന്ന വിദ്യാഭ്യാസമുള്ള ക്രൈസ്തവര്‍ കോണ്‍ഗ്രസിന് ഇനി മേലില്‍ വോട്ടു ചെയ്യില്ല. അത്രയ്ക്കു ദയനീയവും നുണകള്‍ നിറഞ്ഞതും വര്‍ഗ്ഗീയത നിറഞ്ഞതുമായ സന്ദേശം. ചുരുക്കിപ്പറഞ്ഞാല്‍ – പരക്കം പാച്ചിലുകള്‍ക്കും പരിദേവനങ്ങള്‍ക്കും പരാജയഭീതികൊണ്ടുള്ള നിലവിളികള്‍ക്കും പഞ്ഞം തീരെയില്ലാത്ത അവസ്ഥ. തിരിച്ചറിവുകളിലേയ്ക്ക് ആളുകള്‍ കടന്നിരിക്കുന്നു എന്നു തീര്‍ച്ച.
എന്റെ നിലപാടുകള്‍ ഞാന്‍ ഒരിക്കല്‍ക്കൂടി പറയുകയാണ്. നിലവിലുളള സാഹചര്യത്തില്‍, മൂന്നു മൂന്നരലക്ഷം കടന്നു വോട്ടുകള്‍ നേടാന്‍ സാദ്ധ്യതയുളള ഒരേയൊരു സ്ഥാനാര്‍ത്ഥി കുമ്മനം മാത്രമാണ്. മറ്റു രണ്ടു പേരും രണ്ടുലക്ഷത്തിനും രണ്ടര ലക്ഷത്തിനുമിടയില്‍ ഒതുങ്ങുകയേയുള്ളൂ. അതില്‍ത്തന്നെ കോണ്‍ഗ്രസ് മൂന്നാമതു പോയാലും ഞാന്‍ അതിശയിക്കില്ല.
ഇടതു പാര്ട്ടിക്കാര് വ്യാപകമായി തനിക്ക് വോട്ടു മറിച്ചു തരും എന്നു ശശി തരൂര്‍ കരുതുന്നുണ്ടെങ്കില്‍ അത് നൂറുശതമാനവും അസ്ഥാനത്താണ്. ഒന്നാമതായി, ബെന്നറ്റ് എബ്രഹാമിനെ പോലെ ദുര്‍ബലനല്ല സി.ദിവാകരന്. രണ്ടാമതായി – വോട്ടു കുറെ മറിഞ്ഞു ചെന്നാല്‍പ്പോലും കോണ്‍ഗ്രസ് ജയിക്കാനിടയില്ല എന്നതു കൊണ്ട് വോട്ടുകള്‍ വെറുതെ നഷ്ടപ്പെടുത്താന്‍ ഇടതുപക്ഷം മടിക്കും. അവര്‍ക്ക് തങ്ങളുടെ വോട്ടു ശതമാനം നിലനിര്‍ത്തി ദേശീയകക്ഷി എന്ന പദവി നിലനിര്‍ത്തേണ്ടത് അത്യന്താപേക്ഷിതമാണ്. മൂന്നാമതായി – കുറച്ചെങ്കിലും കമ്മ്യൂണിസ്റ്റു മനസ്സുള്ള ഒരാള്‍ക്ക് ഒരു തരത്തിലും പിന്തുണയ്ക്കാവുന്ന ഒരാളല്ല ശശി തരൂര്‍. തെരഞ്ഞെടുപ്പാകുമ്പോള്‍ മാത്രം മണ്ഡലത്തില്‍ വന്ന് ഇംഗ്ലീഷ് പറഞ്ഞിട്ടു പോകുന്ന ഒരു ‘ഹൈ ക്ലാസ് ആഗോള‘ പൊങ്ങച്ചത്തിനല്ല – മറിച്ച് – നിലത്തു പടിഞ്ഞിരുന്നു ഭക്ഷണം കഴിക്കുന്ന, സാധുക്കളോടു കരുണയുളള, സാധാരണക്കാരനായ കുമ്മനത്തിനോടാണ് കമ്യൂണിസ്റ്റു മനസ്സുകള്‍ക്ക് കുറച്ചു കൂടി അടുപ്പം അനുഭവപ്പെടുക.
അടിത്തട്ടിലുള്ള ശക്തമായ പ്രവര്‍ത്തനം പരക്കെ ചെയ്യുന്നതിലൂടെ മാത്രമേ പാര്ലമെന്റ്റു മണ്ഡലം പോലെ വിശാലമായ ഒരു പ്രദേശത്ത് തെരഞ്ഞെടുപ്പു വിജയം നേടുവാന്‍ കഴിയൂ. കോണ്‍ഗ്രസിന്റെ സംഘടനാ സംവിധാനം ജില്ലയില്‍ ബിജെപിയുടേതിനും ഇടതിന്റേയും പിന്നില്‍ മൂന്നാം സ്ഥാനത്താണെന്നത് അവര്‍ തന്നെ സമ്മതിക്കുന്ന കാര്യമാണ്. കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പിലും അനുകൂലമായ ഒരു ഘടകവും ഇപ്പോള്‍ നിലവിലില്ലെന്നു മാത്രമല്ല – നെഗറ്റീവ് ഘടകങ്ങള്‍ അനവധിയുമാണ്. അപ്പോള്‍ – എന്താണ് ഇക്കുറി സംഭവിക്കാന്‍ പോകുന്നതെന്നു പകല്‍ പോലെ വ്യക്തം. തലസ്ഥാനത്തെ സായാഹ്നപത്രങ്ങളില്‍, മെയ് ഇരുപത്തിമൂന്നിന്റെയന്നത്തെ തലക്കെട്ട് മിക്കവാറും ഇങ്ങനെയാകാനാണു സാദ്ധ്യത. “മൂന്നാമങ്കത്തില്‍ മൂന്നാം സ്ഥാനം. തലസ്ഥാനത്ത് തരൂര്‍ ശശി!”.
തമാശയെന്നു തോന്നാം. ആ തമാശയ്ക്കു പക്ഷേ അനവധി നഗ്നയാഥാര്‍ത്ഥ്യങ്ങളുടെ പിന്‍ബലമുണ്ട്!
Discussion about this post