രജൗറി ; ബാലാകോട്ടിലുള്ള ജെയ്ഷെ മുഹമ്മദ് താവളത്തിൽ വ്യോമസേന ആക്രമണം നടത്തിയതിനുശേഷം 513 തവണ ജമ്മുകശ്മീരിലെ നിയന്ത്രണരേഖയിൽ പാകിസ്ഥാൻ വെടിനിർത്തൽകരാർ ലംഘിച്ചതായി ഇന്ത്യൻ സൈന്യം.
നൂറോളം തവണ വമ്പൻ ആയുധങ്ങളുപയോഗിച്ചായിരുന്നു ആക്രമണമെന്ന് 16 കോർ കമാൻഡർ ലെഫ്റ്റനന്റ് ജനറൽ പരംജീത് സിങ് പറഞ്ഞു.
ഈ ആക്രമണങ്ങൾക്കൊക്കെ ഇന്ത്യ തക്ക തിരിച്ചടി നൽകിയിട്ടുണ്ട്.ലഭ്യമായ വിവരങ്ങളനുസരിച്ച് ഇന്ത്യൻ ഭാഗത്തുണ്ടായതിന്റെ അഞ്ചോ,ആറോ ഇരട്ടിയാണ് പാക് ഭാഗത്തുണ്ടായ മരണങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭീകര ക്യാമ്പുകൾ തകർത്തെറിഞ്ഞ് ഇന്ത്യ നടത്തിയ ആക്രമണത്തിനു ശേഷം പല തവണ ഇന്ത്യയിലേയ്ക്ക് യുദ്ധവിമാനങ്ങൾ അയക്കാനും പാകിസ്ഥാൻ ശ്രമിച്ചിരുന്നു.എന്നാൽ ഇന്ത്യ ശക്തമായി തിരിച്ചടി നൽകിയതോടെയാണ് പാക് സൈന്യം ഇതിൽ നിന്ന് പിന്മാറിയത്.
അതേ സമയം ബാലാക്കോട്ട് ആക്രമണത്തിനു ശേഷം ആരംഭിച്ച വ്യോമഗതാഗത നിരോധനം പാകിസ്ഥാൻ വീണ്ടും നീട്ടി.ഇന്ത്യ ഈ മാസം അവസാനത്തോടെ തങ്ങളെ ആക്രമിക്കാൻ പദ്ധതിയിടുന്നതായും പാക് വിദേശകാര്യമന്ത്രി ഷ മഹമ്മൂദ് ഖുറേഷി പറഞ്ഞിരുന്നു.
Discussion about this post