രതി നാരായണന്
രക്ഷിക്കാനും ശിക്ഷിക്കാനും പ്രാപ്തിയുള്ള ഒരാളുടെ കീഴില്‍ സുരക്ഷിതരാകാനാണ് ജനം എന്നും ആഗ്രഹിക്കുന്നത്. ശിലായുഗത്തിലെ ആദിമമനുഷ്യനില്‍ നിന്ന് നാഗരികനിലേക്ക് നാം വളര്‍ന്നത് മുന്നില്‍ നിന്ന് നയിക്കാന്‍ ആരൊക്കെയോ ഉള്ളതിനാല്‍ തന്നെയാണ്. ശാരീരികബലത്തിന്റെയും ബുദ്ധിയുടെയും അടിസ്ഥാനത്തിലാകാം അന്നൊക്കെ വ്യക്തികള്‍ അംഗീകരിക്കപ്പെട്ടത്. പിന്നീട് ബുദ്ധിശക്തിയ്ക്കൊപ്പം അറിഞ്ഞോ അറിയാതെയോ നേതൃപാടവവും സംഘടനാശേഷിയയുമൊര്രെ നേതാക്കളെ തെരഞ്ഞെടുക്കുന്നതിന് മാനദണ്ഡമായി. അതായത് അലഞ്ഞുതിരിഞ്ഞു നടന്ന മനുഷ്യന് മഴയും വെയിലുമേല്‍ക്കാതെ പാര്‍പ്പിടമുണ്ടാക്കി കൃഷി ചെയ്ത ജീവിക്കാന്‍ തുടങ്ങിയപ്പോള്‍ സംഘത്തലവനെ കണ്ടെത്തുന്ന രീതികളും മാറിയെന്ന്. എത് എന്തായാലും എങ്ങനെയായിരുന്നാലും ആ തെരഞ്ഞെടുപ്പിന്റെ ഏറ്റവും പരിഷ്കൃത രൂപമാണ് പാര്‍ലമെന്റും നിയമസഭകളും.
ലോക്സഭാ തെരഞ്ഞെടുപ്പിനായി രാജ്യമൊരുങ്ങുമ്പോള്‍ കക്ഷിരാഷ്ട്രീയത്തിന്റെയും ജാതിമത സംഘടനകളും പലരുടെയും വിജയം സുനിശ്ചിതമാക്കിക്കഴിഞ്ഞിരിക്കുകയാണ്. ജനപങ്കാളിത്തമാണ് ഇന്നത്തെ തെരഞ്ഞെടുപ്പുരീതിയുടെ ഏറ്റവും വലിയ പ്രത്യേകത. തങ്ങളെ ആരു ഭരിക്കണമെന്ന് തീരുമാനിക്കേണ്ടത് ജനങ്ങള്‍ തന്നെയാണ്. എന്നിട്ടും ജനാധിപത്യം ഉറപ്പുനല്‍കുന്ന സ്വാതന്ത്ര്യങ്ങളൊന്നും ലഭിക്കാതെ നരകജീവിതം തുടരുന്നവരുടെ നാടായി ഇന്ത്യ തുടരുന്നു. അധികാരത്തിലേറുന്നവരില് ബഹുഭൂരിപക്ഷവും ജനക്ഷേമം എന്ന വാക്കു മറന്ന് കോടികളുടെ ആസ്തിയുമായി കാലാവധി പൂര്‍ത്തിയാക്കി തിരിച്ചിറങ്ങുന്നതാണ് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിലെ നേര്‍ക്കാഴ്ച്ച.
പണ്ട് കിരീടവും ചെങ്കോലും ധരിച്ച് സിംഹാസനാരൂഢനായാണ് രാജാവ് സ്ഥാനമേറ്റിരുന്നത്. ഈ സന്ദര്‍ഭത്തില്‍ ‘ദണ്ഡാതീതോസ്മി’ എന്ന് ഉരുവിടുന്ന രാജാവിന്റെ തലയില്‍ ദര്‍ഭപ്പുല്ലുകൊണ്ട് തല്ലി ‘ന ധര്‍മ്മദണ്ഡോസി’ എന്ന് രാജഗുരുക്കന്മാര് ഓര്‍മ്മിപ്പിക്കുമത്രെ. എല്ലാ ദണ്ഡങ്ങള്‍ക്കും അതീതനാണ് താനെന്ന് അഹങ്കരിക്കുന്ന രാജാവിന് ധര്‍മ്മബോധം പകര്‍ന്നു നല്കുന്ന രാജപുരോഹിതന്മാര് ഇന്നില്ല. ഇത്തരത്തില്‍ ധര്‍മ്മോപദേശം നടത്തേണ്ട പുരോഹിതന്മാരെയും രാജ്യതന്ത്രജ്ഞരായ മന്ത്രിമാരെയും തെരഞ്ഞെടുക്കുന്നത് ഏറ്റവും സൂക്ഷ്മമായ ഘടകങ്ങള്‍ കൂടി പരീക്ഷിച്ചറിഞ്ഞായിരുന്നു.
മന്ത്രിക്ക് വേണ്ട ഗുണങ്ങളെല്ലാം ഒരാളിലുണ്ടോ എന്ന് പല ഉപാധികള്‍ കൊണ്ടാണ് മനസ്സിലാക്കിയിരുന്നത്. സദ്സ്വഭാവിയാണോ എന്ന് ബന്ധുക്കളെ സമീപിച്ച് മനസ്സിലാക്കണം. കുലീനനും നല്ല ബന്ധുക്കളുള്ളവനും വക തിരിവുള്ളവനുമായിരിക്കണം മന്ത്രിസ്ഥാനത്ത് എത്തേണ്ടത് എന്ന് പ്രത്യേകം നിഷ്ക്കര്‍ഷിക്കുന്നു. വാഗ്മിത്വം, പ്രാഗത്ഭ്യം, പ്രതിപത്തി എന്നിവ അയാളുടെ സംഭാഷണങ്ങളില്‍ നിന്ന് മനസ്സിലാക്കണം. ഭക്തി, മൈത്രി തുടങ്ങിയ കാര്യങ്ങള്‍ അടുത്തിടപഴകി അറിയണം. പ്രത്യക്ഷം, പരോക്ഷം, അനുമാനം എന്നീ മാര്‍ഗങ്ങളിലൂടെ രാജാവ് മന്ത്രിയാകാന്‍ പോകുന്ന വ്യക്തിയെ മനസ്സിലാക്കണം
ഇത്രയും ഗുണശീലങ്ങള്‍ ഒത്തുവരുന്ന മന്ത്രിയും അദ്ദേഹത്തിന്റെ ഉപദേശങ്ങള്‍ ശിരസാ വഹിക്കാന്‍ തയ്യാറാകുന്ന രാജാവും സമകാലീന ഭാരതത്തിന്റെ സങ്കല്‍പ്പത്തിനും അപ്പുറമാണ്, അമ്പരപ്പിക്കുന്ന അഴിമതിക്കഥകള്‍ കണ്ടും കേട്ടും മടുത്ത ജനത്തിന് ജനാധിപത്യത്തില്‍ തന്നെ വിശ്വാസം നഷ്ടമാകുമ്പോള്‍ ഈ കഥകളൊക്കെ അവിശ്വാസത്തോടെയല്ലാതെ എങ്ങനെ കേള്‍ക്കാന്‍. ചെറിയ വരുമാനമുള്ളവര്‍ വലിയ ചെലവ് നടത്തുന്നുവെങ്കില്‍ അവന് അപഹരിക്കുന്നുണ്ടാകുമെന്ന് ഒരു സംശയവുമില്ലാതെ അര്‍ത്ഥശാസ്ത്രത്തില്‍ ആചാര്യ ചാണക്യന് ചൂണ്ടിക്കാണിക്കുന്നു. ജനാധിപത്യവ്യവസ്ഥയില്‍ സംരക്ഷിക്കാന്‍ നിയോഗിക്കപ്പെടുന്നവരാണ് ജനങ്ങള്‍ക്ക് അര്‍ഹമായ ആനുകൂല്യങ്ങള്‍ കിട്ടാതാക്കുന്നതും അവരെ കൊള്ളയടിക്കുന്നതുമെന്ന് ആര്‍ക്കാണ് അറിയാത്തത്.
പഴയ ഭരണരീതികളൊക്കെ അപ്രസക്തമായിക്കഴിഞ്ഞു. വ്യക്തിയും കുടുംബവും സമൂഹവും കാലത്തിന് അനുസരിച്ച് മാറുമ്പോള്‍ ഇപ്പറഞ്ഞതിന് എന്ത് പ്രാധാന്യമെന്ന് നെറ്റിചുളിച്ച് ചോദ്യമുന്നയിക്കുന്നവര്‍ ഒരുപാടുണ്ടാകും. അവരെ തൃപ്തിപ്പെടുത്താന്‍ തക്ക ഉത്തരങ്ങളൊന്നുമില്ല. വ്യക്തിപരമായ ചില നല്ല ഓര്‍മകള്‍ക്ക് നൊസ്റ്റാള്‍ജിയ എന്ന പേരിട്ട് നാം കൊണ്ടുനടക്കുന്നില്ലേ. അതുപോലെ പുരാണങ്ങളിലും ഇതിഹാസങ്ങളിലുമൊക്കെ പറഞ്ഞുപോയ ചില ഭരണാധികാരികളും അവരുടെ ഭരണവും വെറുതേ ഒന്നോര്‍ക്കുക. വ്യക്തിപരമായത് മാത്രമല്ല സാമൂഹികമായതും നൊസ്റ്റാല്ജിയാകുന്നതില് എന്ത് തെറ്റ്.
Discussion about this post