ടോക്യോ ; ഒരു ആപ്പിളോളം മാത്രം ഭാരമുണ്ടായിരുന്ന കുഞ്ഞ് ,ലോകത്തിലെ ഏറ്റവും ചെറിയ നവജാത ശിശു എന്ന റെക്കോര്‍ഡ് നേടിയ പൈതല്‍ ഏഴ് മാസത്തെ ആശുപത്രി വാസത്തിനു ശേഷം വീട്ടിലേക്ക്.
ഏഴ് മാസത്തെ തീവ്രപരിചരണത്തിന് ശേഷം കുഞ്ഞിന്റെ തൂക്കം മൂന്ന് കിലോയിലധികം എത്തിയപ്പോഴാണ് റൂസുകെ സെകിനോ എന്ന കുട്ടിയെ വീട്ടിലേക്കയക്കാന്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചത്.
കുഞ്ഞിന്റെ അമ്മ തോഷിക ഗർഭിണിയായിരിക്കെ 24 ആഴ്ചകളും അഞ്ച് ദിവസവും പിന്നിട്ടപ്പോഴാണ് എമര്‍ജന്‍സി സിസേറിയനിലൂടെയാണ് ആണ്‍കുഞ്ഞിനെ ഡോക്ടര്‍മാര്‍ പുറത്തെടുത്തത്.
പുറത്തെടുക്കമ്പോള് വെറും 258 ഗ്രാം തൂക്കവും 22 സെ.മീ നീളവുമാണ് കുട്ടിക്കുണ്ടായിരുന്നത്. ജപ്പാനിലെ നഗാനോ ചില്‍ഡ്രന്‍സ് ഹോസ്പിറ്റലില്‍ 2018 ഒക്ടോബര്‍ ഒന്നിനായിരുന്നു ശസ്ത്രക്രിയ.തോഷികയുടെ രക്തസമ്മര്‍ദ്ദം ക്രമാതീതമായി ഉയരുകയും കുട്ടിയുടെ ജീവന് അപകടത്തില്‍പ്പെടുകയും ചെയ്തതോടെയാണ് വൈദ്യശാസ്ത്രത്തെപ്പോലും ഞെട്ടിച്ച് ഈ തീരുമാനമെടുത്തത്.
കുഞ്ഞിന്റെ ആരോഗ്യനില പരിഗണിച്ച് ഇതുവരെ കുട്ടികളുടെ ഐസിയുവിലായിരുന്നു കുട്ടിയെ സൂക്ഷിച്ചിരുന്നത്. ട്യൂബിലൂടെ ദ്രവരൂപത്തില്‍ ഭക്ഷണവും മരുന്നും കൊടുക്കും.മുലപ്പാല്‍ പഞ്ഞിയില്‍ മുക്കി നാവില്‍ തൊട്ടുകൊടുക്കാറുണ്ടായിരുന്നു. കുഞ്ഞ് ആരോഗ്യത്തോടെ ഇരിക്കുകയാണെന്നും ഏറെ സന്തോഷത്തിലാണ് കുടുംബമെന്നും തോഷിക പറഞ്ഞു.
Discussion about this post