In Facebook
(വാടിക്കല്‍ രാമകൃഷ്ണേട്ടനെ അനുസ്മരിച്ചു കൊണ്ട് സിപിഎം കൊലവെറിയുടെ അമ്പതാണ്ട് ചര്‍ച്ച ചെയ്യപ്പെടുന്ന വേളയില്‍, ഇക്കഴിഞ്ഞ ഫെബ്രുവരി ലക്കം ‘ചിതി’യില്‍ പ്രസിദ്ധീകരിച്ച ലേഖനം ഇവിടെ പങ്കുവെക്കുന്നു)
മാര്‍ക്സിസ്റ്റ് കൊലക്കത്തി വിശ്രമിക്കുന്നില്ല
‘ഞങ്ങടെ പൊന്നുമക്കളെ കൊന്നുകളഞ്ഞില്ലേ….. ഇനി ഇവിടെ സമാധാനം വേണ്ട. അവനെയിങ്ങ് വിട്ടു താ സാറേ ….’ പെരിയ കല്യോട് ഇരട്ടക്കൊലപാതകം നടത്താന്‍ നേതൃത്വം നല്കിയ സി.പി.എം ലോക്കല്‍ കമ്മറ്റി അംഗം പീതാംബരനെ തെളിവെടുപ്പിനായി കൊണ്ടു വന്നപ്പോള്‍ തടിച്ചുകൂടിയ നാട്ടുകാര്ക്കിടയിലുണ്ടായിരുന്ന വയോധികയായ ഒരമ്മ അലമുറയിട്ടു പറഞ്ഞതാണിത്. സങ്കടം സഹിക്കാതെ വിലപിക്കുന്നതിനിടയില്‍ ഉയര്‍ന്നുപൊങ്ങിയ ആ വാക്കുകളുടെ പ്രഹരശേഷി പ്രതിരോധിക്കാന്‍ സി.പി.എം ഏറെ പണിപ്പെടേണ്ടി വരും. അത്രയ്ക്കുണ്ട് അവര്‍ക്കെതിരെ രൂപപ്പെട്ടു വരുന്ന ജനരോഷം.
പ്രതിയോഗികളെ വകവരുത്താനായി ഒളിയിടങ്ങളില്‍ രാകി മിനുക്കി വെച്ചിരിക്കുന്ന
കൊലക്കത്തികള്‍ക്ക് വിശ്രമമേയില്ല. അവ നിര്‍ദാക്ഷിണ്യം, നിരന്തരം, നിര്‍ബാധം ഉപയോഗിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. വമ്പിച്ച ജനപിന്തുണയും അളവറ്റ സമ്പത്തും അധികാരവും നേതാക്കളുടെ ഏത് തിട്ടൂരവും ചോദ്യം ചെയ്യാതെ നടപ്പിലാക്കുന്ന നിരവധി കാഡര്‍മാരും സ്വന്തമായുള്ള ഒരു രാഷ്ട്രീയ കക്ഷിയാണ് CPl M. ഈ സൗകര്യങ്ങളെല്ലാം അവരെ തികഞ്ഞ അഹങ്കാരികളാക്കുന്നു, അസഹിഷ്ണുക്കളാക്കുന്നു, അക്രമകാരികളാക്കുന്നു. ഇടതുഭരണത്തിന്റെ ആയിരം ദിനങ്ങള്‍ ആഘോഷിക്കുന്ന വേളയില്‍ 20 മനുഷര്യാണ് രാഷട്രീയ വൈരത്തിന്റെ പേരില്‍ ക്രൂരമായി വധിക്കപ്പെട്ടത്! അതില്‍ 16 സംഭവങ്ങളിലും CPIM കാരാണ് പ്രതിസ്ഥാനത്ത്. കൊലപാതകങ്ങള്‍ അത്രയെങ്കില്‍ കൈയ്യും കാലും വെട്ടിമാറ്റുന്നതുള്പ്പടെ ക്രൂരമായി പരിക്കേല്പ്പിക്കുന്ന സംഭവങ്ങള്‍ അതിന്റെ പല മടങ്ങു വരും. ഓരോ സംഭവങ്ങളുടെയും വ്യാപ്തി അനുസരിച്ച് വാര്‍ത്താപ്രാധാന്യം ലഭിക്കുകയും പൊതുരംഗത്ത് ചര്‍ച്ച നടക്കുകയും ചെയ്യും. തങ്ങള്‍ക്കെതിരെ ഉയരുന്ന ഏത് വാദങ്ങളെയും തടുക്കാന്‍ മനഃസാക്ഷിക്കുത്ത് ഏതുമില്ലാതെ എന്തും വിളിച്ചു പറയുന്ന സംവാദകന്മാരെ ഇറക്കും. പാര്‍ട്ടിക്ക് സ്വന്തമായുള്ള മാധ്യമങ്ങളെ സമര്‍ത്ഥമായി ഉപയോഗിക്കും. കൂടിയാല്‍ ഒരാഴ്ച. ജനം വിഷയം മറക്കും. ചര്‍ച്ച ചെയ്യാന്‍ പുതിയതെന്തെങ്കിലും അപ്പോഴേയ്ക്കും അവര്‍ക്ക് കിട്ടിയിരിക്കും. അല്പകാലത്തെ ഇടവേള. പിന്നെ അടുത്ത ഇര… ഇതാണ് പാറ്റേണ്‍ ! പാര്‍ട്ടി നടത്തുന്ന നിഷ്ഠൂരമായ നരഹത്യയ്ക്ക് ഒരു സ്ഥിരം സൈദ്ധാന്തിക ന്യായീകരണമുണ്ട്. പ്രതിരോധം, അഥവാ ചെറുത്തുനില്‍പ്പ് ! അതിന്റെ പച്ച മലയാളമാണ് ‘പാടത്തെ പണിക്ക് വരമ്പത്ത് കൂലി’. എന്താണ് വാസ്തവം?
അവര്‍ കൊല്ലുന്നു, മറ്റുള്ളവരെ കൊലയാളികളാക്കുന്നു….
തളിപ്പറമ്പിനടുത്ത് അരിയില്‍ പ്രദേശത്ത് ഷുക്കൂര്‍ എന്ന മുസ്ലിം ചെറുപ്പക്കാരന് വധിക്കപ്പെട്ട സംഭവം കേരളം ഏറെ ചര്‍ച്ച ചെയ്തതാണ്. ഈ കേസില്‍ CPlM കണ്ണൂര്‍ ജില്ലാ സെക്രട്ടരി പി.ജയരാജന് പ്രതിയായി കോടതിയില്‍ ഈയടുത്ത ദിവസം CBl കുറ്റപത്രം സമര്‍പ്പിച്ചു. വാസ്തവത്തില്‍ പി.ജയരാജന് എന്ന മാര്‍ക്സിസ്റ്റ് നേതാവ് ഒരു പാഠപുസ്തകം തന്നെയാണ്. മുസ്ലിംലീഗിന്റെ വിദ്യാര്‍ത്ഥി നേതാവായിരുന്ന പത്തൊമ്പതുകാരന് ഷൂക്കൂറിനെ താലിബാന് മാതൃകയില്‍ കൊന്നതുള്‍പ്പടെ ഇതിനകം മൂന്ന് കൊലക്കേസുകളില്‍ അയാള്‍ പ്രതിസ്ഥാനത്തു വന്നു കഴിഞ്ഞു. എല്ലാം CBI അന്വേഷിക്കുന്ന കേസുകള്‍. ഇനിയുമുണ്ട് സാധ്യതകള്‍.
പ്രതികാര രാഷ്ട്രീയത്തിന്റെ ഇര കൂടിയാണ് ജയരാജന് എന്ന പ്രത്യേകതയുമുണ്ട്. തന്റെ തട്ടകമായ തലശ്ശേരി കതിരൂരിലും പരിസര പ്രദേശങ്ങളിലും RSS പ്രവര്‍ത്തനം കരുത്താര്‍ജിക്കുന്നതില്‍ ഏറെ അസ്വസ്ഥനും അതില്‍ അസഹിഷ്ണുവായിരുന്നു ഇയാള്‍. വര്‍ഷങ്ങള്‍ നീണ്ട അക്രമ പരമ്പരകള്‍ RSS പ്രവര്‍ത്തകര്‍ക്കും കുടുംബങ്ങള്‍ക്കും നേരെ ഇയാളുടെ നേതൃത്വത്തിലും നിര്‍ദ്ദേശത്താലും അരങ്ങേറി. ബലിദാനികളുണ്ടായി. ചിലരൊക്കെ ജീവച്ഛവങ്ങളായി. പലരുടെയും വീടുകളും കൃഷിയിടങ്ങളും നശിപ്പിക്കപ്പെട്ടു. ഒട്ടേറെപ്പേര്‍ക്ക് വീടുവിട്ട് പലായനം ചെയ്യേണ്ടി വന്നു. സഹികെട്ടപ്പോഴാണ് ചെറുത്തുനില്‍പ്പുണ്ടായത്. ജയരാജന് ആക്രമിക്കപ്പെട്ടു. അതോടെ വീരപുരുഷനായി. മുന്പത്തേക്കാള് വീര്യം കൂടി. സ്വതവേ അസഹിഷ്ണുക്കളായ പാര്‍ട്ടി അണികള്‍ക്ക് ആവേശമായി. പാര്‍ട്ടിക്കും മീതേയായി നേതാവിന്റെ സ്ഥാനം. അതിന്റെ അലോസരങ്ങള്‍ പാര്‍ട്ടി വേണ്ടുവോളം അനുഭവിക്കുന്നുമുണ്ട്. പ്രമാദമായ ഒരു കേസിന്റെ വിചാരണ വേളയില്‍ കോടതി പോലും ചില പരാമര്‍ശങ്ങള്‍ നടത്തിയതോര്‍ക്കണം. പാര്‍ട്ടി ഗ്രാമങ്ങളിലെ സ്വയം പ്രഖ്യാപിത നാട്ടുരാജാക്കന്മാരാണ് ജനങ്ങളുടെ സമാധാനം കെടുത്തുന്നതെന്ന കോടതി പരാമര്‍ശം ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്. അതില്‍ എല്ലാം അടങ്ങിയിട്ടുണ്ട്.
സി.പി.എം നിരന്തരമായി പ്രചരിപ്പിക്കുന്ന ഒരു നുണയുണ്ട്. തങ്ങളെ ഇല്ലാതാക്കാന്‍ എല്ലാവരും തങ്ങളെയാണ് ആക്രമിക്കുന്നതെന്നും തങ്ങള്‍ നടത്തുന്നതെല്ലാം പ്രതിക്രിയകള്‍ മാത്രമാണെന്നുമാണത്. കേരളത്തിലെ ഏറ്റവും പ്രബലമായ ഒരു പ്രസ്ഥാനത്തെ ആക്രമണം നടത്തി ഇല്ലാതാക്കാന്‍ മറ്റുള്ളവര്‍ ശ്രമിക്കുന്നു എന്ന വാദത്തിന് എന്ത് യുക്തിയാണുള്ളത് ? ഇതെന്താ വെള്ളരിക്കാപ്പട്ടണമാണോ ? ബഹുജനാടിത്തറയും അധികാര സൗകര്യങ്ങളും കുമിഞ്ഞുകൂടിയ സമ്പത്തുമുള്ള ഒരു കൂട്ടരെ ശാരീരിക അക്രമത്തിലൂടെ ഇല്ലാതാക്കിക്കളയാമെന്ന് ചിന്തിക്കാന്‍ മാത്രം മൂഢന്‍മാരാണോ മറ്റുള്ളവര്‍ ? യാഥാര്‍ത്ഥ്യം മറിച്ചാണ്. തങ്ങളുടെ സ്വാധീന മേഖലയില്‍ മറ്റാരേയും വാഴിക്കില്ല എന്ന ഫാസിസ്റ്റ് മനോഭാവമാണ് എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം. അനുസരിക്കാന്‍ മനസ്സില്ലാത്തവരെയും തങ്ങള്‍ക്കെതിരെ ഉയര്‍ന്നു വരുന്നവരെയും കശാപ്പു ചെയ്യും. അള മുട്ടിയാല്‍ ചേരകടിക്കും എന്ന പോലെ സഹികെടുമ്പോള്‍ ചിലര്‍ പ്രത്യാക്രമണം നടത്തും. ചുരുക്കത്തില്‍ CPM സ്വയം കൊലയാളികളാകുന്നു, മറ്റുള്ളവരെ കൊലയാളികളാക്കുന്നു.
സംരക്ഷണമല്ല, പ്രോത്സാഹനം
പലരും ആക്ഷേപിക്കാറുള്ളത് CPM അക്രമികളെയും കൊലയാളികളെയും സംരക്ഷിക്കുന്നു എന്നാണ്. എന്നാലങ്ങനെയല്ല. അക്രമം നടത്താനും കൊല ചെയ്യാനും വേണ്ട പ്രോത്സാഹനം നല്കുകയാണവര് ചെയ്യുന്നത്. സംരക്ഷിക്കുക എന്നു പറയുമ്പോള്‍ അതിനൊരു മാന്യതയുണ്ട്. വീണ്ടുവിചാരമില്ലാതെ ആരോ പെയ്തു പോയ അപരാധം ക്ഷമിക്കാനും സഹിക്കാനും സന്മനസ്സു കാട്ടുകയും അത്തരക്കാരെ വഴിയില്‍ കളയാതെ കൂടെ കൂട്ടുകയും ചെയ്യുന്നു എന്ന ധ്വനിയാണ് സംരക്ഷിക്കുന്നു എന്ന പ്രയോഗത്തിലൂടെ മുഴങ്ങുന്നത്. അത് നേതൃത്വത്തിന് സമര്‍ത്ഥമായി കൈകഴുകി രക്ഷപ്പെടാനുള്ള പഴുത് കൂടിയാണ്. ചില നേരങ്ങളില്‍ ചില പ്രയോഗങ്ങള്‍ക്ക് വലിയ പ്രസക്തിയുണ്ട്.
ചെയ്യാനിഷ്ടമില്ലെങ്കിലും അതിന് കഴിവില്ലെങ്കിലും വേണ്ടത്ര പ്രോത്സാഹനം ലഭിച്ചാല്‍ ആരും എന്തിനും തയ്യാറാകും. ക്രിമിനലുകളെ വാര്‍ത്തെടുക്കാനും വളര്‍ത്തി വലുതാക്കി പ്രതിയോഗികള്‍ക്കെതിരെ തരം പോലെ ഉപയോഗിക്കാനും CPIM അവലംബിക്കുന്നത് ഈ പ്രോത്സാഹനം എന്ന തന്ത്രമാണ്. തുടര്‍ന്നുള്ള സംരക്ഷണം കൂടി അതില്‍ ഉള്‍പ്പെടുന്നു എന്നു മാത്രം. അതാകട്ടെ രാഷ്ട്രീയ എതിരാളികള്‍ക്കു നേരെയുള്ള ശാരീരിക ആക്രമണത്തിനു മാത്രമല്ല. തങ്ങള്‍ക്കു വഴങ്ങാത്ത ഉദ്യോഗസ്ഥര്‍ക്കും നിയമപാലകര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും സ്ഥാപനങ്ങള്‍ക്കും മറ്റു പലതിനുമെതിരെയുള്ള കയ്യേറ്റങ്ങള്ക്കുമുണ്ടാകും. CPIM കക്ഷിയായ സമീപകാല സംഭവങ്ങള്‍ പരിശോധിച്ചാല്‍ ഇക്കാര്യം ബോധ്യമാകും.
കൊലവിളി പ്രസംഗങ്ങള്‍
‘ ഞങ്ങള്‍ പാതാളത്തോളം ക്ഷമിക്കും. പിന്നെ റോക്കറ്റ് പോലെ കുതിച്ചുയരും. അതിന്റെ വഴിയില്‍ പിന്നെ കല്ല്യോട്ടല്ല, ഗോവിന്ദന് നായരല്ല (യു.ഡി.എഫ് കാസര്‍ഗോഡ് ജില്ലാ കണ്‍വീനര്‍), ബാബുരാജല്ല (കൊല്ലപ്പെട്ട ശരത് ലാലിന്റെ ബന്ധുവായ പ്രാദേശിക കോണ്‍ഗ്രസ് നേതാവ്), ആരുമില്ല. ചിതയില്‍ വയ്ക്കാന്‍ ബാക്കിയില്ലാത്ത വിധം ചിതറിപ്പിച്ച് കളയും. അതുകൊണ്ട് ഇതു കേള്‍ക്കുന്ന കോണ്‍ഗ്രസ്സുകാര്‍ക്കും കേള്‍ക്കാത്ത കോണ്‍ഗ്രസ്സുകാര്‍ക്കും ബേക്കല്‍ എസ്.ഐ സമാധാനയോഗം വിളിച്ച്, ഇങ്ങനെയൊക്കെയാണ് സിപിഎം പറഞ്ഞിട്ടുള്ളതെന്ന് പറഞ്ഞു കൊടുക്കണം. നിങ്ങള്‍ കേസെടുത്താലും പ്രതികളെ പിടിച്ചാലും നിങ്ങള്‍ക്ക് സിപിഎമ്മിന്റെ സ്വഭാവവും രീതിയുമൊക്കെ അറിയാമല്ലോ….? ‘ കാസര്‍ഗോഡ് കല്ല്യോട്ട് രണ്ടു ചെറുപ്പക്കാര്‍ കൊല്ലപ്പെടുന്നതിന് ദിവസങ്ങള്‍ക്കു മുമ്പ് ജില്ലയിലെ ഒരു സി.പി.എം. നേതാവായ വി.പി.പി മുസ്തഫ നടത്തിയ പ്രസംഗത്തിലെ പ്രസക്ത ഭാഗങ്ങളാണിത്. ഇയാള്‍ വകതിരിവില്ലാത്ത ഏതെങ്കിലും പ്രാദേശിക നേതാവല്ല. ജില്ലാ സെക്രട്ടറിയറ്റ് മെമ്പറും പാര്‍ട്ടിയുടെ പ്രമുഖ വക്താവും വരുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ കാസര്‍ഗോഡ് മണ്ഡലത്തിലേക്ക് ഇടതു മുന്നണിയുടെ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കപ്പെടുന്നയാളുമാണെന്നോര്ക്കണം. ഇപ്പോഴാകട്ടെ ജില്ലാ പഞ്ചായത്ത് മെമ്പറെന്ന ഔദ്യോഗിക പദവിയും വഹിക്കുന്നു. ഇതു സംബന്ധമായി നടന്ന ഒരു ചാനല്‍ ചര്‍ച്ചയില്‍ മുസ്തഫയെ ന്യായീകരിച്ചു കൊണ്ട് DYFI നേതാവ് എം.സ്വരാജ് MLA പറഞ്ഞത്, മുസ്തഫ ഡോക്ടറേറ്റ് നേടിയ ഒരു പൊതു പ്രവര്‍ത്തകനും നന്നായി സംസാരിക്കുന്നയാളും വളരെ മാന്യനുമാണെന്നാണ്. അങ്ങനെയൊക്കെയുള്ള നേതാവ് ഇതൊക്കെയാണ് പറയുന്നതെങ്കില്‍ ബാക്കിയുള്ളവരുടെ കഥ പറയാനുണ്ടോ ?
കൊല്ലാനോ കൊല്ലാക്കൊല ചെയ്യാനോ പാര്‍ട്ടി തീരുമാനിക്കുന്നവരെ ലക്ഷ്യം വെച്ചുള്ള ഇത്തരം കൊലവെറി പ്രസംഗങ്ങള്‍ തിറയ്ക്കു മുമ്പുള്ള തോറ്റംപാട്ടു പോലെ ഒരനുഷ്ഠാനമാണ് പാര്‍ട്ടിക്ക്. RMP നേതാവ് ടി.പി.ചന്ദ്രശേഖരന് കൊല്ലപ്പെടുന്നതിനു മുമ്പുമുണ്ടായിരുന്നു ഇതുപോലൊന്ന്. അന്ന് ഒഞ്ചിയത്ത് സംഘടിപ്പിച്ച പൊതുയോഗത്തില്‍ പ്രസംഗിച്ച സി പി എം നേതാവ് മോഹനന് മാസ്റ്റര്‍ പറഞ്ഞത് ചന്ദ്രശേഖരന്റെ തല തെങ്ങിന് പൂക്കുല പോലെ ചിതറിത്തെറിക്കുമെന്നാണ്. യുവമോര്‍ച്ച നേതാവായിരുന്ന കെ.ടി. ജയകൃഷ്ണന് മാസ്റ്റര്‍ ക്ലാസ് മുറിയില്‍ കൊല്ലപ്പെടുന്നതിനു മുമ്പ് പാനൂരില്‍ പ്രസംഗിക്കവേ ‘ആലങ്കാരികമായി’ സംസാരിക്കുന്ന ശീലമുള്ള കോടിയേരി ബാലകൃഷ്ണന് പറഞ്ഞതിങ്ങനെയാണ് ‘തീപ്പന്തങ്ങള്‍ക്കു നേരെ ഇയ്യാംപാറ്റകള്‍ പറന്നടുക്കാറുണ്ട്. അവറ്റകള്‍ക്ക് എന്താണ് സംഭവിക്കുകയെന്നറിയാലോ, സി.പി.എം എന്ന തീപ്പന്തത്തിനു നേരെ പറന്നു വരുന്ന ജയകൃഷ്ണനെന്ന ഇയാംപാറ്റയ്ക്കും അതു തന്നെ സംഭവിക്കും.’ അധികം വൈകിയില്ല, ജയകൃഷ്ണന് മാസ്റ്റരുടെ കഥ തീര്‍ന്നു.
ഈ ലേഖകന്റെ കാര്യത്തിലുമുണ്ട് അത്തരമൊരനുഭവം. അംഗവിച്ഛേദം ചെയ്യപ്പെടുന്നതിനു കുറച്ചു നാള് മുമ്പ് CPM കേന്ദ്രമായ ഉരുവച്ചാലില്‍ സംഘടിപ്പിച്ച പൊതുയോഗത്തില്‍ പ്രമുഖനായ ഒരു നേതാവ് പ്രസംഗിച്ചത്, സദാനന്ദന് മാഷക്ക് വികലാംഗ പെന്ഷന് ലഭിക്കാനാവശ്യമായ കാര്യങ്ങള്‍ പാര്‍ട്ടി ചെയ്യുന്നുണ്ടെന്നാണ്. പെന്ഷന് ലഭിച്ചില്ലെങ്കിലും ബാക്കിയൊക്കെ പാലിച്ചു !
പഴുതടച്ച ആസൂത്രണം, വിജയകരമായ നിര്‍വഹണം
‘മാര്‍ക്സിസം അജയ്യമാണ്, കാരണം അത് ശാസ്ത്രമാണ് ‘ ഇങ്ങനെയൊരു വാക്യം കേരളത്തിലെ തെരുവോരങ്ങളിലെ ചുവരുകളില്‍ വ്യാപകമായി ആലേഖനം ചെയ്യപ്പെട്ടു കാണാം. ഈ അജയ്യതയും ശാസ്ത്രീയതയും ഏറ്റവും കൂടുതല്‍ കാണാന്‍ സാധിക്കുക മാര്‍ക്സിസ്റ്റു പാര്‍ട്ടി നടത്തുന്ന കൊലപാതകങ്ങളിലാണ്. പഴുതടച്ച ആസൂത്രണത്തോടെയാകും ഏതു കൊലപാതകവും അവര്‍ നടത്തുക. അത് വിജയകരമായി നിര്‍വഹിക്കുകയും ചെയ്യും. ഇത് ഏറ്റവും ഒടുവില്‍ നടന്ന പെരിയ ഇരട്ടക്കൊലപാതകത്തിലും കാണാം.
നേരത്തെയുണ്ടായ നിസ്സാരമായ തര്‍ക്കങ്ങള്‍ സംഘര്‍ഷത്തിനിടയാക്കുന്നു. ആ സംഘര്‍ഷം കൗശലപൂര്‍വം കൊലപാതകത്തിലെത്തിക്കുന്നു. ഈ മോഡസ് ഓപ്പരാണ്ടി പെരിയയിലും കാണാം. കല്യോട്ട് ദേശം ഒരു കോണ്‍ഗ്രസ് സ്വാധീന മേഖലയാണ്. എന്നാല്‍ ചുറ്റുമുള്ളവ പാര്‍ട്ടി ഗ്രാമങ്ങള്‍. കല്യോട്ട് പിടിച്ചടക്കാനുള്ള പദ്ധതിയുടെ ഭാഗമാണ് പാര്ട്ടിക്കാരന് തന്നെയായ കൃഷ്ണന്റെ മകന് കൃപേഷ് ഉള്‍പ്പടെ രണ്ടു ചെറുപ്പക്കാരുടെ ശിരച്ഛേദം. നേരത്തെയുണ്ടായ അടിപിടിക്കേസില്‍ ഇവരെ പ്രതിയാക്കി. തുടര്‍ന്ന് ആ പ്രദേശത്ത് ഒരു പ്രതിഷേധയോഗവും കൊലവിളിയും. പിന്നീട് സമയവും സന്ദര്‍ഭവും നോക്കി ആക്രമണം. കൊലയാളികള്‍ക്ക് രക്ഷപ്പെടാനുള്ള വണ്ടി, പിടി കൊടുക്കേണ്ടി വരുമ്പോള്‍ പോലീസിനു നല്‍കേണ്ട മൊഴി, കണ്ടെടുക്കപ്പെടേണ്ട ആയുധങ്ങള്‍, മാധ്യമങ്ങളോട് വിശദീകരിക്കേണ്ട കാര്യങ്ങള്‍, നാട്ടുകാരുടെ മുന്നില്‍ പറയേണ്ടവ തുടങ്ങി എല്ലാം നേരത്തെ റഡിയായിരിക്കും. അഥവാ കൊലപാതകം ജനരോഷം സൃഷ്ടിക്കുകയാണെങ്കിലുണ്ടാകാവുന്ന പ്രത്യാഘാതങ്ങള്‍ നേരിടാനുള്ള മുന്‍കരുതലുകളും പാര്‍ട്ടി എടുക്കും. സംഭവ സ്ഥലത്തെ പാര്‍ട്ടി കുടുംബങ്ങള്‍ വിനോദയാത്ര പോയതും പാര്‍ട്ടിക്കാരനായ വ്യാപാരി തന്റെ സ്ഥാപനം വന്‍തുകയ്ക്ക് ഇന്‍ഷൂര്‍ ചെയ്തതും അയാളുടെ ഉടമസ്ഥതയിലുള്ള പത്തിലേറെ വരുന്ന ലോറികള്‍ സ്ഥലം മാറ്റിയതുമൊക്കെ ആസൂത്രണത്തിന്റെ ഭാഗമാണ്.
എത്ര ബുദ്ധിശാലിയാണെങ്കിലും ചില പിഴവുകള്‍ പറ്റുമല്ലോ. അതാണ് ഇരട്ടക്കൊലപാതകക്കേസില്‍ CPl M ന് പറ്റിയ ചില ‘വീഴ്ചകള്‍’. പ്രതിയായ പീതാംബരന്റെ അമ്മയും ഭാര്യയും മകളും മാധ്യമങ്ങളോട് വെളിപ്പെടുത്തിയതാണ് അതിലൊന്ന്. പോലീസിന് കണ്ടെടുക്കാന്‍ പാകത്തിന് പൊട്ടക്കിണറ്റില്‍ കൊണ്ടിട്ട ‘ആയുധങ്ങള്‍’ മറ്റൊന്ന്. തുരുമ്പിച്ച വാള് കിണറ്റിലും അതിന്റെ പിടി സംഭവസ്ഥലത്തും തയ്യാറാക്കി വെക്കാനുള്ള മിടുക്ക് ആസൂത്രകര്‍ കാണിച്ചു. പക്ഷെ 13 സെന്റീമീറ്റര്‍ ആഴത്തില്‍ തല വെട്ടിപ്പിളര്‍ക്കാന്‍ തുരുമ്പിച്ച് മുനതേഞ്ഞ ഈ വാള് പോരെന്ന് ഏതു കുട്ടിക്കു മറിയാമെന്നവര് ചിന്തിച്ചില്ല ! ഇങ്ങനെ പറ്റിയ വീഴ്ചകള്ക്കുത്തരവാദികളായവരെ പാര്‍ട്ടി പിന്നീട് കൈകാര്യം ചെയ്യുമെന്നതും എടുത്തു പറയേണ്ടതുണ്ട്.
നരമേധത്തിന് പറ്റിയ സന്ദര്‍ഭം തെരഞ്ഞെടുത്തതും ശാസ്ത്രീയമായിത്തന്നെ. നാടും നാട്ടുകാരും നൂറ്റാണ്ടുകളായി ഭക്തിയോടും ആവേശത്തോടും കാത്തിരിക്കുന്ന ഉത്സവത്തിന്റെ ആലോചനാ വേള. കൂടാതെ ആഗതമാകുന്ന പൊതു തെരഞ്ഞെടുപ്പ്. ഒപ്പം പാര്‍ട്ടി നേതൃത്വം നല്കുന്ന പ്രചാരണ ജാഥകളും. എല്ലാ ചോദ്യങ്ങള്‍ക്കും ഒറ്റ വാക്യം കൊണ്ട് ഉത്തരം നല്‍കാം ‘പാര്‍ടിക്ക് ഇത്രയും പ്രധാനപ്പെട്ട ഒരു സമയത്ത് രാഷ്ട്രീയത്തിന്റെ ആദ്യാക്ഷര മറിയുന്ന ആരെങ്കിലും ഇതു ചെയ്യുമോ?’ ഇതേ വാക്യം ടി.പി. ചന്ദ്രശേഖരന് കൊല്ലപ്പെട്ടപ്പോഴും അവര്‍ ഉയര്‍ത്തിയിരുന്നു. പക്ഷെ സി പി എമ്മിന്റെ കുടില ബുദ്ധിയെ മറികടക്കാനുള്ള സാമാന്യബുദ്ധിയൊക്കെ ഇന്ന് കേരളീയര്‍ ആര്‍ജിച്ചു കഴിഞ്ഞു.
ഏഴു നൂറ്റാണ്ടിലൊരിക്കലെത്തുന്ന പെരുങ്കളിയാട്ടം
കല്യോട്ട് പെരുങ്കളിയാട്ട മഹോത്സവത്തിന് ഒരു അനിതര സവിശേഷതയുണ്ട്. ഏഴു നൂറ്റാണ്ടിലൊരിക്കലാണത് വന്നണയുക. വരുന്ന ഡിസംബര്‍ മാസം നടക്കാന്‍ പോകുന്ന മഹോത്സവത്തെ വരവേല്‍ക്കാന്‍ അണിഞ്ഞൊരുങ്ങുകയാണ് ആ വടക്കന്‍ ഗ്രാമം. ഇതിനു മുമ്പ് കൊല്ലവര്‍ഷം 1309 ലാണ് പെരുങ്കളിയാട്ടം നടന്നത്. അതായത് 717 വര്‍ഷം മുമ്പ് ! എത്രയോ തലമുറകള്‍ക്കു ശേഷം നടക്കുന്ന ഉത്സവത്തിന്റെ ആവേശത്തിമര്‍പ്പിലാണ് നാട്ടുകാര്‍. ഫെബ്രുവരി 17നു നടന്ന പെരുങ്കളിയാട്ട സംഘാടക സമിതിയോഗം കഴിഞ്ഞു വരവെയാണ് അതിന്റെ മുഖ്യ സംഘാടകരില്‍ പെട്ട കൃപേഷും ശരതും വധിക്കപ്പെടുന്നത്. സംഘാടക സമിതി യോഗത്തിന് ഏതാണ്ട് പതിനയ്യായിരം പേരാണ് പങ്കെടുത്തത്. ഈ ഉത്സവത്തിന്റെ പ്രാധാന്യം എത്രത്തോളമുണ്ടെന്ന് യോഗത്തിലെ വന്‍ ജന പങ്കാളിത്തം ബോധ്യപ്പെടുത്തും. ഈ യോഗം ഉദ്ഘാടനം ചെയ്യേണ്ടിയിരുന്നത് CPI നേതാവും റവന്യൂ വകുപ്പ് മന്ത്രിയുമായ ഇ.ചന്ദ്രശേഖരനാണ്. അധ്യക്ഷനായി നിശ്ചയിച്ചത് സ്ഥലം MLA കെ കുഞ്ഞിരാമനും. CPM നേതാവായ പഞ്ചായത്ത് പ്രസിഡണ്ടും യോഗത്തില്‍ ക്ഷണിക്കപ്പെട്ടിരുന്നു. എന്നാല്‍ മൂന്നുപേരും യോഗത്തിനെത്തിയില്ല. ഇത് യാദൃശ്ചികമാവാനിടയില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. തങ്ങള്‍ നേരത്തെ നിശ്ചയിച്ച ‘ദൗത്യം’ നിര്‍വഹിക്കാന്‍ ഇവരുടെ സാന്നിധ്യം തടസ്സമായേക്കുമെന്ന സാഹചര്യമായിരിക്കാം ഇവരുടെ അസാനിധ്യത്തിന് കാരണമെന്ന് ഇപ്പോള്‍ നാട്ടുകാര്‍ കരുതുന്നു. അത് യുക്തിസഹമാണുതാനും.
കോണ്‍ഗ്രസ് നേതാക്കളുടെ
ആത്മവഞ്ചന
വലിയ തോതിലുള്ള വികാരപ്രകടനമാണ് കോണ്‍ഗ്രസ് നേതൃത്വം ഇപ്പോള്‍ നടത്തുന്നത്. ആത്മവഞ്ചന എന്ന ഒറ്റ വാക്കില്‍ അതിനെ ഒതുക്കേണ്ടി വരുന്നതില്‍ അവര്‍ ക്ഷമിക്കട്ടെ. കൊലപാതകത്തെ അപലപിച്ച അവരുടെ അഖിലേന്ത്യാ അധ്യക്ഷന്‍ ആരാണ് കൊലയാളികളെന്ന് സൂചിപ്പിച്ചതേയില്ല. മാര്‍ക്സിസ്റ്റു പാര്‍ട്ടിയുമായി ഒരു ധാരണയും ഇനി ഇല്ലെന്ന് പത്രസമ്മേളനത്തില്‍ പ്രഖ്യാപിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോട് , ഇക്കാര്യം അഖിലേന്ത്യാ നേതാവിനോട് പറയുമോ എന്ന് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ ഉരുണ്ടു കളിയാണ് കണ്ടത്.
BJP ഉമ്മാക്കി കാണിച്ച് കാസര്‍ഗോഡ് ജില്ലയില്‍ നാല് പഞ്ചായത്തുകളില്‍ CPIM കോണ്‍ഗ്രസ്സ് കൂട്ടുകെട്ടാണ് ഭരണം നടത്തുന്നത്. പലയിടങ്ങളിലും ഇരുകൂട്ടരും ഭായീ, ഭായീ ആണ്. വേണമെങ്കില്‍ ബംഗാളിലെന്നപോലെ കേരളത്തിലും CPIM ബാന്ധവത്തിന് തയ്യാറെന്ന് KPCC പ്രസിഡണ്ട് പ്രഖ്യാപിച്ചിട്ട് അധിക നാളായില്ല. മാര്ക്സിസ്റ്റക്രമത്തിനെതിരെ BJP രാജ്യവ്യാപകമായ പ്രചാരണവും കേരളത്തില്‍ ജനരക്ഷായാത്രയും സംഘടിപ്പിച്ചപ്പോള്‍ അതെല്ലാം കേരളത്തെ അപമാനിക്കാനുള്ള ശ്രമമാണെന്നു വ്യാഖ്യാനിച്ച് BJP യെ യാതൊരു മനസ്സാക്ഷിക്കുത്തുമില്ലാതെ ആക്ഷേപിച്ചവരാണ് കോണ്‍ഗ്രസ് നേതാക്കള്‍. CPM ഉം BJP യും കക്ഷികളാകുന്ന അക്രമ സംഭവങ്ങള്‍ ചര്‍ച്ചയാകുമ്പോള്‍ രണ്ടു കൂട്ടരും ഒരുപോലെ എന്ന അഴകൊഴമ്പന്‍ നിലപാടിന്റെ വക്താക്കളായി കോണ്‍ഗ്രസ് നേതാക്കള്‍ മാറും. ഏതായാലും വരും നാളുകളില്‍ നേതൃത്വം എന്തു നിലപാടെടുക്കുന്നു എന്നു കാത്തിരിക്കുകയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരും അനുഭാവികളും.
ഈ ദുരവസ്ഥയ്ക്ക് മോചനമില്ലേ ?
കേരളത്തിനുണ്ടെന്നു പറയുന്ന പ്രബുദ്ധതയും മാര്‍ക്സിസ്റ്റു പാര്‍ട്ടിയില്‍ നിന്നനുഭവിക്കേണ്ടി വരുന്ന ദുരിതങ്ങളും പരസ്പരം പൊരുത്തപ്പെടുന്നില്ല. മാനവികതയും മനുഷ്യ സ്നേഹവും വാതോരാതെ വിളിച്ചു കൂവുന്നവരാണ് മാര്‍ക്സിസ്റ്റുകാര്‍. അവരോടൊട്ടി നില്ക്കുന്ന സാംസ്ക്കാരിക പ്രവര്‍ത്തകരും സാഹിത്യകാരന്മാരും ബുദ്ധിജീവികളും എന്തു തെമ്മാടിത്തം പാര്‍ട്ടി കാണിച്ചാലും അപ്പോഴൊക്കെ അന്ധരും മുകരും ബധിരരുമായിപ്പോകും. അവരൊക്കെ മാവിലായിക്കാരാകും. എന്താണൊരു പോംവഴി ? അതൊന്നേയുള്ളൂ, മനുഷ്യത്വത്തെ മാനിക്കുന്നവര്‍, സഹജീവികളോട് സഹാനുഭൂതിയുള്ളവര്‍ ഭേദഭാവങ്ങളെല്ലാം മാറ്റി വെച്ച് കൈകോര്‍ക്കുക. ഒരു മാര്‍ക്സിസ്റ്റ് വിരുദ്ധ ജനാധിപത്യ പ്രസ്ഥാനം കെട്ടിപ്പടുക്കുക….
Discussion about this post