ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പന്ത്രണ്ടാം പതിപ്പിന്റെ പ്ലേ ഓഫ് ലൈൻ അപ്പായി. പ്രാഥമിക ഘട്ടത്തിലെ അവസാന മത്സരം വരെ ആവേശവും ആകാംക്ഷയും നിറഞ്ഞ് നിന്ന് നടപ്പ് സീസണിൽ കഴിഞ്ഞ വർഷത്തെ ഫൈനലിസ്റ്റുകളായ ചെന്നൈ സൂപ്പർ കിങ്സും സൺറൈസേഴ്സ് ഹൈദരാബാദും ഇത്തവണയും പ്ലേ ഓഫ് യോഗ്യത നേടി. മൂന്ന് തവണ കിരീടമുയർത്തിയ മുംബൈ ഇന്ത്യൻസും അടിമുടി മാറ്റവുമായി എത്തിയ ഡൽഹി ക്യാപിറ്റൽസുമാണ് പ്ലേ ഓഫ് യോഗ്യത നേടിയ മറ്റ് ടീമുകൾ.
കളിച്ച 14 മത്സരങ്ങളിൽ ഒമ്പതും ജയിച്ചാണ് ആദ്യ മൂന്ന് സ്ഥാനക്കാരായ മുംബൈ ഇന്ത്യൻസിന്റെയും ചെന്നൈ സൂപ്പർ കിങ്സിന്റെയും ഡൽഹി ക്യാപിറ്റൽസിന്റെയും പ്ലേ ഓഫ് പ്രവേശനം. സൺറൈസേഴ്സ് ഹൈദരാബാദിന് ആകട്ടെ അവസാന മത്സരത്തിൽ മുംബൈ ഇന്ത്യൻസ് കൊൽക്കത്തയെ പരാജയപ്പെടുത്തുന്നത് വരെ കാത്തിരിക്കേണ്ടി വന്നു.
കളിച്ച 14 മത്സരങ്ങളിൽ ഒമ്പത് ജയവുമായാണ് മുംബൈ ഇന്ത്യൻസ് പോയിന്റ് പട്ടികയിൽ ഒന്നാമതെത്തിയത്. 18 പോയിന്റുള്ള മുംബൈ ഇന്ത്യൻസിന്റെ നെറ്റ് റൺറേറ്റ് +0.421 ആണ്. പരാജയത്തോടെ തുടങ്ങിയ മുംബൈ പതിയെ സീസണിൽ ചുവടുറപ്പിക്കുകയായിരുന്നു. ചൊവ്വാഴ്ച നടക്കുന്ന ആദ്യ ക്വാളിഫയറിൽ ചെന്നൈ സൂപ്പർ കിങ്സിനെയാകും മുംബൈ ഇന്ത്യൻസ് നേരിടുക.
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പന്ത്രണ്ടാം പതിപ്പിലെ ഉദ്ഘാടന മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ പരാജയപ്പെടുത്തി തുടങ്ങിയ ചെന്നൈ സൂപ്പർ കിങ്സ് തന്നെയാണ് സീസണിൽ ആദ്യം പ്ലേ ഓഫ് ഉറപ്പിച്ചതും. 14 മത്സരങ്ങളിൽ നിന്ന് ഒമ്പത് ജയവുമുള്ള ചെന്നൈ സൂപ്പർ കിങ്സിന്റെയും പോയിന്റ് സമ്പാദ്യം 18 ആണ്. കളിച്ച എല്ലാ സീസണുകളിലും പ്ലേ ഓഫിലെത്തിയ ഏക ടീമെന്ന റെക്കോർഡ് ചെന്നൈയ്ക്ക് മാത്രം സ്വന്തമാണ്. മേയ് ഏഴിന് നടക്കുന്ന ആദ്യ ക്വാളിഫയറിൽ മുംബൈയെ കീഴടക്കി തുടർച്ചയായ രണ്ടാം കിരീടനേട്ടത്തിൽ ഒരു പടികൂടി അടുക്കാനാകും ശ്രമിക്കുക.
ചെന്നൈയ്ക്ക് പിന്നാലെ പ്ലേ ഓഫ് ഉറപ്പിച്ച രണ്ടാമത്തെ ടീം ഡൽഹി ക്യാപിറ്റൽസായിരുന്നു. 14 മത്സരങ്ങളിൽ നിന്ന് ഒമ്പത് ജയം തന്നെയാണ് ഡൽഹി ക്യാപിറ്റൽസിനും ഉള്ളത്, 18 പോയിന്റും. +0.044 നെറ്റ് റൺറേറ്റുള്ള ഡൽഹി ക്യാപിറ്റൽസ് ബുധനാഴ്ച നടക്കുന്ന എലിമിനേറ്ററിൽ നാലാം സ്ഥാനക്കാരായ സൺറൈസേഴ്സ് ഹൈദരാബാദിനെ നേരിടും.
കഴിഞ്ഞ സീസണിൽ റണ്ണർ അപ്പുകളായി പന്ത്രണ്ടാം പതിപ്പിലെത്തിയ സൺറൈസേഴ്സിന് മികച്ച തുടക്കമാണ് ലഭിച്ചത്. എന്നാൽ ഇടയ്ക്ക് പിന്നിലേക്ക് പോയ ഹൈദരാബാദ് പ്ലേ ഓഫ് സാധ്യത അവസാനിപ്പിച്ചിരുന്നില്ല. എന്നാൽ അവസാന മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനോട് ഏറ്റ തോൽവി ഹൈദരാബാദിന്റെ പ്ലേ ഓഫ് പ്രതീക്ഷകൾ അസ്ഥാനത്താക്കി. അതിനാൽ തന്നെ പ്രാഥമിക റൗണ്ടിലെ അവസാന മത്സരം വരെ അവർക്ക് കാത്തിരിക്കേണ്ടിയും വന്നു. തുടർച്ചയായ രണ്ടാം ഫൈനൽ ലക്ഷ്യമിടുന്ന ഹൈദരാബാദിന് എലിമിനേറ്ററിൽ നേരിടേണ്ടി വരുക ഡൽഹി ക്യാപിറ്റൽസിനേയാണ്
Discussion about this post