പി.ഡി.പി. നേതാവ് അബ്ദുൽ നാസർ മഅദനിയുടെ ജയിൽ മോചനം ആവശ്യപ്പെട്ട് തമിഴ്നാട് ബസ് തട്ടിയെടുത്ത് കത്തിച്ചെന്ന കേസിന്റെ വിചാരണ നടപടികൾ വെള്ളിയാഴ്ച തുടങ്ങും. കേസിൽ മഅദനിയുടെ ഭാര്യ സൂഫിയ മഅദനിയടക്കം 13 പ്രതികൾക്കെതിരേയാണ് ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ.) കുറ്റപത്രംനൽകിയിരിക്കുന്നത്.സംഭവം നടന്ന് 13 വർഷത്തിനു ശേഷമാണ് വിചാരണ ആരംഭിക്കുന്നത്.
ബാംഗ്ലൂർ സ്ഫോടനം, കോഴിക്കോട് ഇരട്ട സ്ഫോടനം തുടങ്ങിയ കേസുകളിലെ മുഖ്യ പ്രതിയായ തടിയന്റവിട നസീറാണ് ബസ് കത്തിക്കൽ കേസിലെ ഒന്നാം പ്രതി.രാജ്യദ്രോഹ കുറ്റമാണ് പ്രതികൾക്കെതിരേ പ്രധാനമായും ചുമത്തിയിരിക്കുന്നത്. 13-ാം പ്രതി കണ്ണൂർ മരക്കാർകണ്ടി കൊച്ചുപീടിയാക്കൽ തസ്ലീമ മൻസിലിൽ മുഹമ്മദ് സാബിർ ഇപ്പോഴും ഒളിവിലാണ്.
ബസ് തട്ടിയെടുക്കാൻ തടിയന്റവിട നസീർ ഉപയോഗിച്ച കൈത്തോക്ക് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കശ്മീരിൽ വെടിയേറ്റു മരിച്ച പരപ്പനങ്ങാടി ചെട്ടിപ്പടി ആലുങ്കൽ ബീച്ച് കോയസ്സാൻകാനകത്ത് അബ്ദുൽ റഹീമിനെ കുറ്റപത്രത്തിൽനിന്ന് ഒഴിവാക്കിയിരുന്നു. കേസിലെ മുഖ്യ സാക്ഷിയായ തമിഴ്നാട് ബസിലെ ജീവനക്കാരിൽ ഒരാൾ അസുഖം മൂലം ഓർമ നഷ്ടപ്പെട്ട നിലയിലാണെന്നതും എൻ.ഐ.എ.യെ ആശങ്കപ്പെടുത്തുന്നുണ്ട്.
2005 സെപ്റ്റംബർ ഒമ്പതിനാണ് എറണാകുളം കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിൽനിന്ന് സേലത്തേക്കുള്ള തമിഴ്നാട് ട്രാൻസ്പോർട്ട് കോർപറേഷൻ വക ബസ് തോക്കു ചൂണ്ടി തട്ടിക്കൊണ്ടുപോയത്. യാത്രക്കാരെയും ജീവനക്കാരെയും ഇറക്കിവിട്ട ശേഷം പെട്രോൾ ഒഴിച്ച് ബസിനു തീ കൊളുത്തുകയായിരുന്നു.
Discussion about this post