തൃശൂര്‍: വിവാദങ്ങള്‍ക്ക് വിരാമിമിട്ട് ഗജവീരന് തെച്ചിക്കോട്ട് കാവ് രാമചന്ദ്രന് തിടമ്പേറ്റി എഴുന്നെള്ളിയതോടെ ഇത്തവണത്തെ തൃശ്ശൂര്‍ പൂരം ചടങ്ങുകള്‍ക്ക് ആവേശം നിറഞ്ഞ തുടക്കമായി. പൂര പ്രേമികളും ആനപ്രേമികളുമായി മുന്‍പെങ്ങുമില്ലാത്ത വിധം വലിയൊരു ആള്‍ക്കൂട്ടവും ക്ഷേത്ര പരിസരത്ത് എത്തിയിരുന്നു.
ആരോഗ്യ പ്രശ്നങ്ങളും അക്രമ സ്വഭാവവുമുള്ള ആനയ്ക്ക് അനുമതി നല്കുന്ന കാര്യത്തില്‍ അവസാന നിമിഷം വരെ അനിശ്ചിതത്വം നിലനിന്നിരുന്നെങ്കിലും കര്‍ശന ഉപാധികളോടെയാണ് എഴുന്നെള്ളിക്കാന്‍ അനുമതി നല്‍കുകയായിരുന്നു. നെയ്തലക്കാവില്‍ നിന്ന് തിടമ്പേറ്റി വടക്കുംനാഥനിലേക്കെത്തുന്ന പതിവിന് വ്യത്യസ്തമായി ലോറിയിലാണ് ആനയെ വടക്കുംനാഥ ക്ഷേത്ര പരിസരത്ത് എത്തിച്ചത്. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് ദീര്‍ഘദൂര എഴുന്നെള്ളിപ്പിന് അനുമതിയില്ലാത്തതിനാല്‍ നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റി ദേവീദാസന് എന്ന ആന തേക്കിന്‍കാട് പരിസരം വരെ എത്തി. അതിന് ശേഷം മണികണ്ഠനാല്‍ പരിസരത്തു വച്ച് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് തിടമ്പ് കൈമാറി. അതിന് ശേഷം ഭഗവതിയുടെ തിടമ്പേറ്റി തെക്കേ ഗോപുര നട തള്ളി തുറന്നതോടെയാണ് 36 മണിക്കൂര്‍ നീളുന്ന പൂര ചടങ്ങുകള്‍ക്ക് തുടക്കമായത്.
ആര്‍പ്പ് വിളിച്ച് ആവേശം ബഹളമാകരുതെന്ന് സംഘാടകരുടെ നിരന്തര അഭ്യര്‍ത്ഥനകള്‍ക്കിടെയാണ് ചടങ്ങുകള്‍ നടന്നത്.ആളുകളെ ബാരിക്കേഡ് കെട്ടിയാണ് നിയന്ത്രിച്ചത്. തുടര്‍ച്ചയായ ആറാം വര്‍ഷമാണ് നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റാന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് എത്തുന്നത്. ആന എഴുന്നള്ളത്ത് നടക്കുമ്പോള്‍ ചുരുങ്ങിയത് പത്ത് മീറ്റര്‍ ചുറ്റവളവിലെങ്കിലും ആളുകളെ ബാരിക്കേഡ് കെട്ടി നിയന്ത്രിക്കണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദ്ദേശിച്ചിട്ടുണ്ട്. അമ്പത് മീറ്റര്‍ പരിസരത്ത് വരെ ആളുകളെ അടുപ്പിക്കാതിരിക്കാനുള്ള ജാഗ്രതയാണ് പൊലീസിന്റെ ഭാഗത്ത് നിന്നും ഉള്ളത്.
ഭീകരാക്രമണ ഭീഷണിയുടെ കൂടി പശ്ചാത്തലത്തില്‍ കര്‍ശന സുരക്ഷാ സംവിധാനങ്ങളാണ് ഇത്തവണ പൂര നഗരിയില്‍ ഇത്തവണയുള്ളത്. ബാഗുകള്‍ കൊണ്ടു വരരുത് തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ പോലിസ് നല്‍കിയിട്ടുണ്ട്.
Discussion about this post